ജനത കർഫ്യൂ; മോദിയെ കുടഞ്ഞ് രാഹുൽ ഗാന്ധി, പാത്രം കൂട്ടിയിച്ചിട്ട് കാര്യമില്ല,കിടിലൻ മറുപടി, വേഗം വേണം
ദില്ലി; കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഞായറാഴ്ച ജനത കർഫ്യൂ നടപ്പാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശിച്ചത്. രാവിലെ ഏഴ് മുതൽ വൈകീട്ട് 9 വരെ ജനങ്ങളാരും വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്നാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശം. ഒപ്പം ഒരു കാര്യം കൂടി പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. മഹാമാരിയ്ക്കെതിരെ ജീവൻ പണയം വെച്ച് പോരാടുന്ന ആരോഗ്യ പ്രവർത്തകരെ പാത്രങ്ങൾ മുട്ടിയോ കയ്യടിച്ചോ ശബ്ദമുണ്ടാക്കി അഭിനന്ദിക്കണം എന്ന്.
പ്രധാനമന്ത്രിയുടെ നിർദ്ദേശത്തിന് സമ്മിശ്ര പ്രതികരണമാണ് ഉയർന്നത്. ജനത കർഫ്യൂ നടപ്പാക്കുന്നതിനെ പലരും പിന്തുണയ്ക്കുന്നുണ്ടെങ്കിലും പാത്രം മുട്ടി ശബ്ദമുണ്ടാക്കണമെന്ന ആവശ്യത്തെ പലരും പരിഹസിക്കുകയാണ്. അതിനിടെ ജനതാ കർഫ്യൂവിനെ കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാഹുൽ ഗാന്ധി.
കടുത്ത വിമർശനം
വ്യാഴാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോഴാണ് കൊറോണ അതിഭീതിമായ അവസ്ഥയിലേക്ക് നീങ്ങുകയാണെന്നും ഞായറാഴ്ച ജനങ്ങൾ വീടിന് പുറത്തിറങ്ങാതെ ജനത കർഫ്യൂ പാലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞത്. എന്നാൽ ജനത കർഫ്യൂ പ്രഖ്യാപിക്കേണ്ട സമയം കഴിഞ്ഞ് പോയെന്ന വിമർശനമായിരുന്നു പല കോണുകളിൽ നിന്നും ഉയർന്നത്.
ജാഗ്രതാ നിർദ്ദേശം വേണ്ട
ഇന്ത്യയിൽ 200 ന് മുകളിൽ പേർക്ക് കൊറോണ ബാധിക്കുകയും ദിനംപ്രതി കൊറോണ ബാധിതരുടെ എണ്ണം ഉയരുകയും ചെയ്യുമ്പോൾ ഇനി ജാഗ്രതാ നിർദ്ദേശങ്ങൾ അല്ല ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയിൽ നിന്നും ജനം പ്രതീക്ഷിക്കുന്നതെന്നായിരുന്നു പരക്കെ ഉയർന്ന് ആക്ഷേപം. ഈ ഘട്ടത്തിൽ ദുരിതം അനുഭവിക്കുന്ന ജനതയ്ക്ക് ആശ്വാസമെന്ന നിലയിൽ സാമ്പത്തിക പാക്കേജുകളും നികുടിയിളവുകളുമാണ് പ്രഖ്യാപിക്കേണ്ടതെന്നും ചിലർ വിമർശിച്ചു.
താരതമ്യവും വിമർശനവും
കേരള മുഖ്യമന്ത്രി പിണറായി വിജയന്റേയും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടേയും പ്രഖ്യാപനങ്ങളുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു വിമർശനങ്ങൾ .കൊറോണയെ നേരിടാൻ 20,000 കോടിയുടെ സാമ്പത്തിക പാക്കേജായിരുന്നു പിണറായി വിജയൻ പ്രഖ്യാപിച്ചത്. സാമ്പത്തിക ദുരിതാശ്വാസ പാക്കേജുകളായിരുന്നു ജസ്റ്റിൻ ട്രൂഡോയും തന്റെ ജനങ്ങൾക്ക് വേണ്ടി പ്രഖ്യാപിച്ചത്.
