റഫേൽ രേഖകൾ മോഷ്ടിക്കപ്പെട്ടു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ
Recommended Video
ദില്ലി: റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ എത്തിയ രേഖകൾ പ്രതിരോധ മന്ത്രാലയത്തിൽ നിന്നും മോഷ്ടിച്ചതാണെന്ന ആരോപണവുമായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. ഒരിക്കലും പുറത്ത് വരാൻ പാടില്ലാത്ത രേഖകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പരാതിക്കാർ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചിരിക്കുകയാണെന്നും കേന്ദ്ര സർക്കാരിന് വേണ്ടി അറ്റോർണി ജനറൽ കെകെ വേണുഗോപാൽ സുപ്രീം കോടതിയിൽ വാദിച്ചു.
റഫാൽ വിഷയത്തിൽ പുന: പരിശോധനാ ഹർജികൾ പരിഗണിക്കുന്നതിനിടെ ഹിന്ദു ദിനപ്പത്രത്തിൽ റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട് വന്ന പുതിയ വെളിപ്പെടുത്തലുകളും സമർപ്പിക്കാൻ അനുവദിക്കണമെന്ന് ഹർജിക്കാരനായ പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടു. എന്നാൽ പഴയ രേഖകൾ മാത്രമെ ഇപ്പോൾ പരിഗണിക്കാനാകുവെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കുകയായിരുന്നു.
നിയമം ലംഘിച്ചു
പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ചില രേഖകൾ മോഷ്ടിച്ചുവെന്നാണ് അറ്റോർജി ജനറൽ കോടതിയിൽ ആരോപിച്ചത്. മോഷ്ടിക്കപ്പെട്ട രേഖകൾ പ്രസിദ്ധീകരിച്ച പത്രം ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചിരിക്കുകയാണ്. പത്രത്തിനെതിരെ കേസെടുക്കണമെന്ന് അറ്റോർജി ജനറൽ ആവശ്യപ്പെട്ടു. രേഖകൾ മോഷ്ടിച്ചതിന് കേന്ദ്രസർക്കാർ എന്ത് നടപടിയാണ് എടുത്തതെന്ന ചോദ്യത്തിന് അന്വേഷണം പുരോഗമിക്കുകയാണെന്നായിരുന്നു എജിയുടെ മറുപടി.
രഹസ്യ രേഖകൾ പരിഗണിക്കാനാവില്ല
രാജ്യ സുരക്ഷയെ ബാധിക്കുന്ന ഇത്തരം രേഖകൾ ഒരിക്കലും പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന തരത്തിൽ പരസ്യമാക്കാൻ പാടില്ല. കോടതിയിൽ പരാതിക്കൊപ്പെം ഈ രേഖകൾ സമർപ്പിക്കുന്നത് അനുവദിക്കാനാവില്ലെന്നും അറ്റോർണി ജനറൽ വാദിച്ചു. അതുകൊണ്ട് തന്നെ പുന: പരിശോധനാ ഹർജികൾ തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രഹസ്യ രേഖകൾ
പ്രതിരോധ രേഖകൾ ആർടിഐ പരിധിയിൽ വരുന്നതല്ല. രഹസ്യമെന്ന് രേഖപ്പെടുത്തിയ രേഖകളാണ് പുറത്ത് വന്നത്. അതേ സമയം മോഷ്ടിച്ച രേഖകളും പരിശോധിക്കാമെന്ന് ജസ്റ്റിസ് കെ എം ജോസഫ് വ്യക്തമാക്കി. തെളിവ് നിയമത്തിൽ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രേഖകൾ എങ്ങനെ കിട്ടിയെന്നത് ഇവിടെ വിഷയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യ സുരക്ഷയല്ല, ഇടപാടിൽ അഴിമതി നടന്നിട്ടുണ്ടോയെന്നതാണ് ഇവിടെ വിഷയമെന്നും അദ്ദേഹം പറഞ്ഞു.
പ്രശാന്ത് ഭൂഷണെതിരെ നടപടി വേണം
പ്രശാന്ത് ഭൂഷണെതിരെ നടപടി വേണമെന്ന് അറ്റോർജി ജനറൽ വാദിച്ചു. കോടതിയലക്ഷ്യമാണ് നടന്നതെന്നും അതുകൊണ്ട് തന്നെ പത്രത്തിനും മുതിർന്ന അഭിഭാഷകനുമെതിരെ നടപടിവേണമെന്ന് എജി വാദിച്ചു. എന്നാൽ എജി ഭീഷണിപ്പെടുത്തുകയാണെന്നും ഹർജിക്കാരനെതിരെ കേസെടുക്കണമെന്ന് പറയുന്ന ആവശ്യം ഭീഷണിയാണെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു.
ദി ഹിന്ദുവിൽ വന്ന റിപ്പോർട്ട് ഇങ്ങനെ
റാഫേൽ ഇടപാടുമായു ബന്ധപ്പെട്ട് നിരവധി വെളിപ്പെടുത്തലുകൾ ഹിന്ദു പത്രത്തിലൂടെ നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ഇടപാടുകൾ നടത്തിയെന്നു വഴിവിട്ട ഇടപാടിനെ എതിർത്ത് പ്രതിരോധ സെക്രട്ടറി മോഹൻ കുമാർ, പ്രതിരോധ മന്ത്രിക്ക് കത്തെഴുതിയെന്ന് ഹിന്ദു പത്രം മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. റഫേൽ ഇടപാടിൽ 1963 കോടിയോളം രൂപ അധിക ചെലവ് വന്നെന്ന് ഹിന്ദു പത്രം ബുധനാഴ്ചയും റിപ്പോർട്ട് ചെയ്തിരുന്നു. ഫ്രാൻസിൽ നിന്ന് ബാങ്ക് ഗ്യാരണ്ടി നേടിയെടുക്കാൻ കഴിയാത്തതാണ് ഇന്ത്യയ്ക്ക് അധിക ചെലവ് വരാൻ കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
പാകിസ്താനിലെ തേയിലപ്പൊടിയുടെ പരസ്യത്തിൽ അഭിനന്ദൻ വർധമാനും, വീഡിയോ വൈറൽ, സത്യം ഇതാണ്