കേന്ദ്രത്തെ പ്രതിരോധത്തിലാക്കി രാഹുൽ ഗാന്ധി! ആരോഗ്യ സേതു ആപ്പിനെതിരെ അതീവ ഗുരുതര ആരോപണം!
ദില്ലി: കൊവിഡ് ഡാറ്റാ വിശകലത്തിന് സ്പ്രിംക്ലറുമായുണ്ടാക്കിയ കരാര്‍ കേരള സര്‍ക്കാരിനെ വിവാദത്തിലാക്കിയിരുന്നു. പിന്നാലെ ആരോഗ്യ സേതു ആപ്പിനെ കുറിച്ചും ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിരിക്കുകയാണ്.
കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യസേതു ആപ്പ് കേന്ദ്രം പുറത്തിറക്കിയത്. എന്നാല്‍ ഇത് വളരെ ആധുനികമായ ഒരു നിരീക്ഷണ സംവിധാനമാണ് എന്നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപണം ഉന്നയിച്ചിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്...
ആരോഗ്യ സേതു ആപ്പ്
രാജ്യത്ത് കൊവിഡ് വ്യാപനം വലിയ തോതില്‍ തന്നെ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. നൂറ് ശതമാനം ജീവനക്കാരും ആപ് ഉയോഗിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഗുരുതരമായ ആരോപണം
അതിനിടെയാണ് ആരോഗ്യ സേതു ആപ്പിന് എതിരെ രാഹുല്‍ ഗാന്ധി ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ആരോഗ്യ സേതു ഒരു അതിനൂതനമായ നിരീക്ഷണ സംവിധാനമാണ് എന്നാണ് രാഹുല്‍ ഗാന്ധി ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഒരു സ്വകാര്യ സ്ഥാപനത്തിനാണ് വിവരങ്ങള്‍ എല്ലാം നല്‍കുന്നതിന്. ഇതിന് ആരും മേല്‍നോട്ടം വഹിക്കുന്നില്ല എന്നും രാഹുല്‍ ഗാന്ധി ആരോപിക്കുന്നു.
ഡാറ്റാ സുരക്ഷ
സ്വകാര്യതയെ സംബന്ധിച്ചും ഡാറ്റാ സുരക്ഷയെ സംബന്ധിച്ചും അതിഗുരുതരമായ ആശങ്കകളാണ് ഇതുയര്‍ത്തുന്നതെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. പൗരന്മാരെ അവരുടെ സമ്മതം ഇല്ലാതെ നിരീക്ഷിക്കുന്നത് ഭയപ്പെടുത്തുന്നതാണ് എന്നും രാഹുല്‍ ഗാന്ധി ട്വീറ്റില്‍ പറയുന്നു. എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയും സമാനമായ ആരോപണം ആരോഗ്യ സേതു ആപ്പിന് എതിരെ ഉന്നയിച്ചിട്ടുണ്ട്.
സ്വകാര്യ വിവരങ്ങള്‍ ചോരാന്‍ സാധ്യത
ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കുന്നവരുടെ സ്വകാര്യ വിവരങ്ങള്‍ ചോരാന്‍ സാധ്യത ഉണ്ടെന്നാണ് ഒവൈസി ആരോപിച്ചത്. ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കുക അല്ലാതെ ജനത്തിന് മറ്റ് വഴികള്‍ ഇല്ലെന്ന് ദില്ലിയിലെ സുല്‍ത്താന്‍മാര്‍ പറയുന്നുവെന്ന് ഒവൈസി പരിഹസിച്ചു. സര്‍ക്കാരിന് സ്വകാര്യ വിവരങ്ങള്‍ പോലും നല്‍കേണ്ട അവസ്ഥയിലാണ് ജനമെന്നും ഒവൈസി കുറ്റപ്പെടുത്തി
കേന്ദ്ര മന്ത്രിമാര്‍ രംഗത്ത്
ആരോഗ്യ സേതു ആപ്പിന് എതിരെ പ്രതിപക്ഷ ആരോപണങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ വിശദീകരണവുമായി കേന്ദ്ര മന്ത്രിമാര്‍ രംഗത്ത് വന്നിട്ടുണ്ട്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ചോരുമെന്ന ആശങ്ക ആവശ്യമില്ലെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ട്രാക്കിംഗിന് വളരെ സഹായകരമായ സംവിധാനമാണ് ആരോഗ്യ സേതു ആപ്. ഇതില്‍ സ്വകാര്യത സംബന്ധിച്ച് ആശങ്ക ഇല്ലെന്നും മന്ത്രി പറഞ്ഞു.
പുതിയ നുണകള്‍
ആരോഗ്യ സേതു ആപ്പിന് എതിരെയുളള രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി കേന്ദ്ര ഐടി മന്ത്രിയായ രവിശങ്കര്‍ പ്രസാദാണ് രംഗത്ത് വന്നിരിക്കുന്നത്. രാഹുല്‍ ഗാന്ധി ദിവസവും പുതിയ നുണകള്‍ പറയുകയാണ് എന്നാണ് രവിശങ്കര്‍ പ്രസാദിന്റെ പ്രതികരണം. സാങ്കേതിക വിദ്യയെ കുറിച്ച് രാഹുലിന് അറിയില്ലെന്നും മന്ത്രി പറഞ്ഞു.
പണി രാഹുല്‍ നിര്‍ത്തണം
തങ്ങളുടെ ജീവിതകാലം മുഴുവന്‍ ആളുകളെ നിരീക്ഷിക്കുന്നതില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്ക് സാങ്കേതിക വിദ്യ നല്ല കാര്യങ്ങള്‍ക്ക് വേണ്ടി എങ്ങനെ ഉപയോഗിക്കാമെന്ന് അറിയില്ലെന്ന് രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി. സ്വകാര്യ കമ്പനിക്ക് വിവരങ്ങള്‍ നല്‍കുന്നുവെന്ന ആരോപണം മന്ത്രി നിഷേധിച്ചു. ഇന്ത്യയെ കുറിച്ച് അറിയാത്ത ആളുകളെ ട്വീറ്റ് ചെയ്യാനേല്‍പ്പിക്കുന്ന പണി രാഹുല്‍ നിര്‍ത്തണം എന്നും മന്ത്രി പരിഹസിച്ചു.