മലക്കം മറിഞ്ഞ് അറ്റോർണി ജനറൽ; റഫേൽ രേഖകൾ മോഷണം പോയിട്ടില്ല, ഉദ്ദേശിച്ചത് മറ്റൊന്ന്!!
Recommended Video
ദില്ലി: റഫേൽ രേഖകൾ മോഷണം പോയിട്ടില്ലെന്ന് അറ്റോർമി ജനറൽ കെകെ വേണുഗോപാൽ. റഫേൽ കേസിൽ പുനപരിശോധന ഹർജി പരിഗണിക്കവെ പ്രതിരോധ രേഖകൾ മോഷണം പോയതായി കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും റഫേൽ ഇടപാടിലെ രഹസ്യ രേഖകൾ സംബന്ധിച്ച വിശദാംശങ്ങൾ പ്രസിദ്ധീകരിച്ച ദി ഹിന്ദു പത്രത്തിന്റെ നടപടി ഔദ്യോഗിക രഹസ്യ നിയമപ്രകാരം കുറ്റകരമാണെന്നുമായിരുന്നു അറ്റോർണി ജനറൽ കോടതിയെ അറിയിച്ചിരുന്നത്.
എന്നാൽ രേഖകളുടെ ഫോട്ടോകോപ്പി പുറത്തു പോയി എന്നാണ് താൻ കോടതിയിൽ ഉദ്ദേശിച്ചതെന്ന് അറ്റോർണി ജനറൽ പറഞ്ഞു. സർക്കാർ രഹസ്യ രേഖകളായി കണക്കാക്കുന്നവയുടെ പകർപ്പുകൾ പുനപരിശോധന ഹർജിക്കൊപ്പം ഉപയോഗിച്ചുവെന്നാണ് പറഞ്ഞത്. രേഖകൾ മോഷണം പോയെന്നത് തീർത്തും തെറ്റായ കാര്യമെന്ന് അദ്ദേഹം വ്യക്തമാക്കി. മോഷണ പോയെന്ന വാദം വിവാദമായ സാഹചര്യത്തിലാണ് അറ്റോർണി ജനറലിന്റെ പുതിയ വിശദീകരണം വന്നിരിക്കുന്നത്.
റഫേൽ രേഖകൾ മോഷണം പോയെന്ന് കോടതിയിൽ പറഞ്ഞതിന് പിന്നാലെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്ത് വന്നിരുന്നു. പ്രതിരോധ രേഖകൾ പോലും സൂക്ഷിക്കാൻ കഴിയാത്തവരുടെ കൈയിലാണോ രാജ്യസുരക്ഷയെന്ന് യെച്ചൂരി പരിഹസിച്ചു. രാഹുൽ ഗാന്ധിയും ഇത് ആയുധമാക്കി രംഗത്തെത്തിയിരുന്നു. മോദിയുടെ കാലത്ത് പലതും മോഷണം പോവുന്നുവെന്നും, 500/1000 രൂപയുടെ നോട്ടുകളും ഇപ്പോൾ റഫാൽ രേഖകളും മോഷണം പോയെന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞിരുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണ റാലികളിലും രാഹുൽ ഗാന്ധി ഇത് പ്രചാരണ ആയുധമാക്കി എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ മലക്കം മറയൽ.