റഫാല്‍ വിധി: ഹര്‍ജികള്‍ തള്ളി, പുനഃപരിശോധിക്കില്ലെന്ന് സുപ്രീംകോടതി, മോദി സര്‍ക്കാരിന് ആശ്വാസം
ദില്ലി: റഫാല്‍ കേസില്‍ കേന്ദ്രസര്‍ക്കാരിന് ശുദ്ധിപത്രം നല്‍കിയ വിധി സുപ്രീംകോടതി ശരിവച്ചു. പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. പുനഃപരിശോധന ആവശ്യമില്ലെന്ന് കോടതി വിലയിരുത്തി. അതേസമയം, രാഹുല്‍ ഗാന്ധി കോടതിയുടെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ച സംഭവത്തില്‍ നടപടിയെടുക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. മുതിര്‍ന്ന രാഷ്ട്രീയ നേതാവ് ഇത്തരത്തില്‍ ചെയ്യരുതായിരുന്നുവെന്നും അത് നിര്‍ഭാഗ്യകരമാണെന്നും ഭാവിയില്‍ ശ്രദ്ധിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.
ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനില്‍ നിന്ന് 36 റഫാല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറാണ് വിവാദമായത്. ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാല്‍ എല്ലാ ആരോപണങ്ങളും തള്ളിയ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് ഇടപാടുമായി മുന്നോട്ടുപോകുന്നതില്‍ പ്രശ്‌നമില്ലെന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഉത്തരവിട്ടിരുന്നു. ഈ വിധി ശരിവയ്ക്കുകയും റിവ്യൂ ഹര്‍ജികള്‍ തള്ളുകയുമാണ് സുപ്രീംകോടതി ഇപ്പോള്‍ ചെയ്തിരിക്കുന്നത്.
മുന്‍ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് പുനഃപരിശോധന ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നത്. വാദം കേള്‍ക്കല്‍ മെയ് പത്തിന് പൂര്‍ത്തിയാക്കിയ സുപ്രീംകോടതി, വിധി പറയാന്‍ മാറ്റിവയ്ക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെഎം ജോസഫ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആണ് അന്തിമ വിധി പ്രഖ്യാപിച്ചത്.
റഫാലില്‍ അഴിമതിയുണ്ട്, തദ്ദേശീയ പങ്കാളിയായി റിലയന്‍സ് ഡിഫന്‍സിനെ തിരഞ്ഞെടുത്തതില്‍ ചട്ടലംഘനം നടന്നു എന്നിവയായിരുന്നു ഹര്‍ജിക്കാരുടെ പ്രധാന ആരോപണങ്ങള്‍. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ വന്‍ വിവാദമായിരുന്നു റഫാല്‍ അഴിമതി. രാഹുല്‍ ഗാന്ധി പ്രധാനമായും പ്രചാരണത്തില്‍ ഉന്നയിച്ച വിഷയവും ഇതുതന്നെയായിരുന്നു.
സൗദി-ഹൂത്തി യുദ്ധം അവസാനിച്ചേക്കും; മുഖ്യ റോളില്‍ ഒമാന്‍, വീഡിയോ കോണ്‍ഫറന്‍സ് ചര്‍ച്ച
ഫ്രഞ്ച് കമ്പനിയായ ദസ്സോ ഏവിയേഷന് വേണ്ടി തദ്ദേശീയ പങ്കാളിയായി റിലയന്‍സ് ഡിഫന്‍സിനെ തിരഞ്ഞെടുത്തത് കേന്ദ്രസര്‍ക്കാരല്ലെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. ദസ്സോയുടെ നടപടിയാണിതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാല്‍ ഈ വാദം ഹര്‍ജിക്കാര്‍ എതിര്‍ത്തു. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ സാധിക്കില്ലെന്നും അത് രാജ്യത്തിന്റെ ശത്രുക്കള്‍ക്ക് നേട്ടമാകുമെന്നും കേന്ദ്രം പറയുന്നു. എന്നാല്‍ യുദ്ധവിമാനത്തിന്റെ വില പരസ്യപ്പെടുത്തിയാല്‍ എങ്ങനെയാണ് ദേശസുരക്ഷയെ ബാധിക്കുക എന്നു ഹര്‍ജിക്കാരനായ പ്രശാന്ത് ഭൂഷണ്‍ ചോദ്യം ചെയ്തു.
തെറ്റായ വിവരങ്ങള്‍ നല്‍കി കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് കേന്ദ്രം ചെയ്തതെന്ന് ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. രേഖ കോടതിക്ക് നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കള്ളസാക്ഷ്യത്തിന് നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. പ്രതിരോധ മന്ത്രാലയം അംഗീകരിക്കാത്തതും ഒപ്പുവയ്ക്കാത്തതുമായ രേഖകളാണ് കോടതിയില്‍ സമര്‍പ്പിച്ചത്. തെറ്റായ രേഖകളുടെ അടിസ്ഥാനത്തിലാണ് കോടതി കഴിഞ്ഞ ഡിസംബറില്‍ വിധി പറഞ്ഞതെന്നും ഹര്‍ജിക്കാര്‍ ബോധിപ്പിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട രേഖകളും ഹര്‍ജിക്കാര്‍ ഹാജരാക്കി. ഈ രേഖകള്‍ ഉദ്ധരിച്ച് ഹിന്ദു പത്രം ഫെബ്രുവരിയില്‍ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ ഈ രേഖ നിയമപരമായി നിലനില്‍ക്കില്ലെന്നാണ് കേന്ദ്രം വാദിച്ചത്. ഈ വാദം സുപ്രീംകോടതി കഴിഞ്ഞ മെയ് മാസത്തില്‍ വാദം കേള്‍ക്കവെ അംഗീകരിച്ചിരുന്നില്ല. കോടതിയുടെ ഈ നിലപാട് കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയായിരുന്നെങ്കിലും അന്തിമ വിധി കേന്ദ്രത്തിന് അനുകൂലമാണ്.