രാഹുൽ ദ്രാവിഡ് യുവമോർച്ച വേദിയിലേക്ക്?; ഹിമാചൽ തിരഞ്ഞെടുപ്പിന് മുൻപ് വമ്പൻ നീക്കത്തിന് ബിജെപി
ദില്ലി; ഇന്ത്യൻ ടീം കോച്ച് രാഹുൽ ദ്രാവിഡ് ബി ജെ പിയുമായി അടുക്കുന്നു? പാർട്ടിയുടെ യുവജന സംഘടനയായ യുവമോർച്ചയുടെ പരിപാടിയിൽ രാഹുൽ പങ്കെടുക്കുന്നുവെന്ന വാർത്തയാണ് പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയില്‍ നടക്കുന്ന യുവമോര്‍ച്ച ദേശീയ പ്രവര്‍ത്തക സമിതി യോഗത്തിലാണ് രാഹുൽ പങ്കെടുക്കുന്നതെന്നാണ് ബി ജെ പി നേതാക്കൾ പറയുന്നത്.

മെയ് 12 മുതൽ 15 വരെയാണ് പരിപാടി. ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ളവർ പരിപാടിയിൽ പങ്കെടുക്കും. മുഖ്യമന്ത്രി ജയറം താക്കൂറൂം പരിപാടിയുടെ ഭാഗമാകും. ഏകദേശം 139 പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുക. രാഹുൽ ദ്രാവിഡും ചടങ്ങിന്റെ ഭാഗമാകുമെന്ന് ബി ജെ പി നേതാക്കൾ പറഞ്ഞു.

രാഷ്ട്രീയത്തിൽ മാത്രമല്ല വിവിധ മേഖലകളിൽ നമ്മുക്ക് വിജയിക്കാനാകണമെന്ന സന്ദേശം യുവാക്കളിലേക്ക് പകരുന്നതിന് വേണ്ടിയാണ് രാഹുൽ ദ്രാവിഡിനെ പരിപാടിയിൽ പങ്കെടുപ്പിക്കുന്നതെന്ന് ബി ജെ പി എം എൽ എ വിശാൽ നെഹ്രിയ പറഞ്ഞു. ഈ വർഷം അവസാനത്തോടെ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹിമാചൽ പ്രദേശിൽ രാഹുൽ ദ്രാവിഡിനെ പോലുള്ള പ്രമുഖരെ പാർട്ടി പരിപാടിയിൽ പങ്കെടുപ്പിക്കുന്നത് ഗുണകരമാകുമെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്.എന്നാൽ ബി ജെ പി എം എൽ എയുടെ വാദങ്ങളെ തള്ളി രംഗത്തെത്തിയിരക്കുകയാണ് ബി സി സി ഐ. പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്നായിരുന്നു ബി സി സി ഐ മാനേജൻ മൗലിൻ പരീക്ക് പറഞ്ഞത്. വിഷയത്തിൽ രാഹുൽ ദ്രാവിഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ബി ജെ പി ഭരിക്കുന്ന സംസ്ഥാനത്ത് ഇക്കുറി ഭരണ വിരുദ്ധ വികാരം ശക്തമാണ്. ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മൂന്ന് സീറ്റുകൾ ബി ജെ പിക്ക് നഷ്ടമായിരുന്നു. ലോക്സഭ സീറ്റ് ഉൾപ്പെടെയായിരുന്നു നഷ്ടപ്പെട്ടത്. ബി ജെ പി ദേശീയ അധ്യക്ഷന്റെ തട്ടകമായ ഹിമാചലിൽ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടി നേതൃത്വത്തെ വലിയ പ്രതിസന്ധിയിലായിരുന്നു കൊണ്ടെത്തിച്ചത്. ഈ സാഹചര്യത്തിൽ എന്ത് വിധേനയും ഭരണം നിലനിർത്താനുള്ള ശ്രമങ്ങളാണ് പാർട്ടി നടത്തുന്നത്.

നിലവിലെ രാഷ്ട്രീയ സാഹചര്യം സംസ്ഥാനത്ത് ബി ജെ പിക്ക് അനുകൂലമാണെന്നും ഭരണ തുടർച്ച നേടുമെന്നും പാർട്ടി ദേശീയ വക്താവ് സമ്പിത് പാത്ര പ്രതികരിച്ചു. ഞങ്ങൾ ഉത്തർപ്രദേശിൽ ജയിച്ചു, ഗോവയും, മണിപ്പൂരും, ഉത്തരാഖണ്ഡിലും ഭരണ തുടർച്ച നേടി. ഹിമാചലിലും ഭരണ തുടർച്ച നേടും, സമ്പിത് പാത്ര പറഞ്ഞു. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് 44 സീറ്റുകളായിരുന്നു ഹിമാചൽ പ്രദേശിൽ നേടാനായത്. കോൺഗ്രസിന് 21 സീറ്റുകളും ലഭിച്ചു. ആകെ 68 സീറ്റുകളാണ് സംസ്ഥാനത്ത് ഉള്ളത്.

അതേസമയം ഹിമാചലിൽ ഇക്കുറി ശക്തമായ ത്രികോണ പോരാട്ടത്തിനാണ് വഴിയൊരുങ്ങിയിരിക്കുന്നത്. കോൺഗ്രസിനേയും ബി ജെ പിയേയും കൂടാതെ ആം ആദ്മി പാർട്ടിയും മത്സര രംഗത്തുണ്ട്. പഞ്ചാബ് വിജയത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മുന്നേറ്റം ഉണ്ടാക്കാനാകുമെന്നതാണ് നേതൃത്വം പ്രതീക്ഷ പുലർത്തുന്നത്. വലിയ പ്രചരണങ്ങളാണ് ആം ആദ്മി സംസ്ഥാനത്ത് നടത്തുന്നത്. എന്നാൽ തിരഞ്ഞെടുപ്പിനോട് അടുക്കവേ സംസ്ഥാന അധ്യക്ഷനടക്കമുള്ള നേതാക്കൾ പാർട്ടി വിട്ട് ബി ജെ പിയിൽ ചേർന്നത് നേതൃത്വത്തിന് തിരിച്ചടിയായിരുന്നു.












Click it and Unblock the Notifications