അകത്ത് ഒത്തു പിടിച്ച് എംപിമാർ, പുറത്ത് പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്, അനക്കമില്ലാതെ രാഹുൽ ഗാന്ധി!
ദില്ലി: തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ രാഹുല്‍ ഗാന്ധി തുറന്ന് വിട്ട രാജി ഭൂതത്തെ ഇതുവരെ കുടത്തില്‍ അടയ്ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് സാധിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും രാഹുല്‍ ഗാന്ധിക്ക് ഒരു പകരക്കാരനേയും ഇതുവരെ കണ്ടെത്താനായിട്ടില്ല.
ദില്ലിയില്‍ ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ എല്ലാ എംപിമാരും ഒത്ത് പിടിച്ച് ശ്രമിച്ചിട്ട് പോലും രാഹുല്‍ ഗാന്ധിക്ക് ഒരു അനക്കവും ഇല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ നേതാക്കള്‍ വീണ്ടും ത്രിശങ്കു സ്വര്‍ഗത്തിലായിരിക്കുകയാണ്.
അക്കരെയും ഇല്ല ഇക്കരെയുമില്ല
കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജി വെയ്ക്കുകയാണ് എന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിട്ട് ഒരു മാസം കഴിഞ്ഞിരിക്കുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ല. മാത്രമല്ല രാഹുലിന് പകരമൊരാളെയും അധ്യക്ഷ പദവിയിലേക്ക് നിര്‍ദേശിച്ചിട്ടുമില്ല. അക്കരെയും ഇല്ല ഇക്കരെയുമില്ല എന്ന നിലയ്ക്കാണ് കോണ്‍ഗ്രസിലെ നിലവിലെ അവസ്ഥ. രാഹുല്‍ ഒറ്റക്കാലില്‍ നില്‍പ്പ് തന്നെയാണ്.
പ്രതീക്ഷകളുടെ മുനയൊടിച്ചു
പകരം ആളെ കണ്ടെത്താന്‍ രാഹുല്‍ ഗാന്ധി നേതാക്കള്‍ക്ക് നല്കിയ ഒരു മാസത്തെ സമയപരിധി ഇന്നലെ അവസാനിച്ച് കഴിഞ്ഞു. എന്നാല്‍ രാഹുല്‍ ഗാന്ധി വീണ്ടും സംഘടനാ കാര്യങ്ങളിലേക്ക് സജീവമായി ഇടപെട്ട് തുടങ്ങിയതോടെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും വീണ്ടും പ്രതീക്ഷ മുളപൊട്ടിയിരുന്നു. ഇന്നത്തെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ രാഹുല്‍ ആ പ്രതീക്ഷകളുടെ മുനയുമൊടിച്ചു
ഒത്തുപിടിച്ച് എംപിമാർ
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയാ ഗാന്ധി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുളള കോണ്‍ഗ്രസ് എംപിമാരും എത്തിയിരുന്നു. എല്ലാവരും ഒരേ ശബ്ദത്തില്‍ രാഹുല്‍ ഗാന്ധിയോട് രാജി തീരുമാനം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. മനീഷ് തിവാരിയും ശശി തരൂരും എംപിമാരെ പ്രതിനിധീകരിച്ച് രാഹുല്‍ ഗാന്ധിയുമായി പ്രത്യേക കൂടിക്കാഴ്ച തന്നെ നടത്തി.
മനസ്സിൽ ഉറപ്പിച്ച് പോയി
തോല്‍വിയുടെ ഉത്തരവാദിത്തം ഒരാള്‍ക്ക് മാത്രമല്ലെന്നും എല്ലാവര്ക്കും ഉണ്ടെന്നും അതുകൊണ്ട് രാജി തീരുമാനം പിന്‍വലിച്ച് അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് ഇരുവരും രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടു. എന്നാല്‍ രാജിക്കാര്യം താന്‍ മനസ്സില്‍ ഉറപ്പിച്ച് കഴിഞ്ഞതാണ് എന്നം ഇനി അതില്‍ നിന്ന് പിന്നോട്ടിലെന്നും രാഹുല്‍ ഗാന്ധി അടിവരയിട്ട് പറഞ്ഞു. എന്നാല്‍ സമ്മര്‍ദ്ദം തുടരുന്നതോടെ രാഹുല്‍ ഗാന്ധി തീരുമാനം പിന്‍വലിക്കും എന്നാണ് നേതാക്കളുടെ പ്രതീക്ഷ.
പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്
രാഹുല്‍ ഗാന്ധിക്ക് പകരം മറ്റൊരു അധ്യക്ഷനെ കുറിച്ച് പാര്‍ട്ടി ആലോചിച്ചിട്ട് പോലുമില്ല എന്നാണ് കൊടിക്കുന്നില്‍ സുരേഷ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. രാഹുല്‍ ഗാന്ധി തുടരണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ പ്രതിഷേധം നടത്തി. രാഹുല്‍ ഗാന്ധി സിന്ദാബാദ് മുദ്രാവാക്യങ്ങളുമായിട്ടായിരുന്നു പ്രതിഷേധം. രാഹുല്‍ ഗാന്ധിയാണ് തങ്ങളുടെ നേതാവ് എന്ന് പ്രതിഷേധക്കാര്‍ പറയുന്നു.