രാഹുലും പ്രിയങ്കയും ഹത്രാസ് പെൺകുട്ടിയുടെ വീട്ടിൽ, പൊട്ടിക്കരഞ്ഞ് കുടുംബം, പ്രദേശത്ത് വൻ സുരക്ഷ
ലഖ്നൌ: പ്രതിബന്ധങ്ങൾ മറികടന്ന് ഹത്രാസിൽ എത്തി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും. ഹത്രാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിൽ രാഹുലും പ്രിയങ്കയും എത്തി. പെൺകുട്ടിയുടെ കുടുംബാംഗങ്ങളുമായി സംസാരിക്കുകയാണ്. രാഹുലിന്റെയും പ്രിയങ്കയുടേയും സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വികാരഭരിതമായ രംഗങ്ങളാണ് രാഹുലിനും പ്രിയങ്കയ്ക്കും മുന്നിൽ ഹത്രാസ് പെൺകുട്ടിയുടെ വീട്ടിൽ നടന്നത്. വിശദാംശങ്ങൾ ഇങ്ങനെ..
പ്രതിബന്ധങ്ങൾ മറികടന്ന്
ദില്ലിയില്‍ നിന്ന് നീണ്ട 200 കിലോമീറ്റര്‍ ദൂരവും നിരവധി പ്രതിബന്ധങ്ങളും മറികടന്നാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നയിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ സംഘം ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ എത്തിയിരിക്കുന്നത്. രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പമുളളത് കോണ്‍ഗ്രസ് നേതാക്കളായ കെസി വേണുഗോപാല്‍, അധിര്‍ രഞ്ജന്‍ ചൗധരി, രണ്‍ദീപ് സിംഗ് സുര്‍ജേവാല എന്നിവരാണ്.
ഹത്രാസിൽ വൻ സുരക്ഷ
രാത്രി ഏഴരയോടെയാണ് രാഹുലും പ്രിയങ്കയും ഹത്രാസില്‍ എത്തിയത്. തുടര്‍ന്ന് നേരെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോവുകയായിരുന്നു. കനത്ത സുരക്ഷയാണ് കോണ്‍ഗ്രസ് നേതാക്കളുടെ സന്ദര്‍ശനത്തിന്റെ സാഹചര്യത്തില്‍ ഹത്രാസില്‍ ഒരുക്കിയിരിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരും പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും അടക്കം വന്‍ സംഘം പെണ്‍കുട്ടിയുടെ വീട്ടിലും പരിസരത്തുമായുണ്ട്.
പ്രദേശത്ത് കനത്ത സുരക്ഷ
വീടിനകത്ത് കയറിയ പ്രിയങ്കയും രാഹുലും പെണ്‍കുട്ടിയുടെ അമ്മയും അച്ഛനും അടക്കമുളളവരുമായി സംസാരിക്കുകയാണ്. പൊട്ടിക്കരഞ്ഞ് കൊണ്ടാണ് പെണ്‍കുട്ടിയുടെ അമ്മ അടക്കമുളളവര്‍ രാഹുലിനോടും പ്രിയങ്കയോടും കാര്യങ്ങള്‍ വിശദീകരിച്ചത്. ഹത്രാസ് സംഭവത്തിന് ശേഷം ഇതാദ്യമായാണ് രാഷ്ട്രീയ നേതാക്കള്‍ക്ക് ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ അനുവാദം നല്‍കുന്നത്.
എന്തൊക്കെ സംഭവിച്ചാലും ഹത്രാസിലേക്ക്
രണ്ടാമത്തെ ശ്രമത്തിലാണ് രാഹുലിനും പ്രിയങ്കയ്ക്കും ഹത്രാസില്‍ എത്താന്‍ സാധിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഹത്രാസിലേക്കുളള രാഹുലിന്റെയും പ്രിയങ്കയുടേയും യാത്ര യുപി പോലീസ് തടഞ്ഞിരുന്നു. അന്ന് മടങ്ങിപ്പോയ രാഹുലും പ്രിയങ്കയും ഇന്ന് രാവിലെയാണ് തങ്ങള്‍ എന്തൊക്കെ സംഭവിച്ചാലും ഹത്രാസിലേക്ക് പോകുമെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയത്.
നോയ്ഡയില്‍ വെച്ച് യാത്ര തടഞ്ഞു
താന്‍ ഹത്രാസിലേക്ക് പോകുന്നതില്‍ നിന്നും ഒരു ശക്തിക്കും തടയാന്‍ ആവില്ലെന്നാണ് രാഹുല്‍ പ്രതികരിച്ചത്. കോണ്‍ഗ്രസ് എംപിമാരുടേയും പ്രവര്‍ത്തകരുടേയും വലിയൊരു സംഘമാണ് ദില്ലിയില്‍ നിന്ന് വൈകിട്ടോടെ ഹത്രാസിലേക്ക് തിരിച്ചത്. വന്‍ പോലീസ് സന്നാഹത്തെ നോയ്ഡയില്‍ അടക്കം യുപി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. നോയ്ഡയില്‍ വെച്ച് യാത്ര പോലീസ് തടഞ്ഞു.
പെട്ടെന്ന് മടങ്ങണം
തുടര്‍ന്ന് 5 പേര്‍ക്ക് മാത്രം ഹത്രാസിലേക്ക് പോകാനുളള അനുമതി പോലീസ് നല്‍കുകയായിരുന്നു. സ്ഥലത്ത് അധിക നേരം തങ്ങാതെ പെട്ടെന്ന് മടങ്ങണം എന്നും മാധ്യമങ്ങളോട് സംസാരിക്കരുത് എന്നും അടക്കമുളള നിബന്ധനകള്‍ രാഹുലിനും സംഘത്തിനും മുന്നില്‍ പോലീസ് വെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഹത്രാസില്‍ കഴിഞ്ഞ ദിവസം മുതല്‍ നിരോധനാജ്ഞ നിലനില്‍ക്കുകയാണ്.