ആ സ്ത്രീയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സമയം കളയാനില്ല, പ്രഗ്യാ സിംഗിനെതിരെ രാഹുൽ ഗാന്ധി
ദില്ലി: മഹാത്മാ ഗാന്ധിയുടെ ഘാതകൻ നാഥുറാം വിനായക് ഗോഡ്സെ എന്ന് വിശേഷിപ്പിച്ച ബിജെപി നേതാവ് പ്രഗ്യാ സിംഗ് താക്കൂറിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രഗ്യാ സിംഗ് നടത്തിയ പരാമർശത്തിൽ ബിജെപിയുടെയും ആർഎസ്എസിന്റെയും മനസാണ് വ്യക്തമാകുന്നതെന്നും പ്രഗ്യയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സമയം കളയാനില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
ഗോഡ്‌സെയെ പുകഴ്ത്തിയെ പ്രഗ്യക്കെതിരെ നടപടി; പ്രതിരോധ സമിതിയില്‍ നിന്ന് ഒഴിവാക്കും
" തീവ്രവാദിയായ പ്രഗ്യ തീവ്രവാദിയായ ഗോഡ്സേയെ ദേശസ്നേഹിയെന്ന് വിളിക്കുന്നു, ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിലെ ദുഖകരമായ ദിനമാണിത്. പ്രഗ്യ പറയുന്നത് ബിജെപിയുടെയും ആർഎസ്എസിന്റെയും മനസിലുള്ളതാണ് . അത് മറച്ചു വയ്ക്കാനാകില്ല. ആ സ്ത്രീയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സമയം കളയാൻ ഞാനില്ല''- രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
പരാമർശം വിവാദമായതോടെ പാർലമെന്റിന്റെ പ്രതിരോധ സമിതിയില്‍ നിന്ന് പ്രഗ്യയെ നീക്കാന്‍ തീരുമാനിച്ചെന്ന് ബിജെപി ആക്ടിങ് പ്രസിഡന്റ് ജെപി നദ്ദ വ്യക്തമാക്കി. പ്രഗ്യയുടെ പ്രസ്തവാന ബിജെപി അച്ചടക്ക സമിതി പരിശോധിക്കും. പ്രഗ്യാ സിംഗിനെ ബിജെപി സസ്പെൻഡ് ചെയ്തേക്കുമെന്നും സൂചനകളുണ്ട്.
ബുധനാഴ്ചയാണ് പ്രഗ്യ വിവാദമായ പ്രസ്താവന ലോക്‌സഭയില്‍ നടത്തിയത്. എസ്പിജി ഭേദഗതി ബില്ലിന്റെ ചര്‍ച്ചക്കിടെയായിരുന്നു വിവാദ പരാമർശം. പ്രഗ്യയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധത്തിലാണ്. മലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതിയാണ് പ്രഗ്യ സിംഗ് താക്കൂർ, ഭോപ്പാൽ മണ്ഡലത്തിൽ നിന്നും വിജയിച്ചാണ് പ്രഗ്യാ സിംഗ് താക്കൂർ ലോക്സഭയിലെത്തിയത്.