പ്രതികരിച്ച് രാഹുൽ
അതിനിടെ പ്രധാനമന്ത്രിയുടെ ജനതാ കർഫ്യൂവിൽ രൂക്ഷ വിമർശനം ഉയർത്തുകയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാത്രം മുട്ടി ശബ്ദമുണ്ടാക്കുകയല്ല ഈ സാഹചര്യത്തിൽ വേണ്ടതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ദുർബലമായ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ആഘാതമാണ് കൊറോണ സൃഷ്ടിക്കുന്നതെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
കൈയ്യടിച്ചിട്ട് കാര്യമില്ല
നമ്മുടെ ദുർബലമായ സമ്പദ്‌വ്യവസ്ഥയ്‌ക്കെതിരായ കടുത്ത ആക്രമണമാണ് കൊറോണ സൃഷ്ടിച്ചിരിക്കുന്നത്. ചെറുകിട ഇടത്തരം വ്യവസായികളേയും ദിവസ വേതനക്കാരേയുമാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ഈ അവസരത്തിൽ കൈയ്യടിക്കുന്നത് അവരെ സഹായിക്കില്ല, രാഹുൽ ഗാന്ധി പറഞ്ഞു.
സാമ്പത്തിക പാക്കേജ്
നിലവിൽ അവർക്ക് വേണ്ടത് വലിയ സാമ്പത്തിക പാക്കേജുകളാണ്, നികുതിയിളവും കടം തിരിച്ചടവിനുമുള്ള സഹായങ്ങളാണ്.ഉടൻ തന്നെ കരുത്തുറ്റ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്, രാഹുൽ ട്വീറ്റ് ചെയ്തു. അതിനിടെ സമാന ആവശ്യം ഉന്നയിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയും രംഗത്തെത്തി. സാമ്പത്തിക സഹായമാണ് ഇപ്പോൾ അടിയന്തരമായി വേണ്ടതെന്ന് വ്യക്തമാക്കി സ്വാമി മോദിക്ക് കത്തെഴുതി.
മോദിയ്ക്ക് കത്ത്
അമേരിക്ക, യുകെ, ഫ്രാൻസ്, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ 17 രാജ്യങ്ങളും അന്താരാഷ്ട്ര നാണയ നിധിയും യൂറോപ്യൻ സെൻട്രെൽ ബാങ്കും കൊവിഡിനെ നേരിടാൻ സ്വീകരിച്ച നടപടികൾ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് സ്വാമിയുടെ കത്ത്. രാജ്യത്തെ സാമ്പത്തിക സാമൂഹിക അസ്ഥയുടെ ഉന്നമനത്തിനായി പ്രധാനമന്ത്രി പദ്ധതികൾ പ്രഖ്യാപിക്കാത്തതിനെതിരെ നേരത്തേ പ്രശാന്ത് ഭൂഷൺ ഉൾപ്പെടെയുള്ള നേതാക്കളും രംഗത്തെത്തിയിരുന്നു.
കൂടുതൽ പ്രതികൂലമായി
കനേഡിയൻ പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രശാന്ത് ഭൂഷണിന്റെ വിമർശനം. അതേസമയം രാജ്യത്തെ നിലവിലെ സാമ്പത്തിക അവസ്ഥയെ കൂടുതൽ പ്രതികൂലമായി ജനത കർഫ്യൂ ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്.
പൂർണമായും തകർക്കും
രാജ്യത്തെ 55 ശതമാനം വരുന്ന സേവന മേഖലയെ പൂർണമായും തകർക്കുന്നതാണ് പ്രധാനമന്ത്രിയുടെ നടപടിയെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക ഇടപാടുകൾ നടക്കാതിരിക്കുന്നതും ഭാഗികമായ അടച്ച് പൂട്ടലും ജിഡിപി വളർച്ചയെ ബാധിക്കുമെന്ന് മുതിർന്ന സാമ്പത്തിക വിദഗ്ദൻ രാഹുൽ ബജോരിയ പറയുന്നു.
മോചനം എളുപ്പമാകില്ല
കൊവിഡ് വ്യാപനത്തോടെ രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥ കൂടുതൽ തകർച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകാണെന്നും ഇതിൽ നിന്നുള്ള മോചനം എളുപ്പമാകില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ജനത കർഫ്യൂവിനായി തയ്യാറെടുത്തിരിക്കുകയാണ് രാജ്യം.
ജനത കർഫ്യൂ
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഹർത്താലിന് സമാനമായ സാഹചര്യമായിരിക്കും സംസ്ഥാനത്ത് ഉണ്ടായേക്കുക. ജനത കർഫ്യൂവിന് മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ പിന്തുണ പ്രഖ്യാപിച്ചിരുന്നു.