കേന്ദ്രത്തെ വിടാതെ ചോദ്യമുയർത്തി രാഹുൽ ഗാന്ധി! പിന്നിൽ അണി നിരന്ന് കോൺഗ്രസ് നേതാക്കളും!
ദില്ലി: കൊവിഡ് ലോക്ക്ഡൗണ്‍ രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തളളിയിട്ടിരിക്കുന്നത്. മുന്‍കരുതല്‍ ഇല്ലാതെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതില്‍ കേന്ദ്രത്തിനെതിരെ നേരത്തെ തന്നെ കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചിരുന്നു.
ലോക്ക്ഡൗണ്‍ കാലത്ത് ജനങ്ങളുടെ ദുരിതം അകറ്റാനുളള നടപടികളൊന്നും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്ന വിമര്‍ശനവും ശക്തമാണ്. അതിനിടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കൂപ്പ് കുത്തിയിട്ടും അതിന്റെ ഗുണം രാജ്യത്തെ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് രാഹുല്‍ ഗാന്ധി അടക്കമുളള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നിരിക്കുകയാണ്.
എണ്ണ വില കൂപ്പുകുത്തി
ചരിത്രത്തില്‍ ആദ്യമായാണ് ആഗോള വിപണയില്‍ എണ്ണ വില ഇത്രയും അധികം ഇടിഞ്ഞിരിക്കുന്നത്. യുഎസ് വിപണിയില്‍ ക്രൂഡ് ഓയില്‍ വില പൂജ്യത്തിനും താഴെയായി മാറി. -37.63ലേക്കാണ് എണ്ണ വില കൂപ്പ് കുത്തി വീണിരിക്കുന്നത്. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞതിന്റെ ഗുണം ഇന്ത്യയില്‍ ലഭിച്ചിട്ടില്ല എന്നാണ് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നത്.
എന്തുകൊണ്ട് വില കുറയുന്നില്ല?
രാജ്യത്ത് ഇപ്പോഴും പെട്രോളിന് 69 രൂപയും ഡീസലിന് 62 രൂപയുമാണ് വില. ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞിട്ടും എന്തുകൊണ്ട് സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറക്കാന്‍ തയ്യാറാകുന്നില്ലെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. ഇപ്പോഴും രാജ്യത്ത് ലിറ്ററിന് 69, 62 രൂപ നിരക്കിലാണ് പെട്രോളും ഡീസലും വില്‍പന നടത്തുന്നത് എന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.
എപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ മനസ്സിലാക്കുക
ഈ ദുരിതകാലത്ത് എണ്ണ വില ഇടിഞ്ഞു എന്നത് നല്ലതാണ്. എന്നാല്‍ എപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം മനസ്സിലാക്കുക എന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാലയും എണ്ണ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് എതിരെ രംഗത്ത് വന്നിട്ടുണ്ട്. എണ്ണ വില പൂജ്യം ഡോളറിന് താഴെ പോയിട്ടും സര്‍ക്കാര്‍ മൗനം തുടരുകയാണെന്ന് സുര്‍ജേവാല കുറ്റപ്പെടുത്തി
വിമർശിച്ച് നേതാക്കൾ
ബാരലിന് പൂജ്യം ഡോളറിന് താഴെയാണ് ഇപ്പോള്‍ ക്രൂഡ് ഓയില്‍ വില. എന്നിട്ടും നമ്മള്‍ ഇപ്പോഴും പെട്രോളിന് 69.59 രൂപയും ഡീസലിന് 62.29 രൂപയും കൊടുക്കുന്നു. എന്താണ് മോദി സര്‍ക്കാര്‍ മിണ്ടാതിരിക്കുന്നത്. സ്വയം പ്രഖ്യാപിത ദേശസ്‌നേഹികള്‍ ഇപ്പോഴെങ്കിലും ബുദ്ധിയുളളവരായി പരിഹാരത്തിന് ആവശ്യപ്പെടുമേ എന്നാണ് സുര്‍ജേവാലയുടെ ട്വീറ്റ്.
എന്താണ് പിറകോട്ട് വലിക്കുന്നത്
കോണ്‍ഗ്രസിന്റെ മറ്റൊരു വക്താവായ പവന്‍ ഖേരയും സര്‍ക്കാരിനെതിരെ രംഗത്തുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞിട്ടും ഇവിടെ കുറയ്ക്കുന്നതില്‍ നിന്ന് എന്താണ് സര്‍ക്കാരിനെ പിറകോട്ട് വലിക്കുന്നത് എന്ന് ഖേര ചോദിച്ചു. ഇതുവരെ ഇല്ലാത വിലക്കുറവാണ് കഴിഞ്ഞ ദിവസം രാത്രിയിലെ ചരിത്ര നിമിഷത്തില്‍ സംഭവിച്ചിരിക്കുന്നത്. എണ്ണ ഉത്പാദകരുടെ സംഭരണ ശേഷി കവിഞ്ഞിരിക്കുന്നുവെന്നും ഖേര പറഞ്ഞു.
അരി ഉപയോഗിച്ച് സാനിറ്റൈസർ
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും പ്രത്യേകിച്ച് രാഹുല്‍ ഗാന്ധി സമീപ ദിവസങ്ങളിലായി കേന്ദ്രത്തിന് എതിരെ രൂക്ഷമായ ആക്രമണം അഴിച്ച് വിടുന്നുണ്ട്. ഗോഡൊണുകളില്‍ കെട്ടിക്കിടക്കുന്ന അരി സാനിറ്റൈസര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുമെന്ന കേന്ദ്ര തീരുമാനത്തിനെതിരെ രാഹുല്‍ ഗാന്ധി ശക്തമായി പ്രതിഷേധം ഉയര്‍ത്തി രംഗത്ത് വന്നിരുന്നു.
എന്നാണ് നിങ്ങൾ ഉണരുക?
പാവപ്പെട്ട ജനങ്ങള്‍ക്ക് അവകാശപ്പെട്ട അരി സമ്പന്നരുടെ കൈ കഴുകുന്നതിന് വേണ്ടി സര്‍ക്കാര്‍ ഉപയോഗിക്കുകയാണ് എന്നാണ് രാഹുല്‍ ഗാന്ധി തുറന്നടിച്ചത്. ''ഹിന്ദുസ്ഥാനിലെ ദരിദ്രര്‍ എപ്പോഴാണ് ഒന്നുണരുക. നിങ്ങള്‍ പട്ടിണി കാരണം മരിക്കുകയാണ്. അവര്‍ നിങ്ങള്‍ക്ക് അവകാശപ്പെട്ട അരിയെടുത്ത് സാനിറ്റൈസറുണ്ടാക്കി സമ്പന്നരുടെ കൈ കഴുകിക്കാനുളള തിരക്കിലാണ്'' എന്നാണ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പ്രതികരിച്ചത്.