യുപിഎ കാലത്തേക്കാൾ ഒട്ടും മെച്ചമല്ല, മറിച്ച് നഷ്ടമാണ് റാഫേൽ ഇടപാട്... വീണ്ടും മോദിയ്ക്കെതിരെ ഹിന്ദു
ദില്ലി: റാഫേല്‍ ഇടപാട് സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് രാജ്യസഭയില്‍ വച്ചുകഴിഞ്ഞു. യുപിഎ സര്‍ക്കാരിന്റെ കാലത്തേക്കാളും അടിസ്ഥാന വിലയില്‍ വലിയ ലാഭം ഈ സര്‍ക്കാര്‍ കൊണ്ടുവന്ന കരാറില്‍ ഉണ്ടെന്നാണ് സിഎജിയുടെ കണ്ടെത്തല്‍. ഇതിനെതിരെ പല തരത്തിലുള്ള ആരോപണങ്ങള്‍ ഉയരുന്നുണ്ട്.
എന്നാല്‍ സിഎജി റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കുന്നതിനും ഏറെ മണിക്കൂറുകള്‍ക്ക് മുമ്പ് ദി ഹിന്ദു ഇത് സംബന്ധിച്ച് ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. റാഫേല്‍ കരാര്‍ സംബന്ധിച്ച ഒരുപാട് വിവരങ്ങള്‍ പുറത്ത് കൊണ്ടുവന്ന എന്‍ റാമിന്റെ തന്നെ ആയിരുന്നു ആ റിപ്പോര്‍ട്ടും.
റാഫേല്‍ ഇടപാടില്‍ യുപിഎ സര്‍ക്കാരിനേക്കാളും മെച്ചപ്പെട്ട ഒരു വ്യവസ്ഥയും മോദി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറില്‍ ഇല്ലെന്നാണ് എന്‍ റാമിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. റാഫേല്‍ കരാറില്‍ ഇന്ത്യയുടെ നെഗോഷ്യേഷന് സംഘത്തില്‍ ഉണ്ടായിരുന്ന മൂന്ന് വിഗദ്ധരുടെ വിയോജന കുറിപ്പുകള്‍ മുന്‍ നിര്‍ത്തിയാണ് എന്‍ റാമിന്റെ റിപ്പോര്‍ട്ട്.
യുപിഎ കാലത്തുണ്ടാക്കിയതില് നിന്ന് മെച്ചപ്പെട്ട വ്യവസ്ഥകള്‍ ഒന്നും തന്നെ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായിരിന്നില്ലെന്നതാണ് ഇത് വ്യക്തമാക്കുന്നത്. ആദ്യഘട്ടത്തില്‍ പൂര്‍ണ്ണ സജ്ജമായി 18 വിമാനങ്ങളാണ് ഇന്ത്യക്ക് കൈമാറം എന്ന് ദസ്സോ കമ്പനി ഉറപ്പ് നല്‍കിയിട്ടുള്ളത്. രണ്ട് കരാറിലും അങ്ങനെ തന്നെയാണ്. എന്നാല്‍ ആദ്യ കരാര്‍ പ്രകാരം നിശ്ചയിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ സമയം ആണ് രണ്ടാമത്തെ കരാര്‍ പ്രകാരം ഇതിനുള്ളത് എന്നും എന്‍ റാം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ നല്കിയ റിപ്പോര്ട്ടിക് ഘടകവിരുദ്ധമാണ് യഥാര്‍ത്ഥത്തിലുള്ള കാര്യങ്ങള്‍ എന്നും വിയോജന കുറിപ്പുകളെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്തിന്റെ വിലനിര്‍ണയത്തിന് ഒരു അളവുകോല്‍ എന്ന നിലയില്‍ സാമ്പത്തിക വിഗദ്ധര്‍ ചേര്‍ന്ന് നിശ്ചയിച്ച വിലയുടെ 55.6 ശതമാനം ഉയര്‍ത്തിയാണ് അന്തിമ കരാറില്‍ വില നിശ്ചയിച്ചത് എന്ന ഗുരുതരമായ ആരോപണവും റിപ്പോര്‍ട്ടിലുണ്ട്. ബെഞ്ച്മാര്‍ക്ക് വിലയായി 5.06 ബില്യണ്‍ യൂറോ ആയിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ മൊത്തം കരാര്‍ ഒടുവില്‍ 7.87 ബില്യണ്‍ യൂറോയ്ക്കാണ് നിശ്ചയിക്കപ്പെട്ടത് എന്നും ആരോപണമുണ്ട്.
റാഫേലിനെ കൂടാതെ മെച്ചപ്പെട്ട ഓഫറുമായി മറ്റൊരു കമ്പനിയും രംഗത്തുണ്ടായിരുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരവും ദി ഹിന്ദു പുറത്ത് വിടുന്നുണ്ട്. യൂറോഫൈറ്റര്‍ ടൈഫൂണ്‍ നിര്‍മാതാക്കളായ ഇയാഡ്സ് ആയിരുന്നു ഇത്തരം ഒരു ഓഫര്‍ മുന്നോട്ട് വച്ചത് എന്നും ഹിന്ദു റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. റാഫേലിനൊപ്പം യുപി കാലത്ത് പരിഗണിക്കപ്പെട്ട കമ്പനിയായിരുന്നു ഇയാഡ്സ്.