കർണാടകം കോൺഗ്രസ് ചോദിച്ച് വാങ്ങിയ പണി, രാഹുൽ ഗാന്ധി അമിത് ഷായെ കണ്ട് പഠിക്കണം!
ബെംഗളൂരു: കര്‍ണാടകത്തിലും മധ്യപ്രദേശിലും രാജസ്ഥാനിലും അടക്കം ഭരണം പിടിക്കാനായത് ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസിന് വലിയ ആത്മവിശ്വാസമായിരുന്നു സമ്മാനിച്ചത്. എന്നാലിപ്പോള്‍ ഈ സംസ്ഥാനങ്ങള്‍, പ്രത്യേകിച്ച് കര്‍ണാടക കോണ്‍ഗ്രസിന്റെ ഉറക്കം കെടുത്തുകയാണ്.
ദേശീയ തലത്തില്‍ നയിക്കാന്‍ ഒരു നേതാവിനെ കണ്ടെത്താനാവാത്ത ഗതികേടിലാണ് കോണ്‍ഗ്രസിപ്പോള്‍. അതിനിടയിലാണ് ബിജെപി കര്‍ണാടകത്തില്‍ മര്‍മ്മത്ത് നോക്കി അടിച്ചത്. നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് പഠിക്കാനുളളത് അമിത് ഷായില്‍ നിന്നാണ്.
കോൺഗ്രസ് കളിച്ച കളി
രാജ്യത്ത് ഏതെങ്കിലും സര്‍ക്കാരിന് പ്രതിപക്ഷത്തിന് പോലും ഇല്ലാത്ത തരത്തില്‍ സ്വയം വിശ്വാസക്കുറവ് ഉണ്ടെങ്കില്‍ അത് കര്‍ണാടകത്തിലെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനാണ്. ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി ആയിരുന്നുട്ടും ജെഡിഎസിന് മുഖ്യമന്ത്രി പദവി വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് അവസാന നിമിഷം കളിച്ച കളിയാണ് സഖ്യ സര്‍ക്കാരിന് വഴി തുറന്നത്. അന്ന് മുതല്‍ സര്‍ക്കാര്‍ ആടിയുലഞ്ഞ് കൊണ്ടുമിരിക്കുകയാണ്.
നാഥനില്ലാത്ത അവസ്ഥ
കോണ്‍ഗ്രസ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ തന്നെ ബിജെപി കര്‍ണാടക സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. രാഹുല്‍ ഗാന്ധി രാജി വെക്കുകയും കോണ്‍ഗ്രസ് നാഥനില്ലാത്ത അവസ്ഥയിലേക്ക് എത്തുകയും ചെയ്തതോടെയാണ് എംഎല്‍എമാര്‍ കൂട്ടത്തോടെ രാജി വെക്കുന്ന സാഹചര്യവും ഉണ്ടായത്.
കോണ്‍ഗ്രസ് ഭരിക്കുന്ന ഏക സംസ്ഥാനം
മറ്റൊരു രസകരമായ കാര്യം മുഖ്യമന്ത്രി കുമാരസ്വാമി വിദേശത്ത് പോയതും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സ്ഥലത്ത് ഇല്ലാത്തതുമായ ദിവസം തന്നെ തിരഞ്ഞെടുത്തായിരുന്നു എംഎല്‍എമാരുടെ രാജി. കര്‍ണാടക കോണ്‍ഗ്രസിന് എളുപ്പത്തില്‍ വിട്ട് കളയാവുന്ന സംസ്ഥാനമല്ല. ദക്ഷിണ കേരളത്തില്‍ പോണ്ടിച്ചേരിയെ മാറ്റി നിര്‍ത്തിയാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഏക സംസ്ഥാനമാണ് കര്‍ണാടക.
