രാഹുലിനെ പ്രധാനമന്ത്രിയാകാൻ പിന്തുണയ്ക്കുന്നവർ പാകിസ്താനികളോ? ബിജെപി നേതാവിന്റെ പ്രസ്താവന വിവാദത്തിൽ
ദില്ലി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി വക്താവ് സാമ്പിത് പാട്ര. റാഫേൽ വിവാദവുമായി മോദിക്കെതിരെയും ബിജെപിക്കെതിരെയും രൂക്ഷ വിമർശനങ്ങളാണ് രാഹുൽ ഗാന്ധി ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് ബിജെപി വക്താവിന്റെ പരാമർശം. ഇന്ത്യൻ പ്രധാനമന്ത്രിയായി രാഹുൽ ഗാന്ധി വരണമെന്ന് ആഗ്രഹിക്കുന്നത് പാകിസ്താനികളാണെന്നാണ് സിമ്പിത് പാട്രയുടെ പരാമർശം.
കന്യാസ്ത്രീയുടെ കുടുംബത്തിന് വധഭീഷണി; പിന്നിൽ തോമസ് ചിറ്റൂപ്പറമ്പനും ഉള്ളി ചിറ്റൂപ്പറമ്പനും...
2019 ല്‍ ബിജിപിയുടെ ശക്തി കാണാമെന്നും, ഇന്ത്യക്കാരുടെ ആഗ്രഹം നരേന്ദ്രമോദി പ്രധാനമന്ത്രിയാകാനാണെന്നും അദ്ദേഹം പറഞ്ഞു. റാഫേല്‍ കരാറുമായി ബന്ധപ്പെട്ടു തുടരുന്ന വിവാദങ്ങള്‍ക്കുമേലായിരുന്നു ബിജെപി വക്താവിന്റെ പ്രസ്താവന. റാഫേല്‍ വിവാദത്തില്‍ നിന്നു തലയൂരാന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ശക്തമായ ആരോപണങ്ങളുമായാണ് ബിജെപി രംഗത്തെത്തിയിരിക്കുന്നത്. പാകിസ്താനൊപ്പം ചേര്‍ന്ന് രാഹുല്‍ ഗാന്ധി മോദിയെ പുറത്താക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധി മാപ്പു പറയണം
ഇന്ത്യക്കാരുടെ അഭിമാനമായ സൈനിക നടപടിയെ കളിയാക്കിയതിന് രാഹുല്‍ മാപ്പു പറയണമെന്ന് സമ്പിത് പാട്ര അറിയിച്ചു. സര്‍ജിക്കല്‍ സ്ട്രൈക്കിനെ റാഫേല്‍ വിവാദവുമായി ഉപമിച്ച് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെയായിരുന്നു സമ്പിതിന്റെ പരാമർശം. സര്‍ജിക്കല്‍ സ്ട്രൈക്കിനെ വിമര്‍ശിച്ചതിന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി നേരത്തെ രംഗത്തെത്തിയിരുന്നു.
തികച്ചും രാഷ്ട്രീയപരം
അതേസമയം രാഹുല്‍ ഗാന്ധിയുമായി ബിജെപിക്കുള്ള അഭിപ്രായഭിന്നതകള്‍ തികച്ചും രാഷ്ട്രീയപരമാണെന്നും വ്യക്തിപരമല്ലെന്നും കേന്ദ്രമന്ത്രി രാജിനാഥ് സിങ് പറഞ്ഞു. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദിയെ രാഹുല്‍ ഗാന്ധി നിരന്തരം പ്രതിരോധത്തിലാക്കുന്നതിന് പിന്നാലെ മറ്റൊരു കുരിക്കിലും കേന്ദ്ര സർക്കാർ വീണിരിക്കുകയാണ്. കോര്‍പറേറ്റുകളില്‍ നിന്ന് കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ എന്തു ചെയ്തു എന്ന് ബിജെപി മുതിര്‍ന്ന നേതാവ് മുരളി മനോഹര്‍ ജോഷി നയിക്കുന്ന പാര്‍ലമെന്ററി സമിതിയുടെ ചോദ്യമാണ് കേന്ദ്രത്തെ കുടുക്കിയിരിക്കുന്നത്.
സർക്കാർ എന്ത് ചെയ്തു?
കോര്‍പ്പറേറ്റുകളില്‍ നിന്നുള്ള കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികളുടെ വിശദവിവരം പാര്‍ലമെന്റ് സമിതിക്ക് മുമ്പാകെ സമര്‍പ്പിക്കാന്‍ സമിതി നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ കിട്ടാക്കടം തിരിച്ചുകിട്ടാനുള്ള കമ്പനികളുടെ മുഴുവന്‍ വിവരങ്ങളും അടങ്ങിയ പട്ടിക സമര്‍പ്പിച്ചിരുന്നു. ഇതിൽ എന്ത് നടപടി സ്വീകരിച്ചെന്നാണ് ചോദ്യം.
വിജിലന്‍സ് കമ്മിഷനെ സമീപിച്ചു
അതേസമയം വിവാദമായ ഇടപാടില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കേന്ദ്ര വിജിലന്‍സ് കമ്മിഷനെ സമീപിച്ചിരിക്കുകയാണ്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലുള്ള പതിനൊന്നംഗ സംഘമാണ് വിജിലന്‍സ് കമ്മീഷണര്‍ കെ.വി ചൗധരിക്ക് നിവേദനം കൈമാറിയത്. വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ രാജീവ് മഹര്‍ഷിയെ സമീപിച്ചതിനു പിന്നാലെയാണ് സിവിസിയുമായുള്ള കൂടിക്കാഴ്ച്ച.
ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി
പ്രതിരോധരംഗത്ത് ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് റഫേലെന്നും ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കമ്മീഷന് കൈമാറിയെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പ്രധാനമന്ത്രി കരാറില്‍ ഒപ്പുവച്ചതെന്നും നിവേദനം സമര്‍പ്പിച്ച നേതാക്കള്‍ വ്യക്തമാക്കി. റഫേല്‍ ഇടപാടില്‍ മോദി സര്‍ക്കാരിനെതിരേ കുരുക്കു മുറുക്കാൻ തന്നെയാണ് കോൺഗ്രസിന്റെ തീരുമാനമെന്ന് വ്യക്തമാണ്.