യോഗി ആദിത്യനാഥിനെതിരെ കൈ കോർത്ത് രാഹുലും പ്രിയങ്കയും! ഉത്തർപ്രദേശിൽ ജംഗിൾരാജ്!
ദില്ലി: കൊവിഡ് മഹാമാരി പടരുന്ന ഈ ദുരിത കാലത്തും കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ രാജ്യത്തെ നടുക്കുകയാണ് ബിജെപി ഭരിക്കുന്ന ഉത്തര്‍ പ്രദേശ്. തുടര്‍ച്ചയായി അതിക്രൂരമായ പീഡന വാര്‍ത്തകളാണ് യോഗിയുടെ യുപിയില്‍ നിന്ന് പുറത്ത് വരുന്നത്.
ഖേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചും കണ്ണ് ചൂഴ്‌ന്നെടുത്തും കൊലപ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്. പിന്നാലെ മറ്റൊരു പെണ്‍കുട്ടിയും പീഡിപ്പിക്കപ്പെട്ടു. ഇതോടെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ സംയുക്ത ആക്രമണം അഴിച്ച് വിട്ടിരിക്കുകയാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും.
മനസാക്ഷി മരവിപ്പിക്കുന്ന വാര്‍ത്തകൾ
മനസാക്ഷി മരവിപ്പിക്കുന്ന തരത്തിലുളള വാര്‍ത്തകളാണ് ഉത്തര്‍ പ്രദേശില്‍ നിന്ന് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഖേരി എന്ന സ്ഥലത്താണ് 13 വയസ്സ് മാത്രം പ്രായമുളള പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. കൊലപാതകികള്‍ ആ പെണ്‍കുട്ടിയുടെ കണ്ണുകള്‍ രണ്ടും ചൂഴ്‌ന്നെടുത്തിരുന്നു. മാത്രമല്ല അവളുടെ നാവും അക്രമികള്‍ അരിഞ്ഞെടുത്തു.
യോഗിയുടെ ഖൊരഗ്പൂരിൽ
ഈ രക്തം മരവിപ്പിക്കുന്ന ക്രൂരതയുടെ ഞെട്ടല്‍ മാറും മുന്‍പാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഖോരഗ്പൂരില്‍ അടുത്ത പീഡനം നടന്നത്. കൗമാരക്കാരിയായ ദളിത് പെണ്‍കുട്ടിയാണ് പീഡിപ്പിക്കപ്പെത്. അക്രമികള്‍ അവളുടെ ശരീരം സിഗരറ്റ് കുറ്റി കൊണ്ട് പൊള്ളിക്കുകയും ചെയ്തു. വലിയ പ്രതിഷേധമാണ് രണ്ട് സംഭവങ്ങളിലും ഉയരുന്നത്
അച്ഛനെ വെട്ടിക്കൊന്നു
ഉത്തര്‍ പ്രദേശിലെ തന്നെ കനോജില്‍ മകളെ പീഡിപ്പിച്ചത് പോലീസില്‍ പരാതിപ്പെട്ടതിന് അച്ഛനെ പ്രതി വെട്ടിക്കൊന്നു. മഴുകൊണ്ടാണ് അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയത്. അച്ഛനെ രക്ഷിക്കാനെത്തിയ മകളേയും പ്രതി ആക്രമിച്ചു. ഗുരുതര പരിക്കുകളുമായി പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയായ ശ്യാംലാല്‍ എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഉത്തര്‍ പ്രദേശില്‍ ജംഗിള്‍ രാജ്
വര്‍ധിക്കുന്ന കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തില്‍ ഉത്തര്‍ പ്രദേശിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യോഗി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നു. ഉത്തര്‍ പ്രദേശില്‍ ജംഗിള്‍ രാജ് അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കുറ്റപ്പെടുത്തി.
മറ്റൊരു ഭീകര സംഭവം കൂടി
ട്വിറ്ററിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ട്വീറ്റ് ഇങ്ങനെ- ബലാത്സംഗങ്ങളുടേയും ക്രൂര അക്രമങ്ങളുടേയും ജംഗിള്‍രാജ് ഉത്തര്‍ പ്രദേശില്‍ അതിന്റെ ഏറ്റവും ഉയരത്തില്‍ എത്തിയിരിക്കുന്നു. ഇപ്പോഴിതാ മറ്റൊരു ഭീകര സംഭവം കൂടി ഉണ്ടായിരിക്കുന്നു. ദളിതനായത് കൊണ്ടും നോ പറഞ്ഞത് കൊണ്ടും സര്‍പഞ്ച് സത്യമേവ് കൊല്ലപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു.
സ്ത്രീകള്‍ക്കെതിരെയുളള അക്രമങ്ങള്‍
ഉത്തര്‍ പ്രദേശിലെ അസംഘട്ടില്‍ ഗ്രാമത്തലവനായ സത്യമേവ് ജയതെയെ മോട്ടോര്‍ ബൈക്കിലെത്തിയ അക്രമി സംഘം വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ഈ സംഭവത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ഉത്തര്‍ പ്രദേശില്‍ വര്‍ധിച്ച് വരുന്ന സ്ത്രീകള്‍ക്കെതിരെയുളള അക്രമങ്ങള്‍ക്ക് എതിരെയാണ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം.
ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഒരു പരാജയം
പ്രിയങ്ക ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: ബുലന്ദ്‌ശെഹര്‍, ഹാപുര്‍, ലഖിംപൂര്‍, ഇപ്പോള്‍ ഖൊരഗ്പൂരും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് തെളിയിക്കുന്നത് സ്ത്രീകള്‍ക്ക് ആവശ്യമായ സുരക്ഷയൊരുക്കുന്നതില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഒരു പരാജയമാണ് എന്നാണ്. ഹിന്ദിയിലാണ് പ്രിയങ്കയുടെ പോസ്റ്റ്.
അതിക്രൂരമായ കുറ്റകൃത്യങ്ങള്‍
ഉത്തര്‍ പ്രദേശില്‍ ക്രിമിനലുകള്‍ക്ക് നിയമത്തെ യാതൊരു കൂസലും ഇല്ലാത്ത അവസ്ഥയാണെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു. അത് കാരണം സ്ത്രീകള്‍ക്ക് നേരെ അതിക്രൂരമായ കുറ്റകൃത്യങ്ങള്‍ സംസ്ഥാനത്ത് അരങ്ങേറുന്നു. പോലീസിനും ഭരണകൂടത്തിനും സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കാനോ കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കാനോ സാധിക്കുന്നില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.