ഉത്തരവാദിത്തം മറന്നു
കര്‍ണാടകത്തിലെ സഖ്യസര്‍ക്കാര്‍ വീണാല്‍ പിന്നെ രാജ്യത്ത് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അവശേഷിക്കുക രാജസ്ഥാന്‍, മധ്യപ്രദേശ്, പഞ്ചാബ്, ഛത്തീസ്ഗഡ്, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി എന്നിവിടങ്ങളില്‍ മാത്രമായിരിക്കും. കോണ്‍ഗ്രസിനെ വന്‍ പ്രതിസന്ധിയിലേക്ക് തളളി വിട്ട് കൊണ്ടാണ് രാഹുല്‍ ഗാന്ധി അധ്യക്ഷ പദവി രാജി വെച്ചത്. എന്നാല്‍ തനിക്ക് ശേഷം അനുയോജ്യനായ ഒരാള്‍ തലപ്പത്ത് എത്തുന്നത് ഉറപ്പാക്കാനുളള ഉത്തരവാദിത്തം രാഹുലിന് ഉണ്ടായിരുന്നു.
കടുത്ത ആത്മവിശ്വാസ തകര്‍ച്ച
തെരഞ്ഞെടുപ്പ് തോല്‍വിയോടെ തകര്‍ന്ന് നില്‍ക്കുന്ന പാര്‍ട്ടിയെ അപ്പാടെ കൈവിട്ട് കൈ കഴുകുകയാണ് രാഹുല്‍ ചെയ്തത്. പുതിയ പ്രസിഡണ്ടിനെ കണ്ടെത്താനും തന്നെ നോക്കണ്ട എന്നാണ് രാഹുലിന്റെ ഉത്തരവ്. എണ്ണമറ്റ നേതാക്കള്‍ പാര്‍ട്ടിയില്‍ ഉണ്ടായിട്ടും രാഹുലിന്റെ പകരക്കാരനെ കണ്ടെത്താന്‍ മാത്രം ഇതുവരെ സാധിച്ചിട്ടില്ല. രാജ്യമെമ്പാടുമുളള കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും കടുത്ത ആത്മവിശ്വാസ തകര്‍ച്ചയാണ് നിലവില്‍ അഭിമുഖീകരിക്കുന്നത്.
കോണ്‍ഗ്രസ് വിളിച്ച് വരുത്തി
രാഹുല്‍ പോയതോടെ അടുത്തത് എന്ത് എന്ന ചോദ്യമാണ് കോണ്‍ഗ്രസിന് മുന്നിലിപ്പോള്‍ ഉത്തരം കാത്ത് കിടക്കുന്നത്. നേതാവില്ലാത്ത അവസ്ഥ കര്‍ണാടകത്തിലും എംഎല്‍എമാരെ ഒരുമിച്ച് നിര്‍ത്തുന്നതില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി. ദേശീയ നേതൃത്വത്തിലെ മാറ്റം ഇത്ര കുഴപ്പം പിടിച്ച അവസ്ഥയിലേക്ക് കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും എത്തിക്കാതിരിക്കാമായിരുന്നു. ഈ പ്രതിസന്ധി കോണ്‍ഗ്രസ് വിളിച്ച് വരുത്തിയതാണ്.
അമിത് ഷായുടെ വഴി
ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് കണ്ട് പഠിക്കേണ്ടത് ബിജെപിയെയാണ്. ബിജെപി ദേശീയ അധ്യക്ഷനായ അമിത് ഷാ കേന്ദ്രമന്ത്രിസഭയില്‍ എത്തിയപ്പോള്‍ പാര്‍ട്ടി ജെപി നദ്ദയെ വര്‍ക്കിംഗ് പ്രസിഡണ്ടായി നിയോഗിച്ചു. നദ്ദ പുതിയ റോളില്‍ പരിചിതനാകുന്നത് വരെ മേലെ ഷായുണ്ടാകും. അത് കഴിയുമ്പോള്‍ നദ്ദയെ പ്രസിഡണ്ട് സ്ഥാനത്തേക്ക് നിയോഗിക്കല്‍ എളുപ്പമാകും. ഇത്തരത്തില്‍ ഒരു ഇടക്കാല പ്രസിഡണ്ടിനെ നിയോഗിച്ച് സ്മൂത്തായ ഒരു നേതൃമാറ്റം നടത്താന്‍ രാഹുല്‍ തയ്യാറായില്ല എന്നിടത്താണ് കോണ്‍ഗ്രസിന്റെ പരാജയം.
ബിജെപിയുടെ ഒപ്പം കൂടി പിസി ജോർജിന് കഷ്ടകാലം, പൂഞ്ഞാറിൽ ഒരു പഞ്ചായത്ത് ഭരണം പോലുമില്ല!