രണ്ടും കല്‍പ്പിച്ച് രാഹുലും പ്രിയങ്കയും; വീണ്ടും ഹത്രാസിലേക്ക്, കൂടെ എംപിമാരും, പോലീസ് തടയുമോ?
ദില്ലി: ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ വീണ്ടുമെത്തുന്നു. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തിലാണ് കോണ്‍ഗ്രസ് എംപിമാര്‍ ഇന്ന് ഹത്രാസിലെത്തുക. രാഹുലിനെയും പ്രിയങ്കയെയും ഹത്രാസിലേക്കുള്ള യാത്രയ്ക്കിടെ വ്യാഴാഴ്ച യുപി പോലീസ് തടഞ്ഞത് വന്‍വിവാദത്തിന് ഇടയാക്കിയിരുന്നു.
Recommended Video
രാഹുല്‍ ഗാന്ധിയെ പോലീസ് മര്‍ദ്ദിക്കുകയും അദ്ദേഹം നിലത്ത് വീഴുകയും ചെയ്തു.ഇതിന്റെ വീഡിയോയും ചിത്രങ്ങളും പുറത്തുവന്നത് ദേശീയതലത്തില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കി. തുടര്‍ന്ന് നിര്‍ബന്ധപൂര്‍വം രാഹുലിനെയും സംഘത്തെയും മടക്കി അടക്കുകയാണ് പോലീസ് ചെയ്തത്. ഇന്ന് വീണ്ടും ഇവര്‍ ഹത്രാസിലേക്ക് വരികയാണ്....
രണ്ടാഴ്ചയോളം
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹത്രാസിലെ ദളിത് പെണ്‍കുട്ടി മരിച്ചത്. രണ്ടാഴ്ചയോളം അവര്‍ യുപിയിലെയും ദില്ലിയിലെയും ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. നാല് ഉന്നത ജാതിക്കാരായ യുവാക്കള്‍ അവരെ ക്രരമായി പീഡിപ്പിച്ച് മരണതുല്യമാക്കി പാടത്ത് ഉപേക്ഷിക്കുകയായിരുന്നു.
ആ കാഴ്ച ദയനീയം
ഹത്രാസിലെ വീടിന് അടുത്തുള്ള പാടത്ത് പുല്ല് പറിക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി. ഈ വേളിയലാണ് പീഡിപ്പിക്കപ്പെട്ടത്. അവളുടെ നട്ടെല്ല് മര്‍ദ്ദിച്ച് പൊട്ടിക്കുകയും കഴുത് ഒടിക്കുകയും നാവ് മുറിച്ചെടുക്കുകയും ചെയ്തിരുന്നു. നഗ്നയായി രക്തം ഒലിപ്പിച്ച് പാടത്ത് കിടക്കുന്ന നിലയിലാണ് വീട്ടുകാര്‍ പിന്നിട് കണ്ടെത്തിയത്.
മരണ മൊഴി
പീഡനം നടന്നിട്ടില്ലെന്നാണ് യുപി പോലീസിന്റെ വാദം. എന്നാല്‍ നാലു പേരാണ് ആക്രമിച്ചതെന്നും രണ്ടു പേര് ലൈംഗികമായി പീഡിപ്പിച്ചെന്നും ഇതിന് മുമ്പും ഇവര്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും പെണ്‍കുട്ടി മരിക്കുന്നതിന് പറഞ്ഞു എന്ന് ബന്ധുക്കള്‍ പറയുന്നു. ബന്ധുക്കളെ കാണാന്‍ ആരെയും പോലീസ് അനുവദിക്കുന്നില്ല. പെണ്‍കുട്ടിയുടെ മൃതദേഹം നിര്‍ബന്ധപൂര്‍വം പുലര്‍ച്ചെ സംസ്കരിച്ച പോലീസ് നടപടിയും വിവാദമായിരുന്നു.
വ്യാഴാഴ്ച നടന്നത്
ഇതിനിടെയാണ് വ്യാഴാഴ്ച രാഹുല്‍ ഗാന്ധിയും പ്രിയങ്കയും വ്യാഴാഴ്ച ഹത്രാസിലേക്ക് പുറപ്പെട്ടത്. ദില്ലി അതിര്‍ത്തി കഴിഞ്ഞ് യുപിയിലേക്ക് കടന്നു അധികം വൈകാതെ യുപി പോലീസ് അവരെ തടയുകയായിരുന്നു. തുടര്‍ന്ന് ഇരുവരും കാല്‍നടയായി യാത്ര തുടങ്ങി. വീണ്ടും തടഞ്ഞ വേളയിലാണ് സംഘര്‍ഷ സാഹചര്യമുണ്ടായത്.
ബലമായി തടഞ്ഞു
രാഹുല്‍ ഗാന്ധിയെ പോലീസുകാര്‍ ബലമായി തടയുന്നതിന്റെയും ഉന്തും തള്ളുമുണ്ടാകുന്നതിന്റെയും അദ്ദേഹം നിലത്ത് വീഴുന്നതിന്റെയും ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. ഹത്രാസ് സംഭവം കൂടുതല്‍ ശ്രദ്ധിക്കപ്പെടാനും ഈ സംഭവം ഇടയാക്കി. വ്യാഴാഴ്ച രാഹുലിനെയും പ്രിയങ്കയെയും നിര്‍ബന്ധിച്ച് മടക്കി അയച്ച പോലീസ് ഇരുവര്‍ക്കുമെതിരെ കേസെടുക്കുകയും ചെയ്തു.
വീണ്ടുമെത്തുന്നു
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കോണ്‍ഗ്രസ് എംപിമാര്‍ക്കൊപ്പം ദില്ലിയില്‍ നിന്ന് പുറപ്പെടുക. ഹത്രാസിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്ശിക്കുയാണ് ലക്ഷ്യമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. കുടുംബത്തെ സന്ദര്‍ശിക്കാന്‍ മാധ്യമങ്ങളെ പോലും യുപി പോലീസ് അനുവദിക്കാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ വീണ്ടുമെത്തുന്നത്.
50ഓളം എംപിമാര്‍
50ഓളം എംപിമാര്‍ രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടാകുമെന്നാണ് വിവരം. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് എല്ലാവരും എത്തുക. യോഗി ആദിത്യനാഥ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കെയാണ് എംപിമാരുടെ സംഘം എത്തുന്നത്. വന്‍ രാഷ്ട്രീയ വിവാദമായി മാറുമോ എന്ന ആശങ്ക ബിജെപിക്കുണ്ട്.
ആസാദിന്റെ പ്രതിഷേധം
യുപി നിയമസഭയ്ക്ക് മുമ്പില്‍ ചന്ദ്രശേഖര്‍ ആസാദിന്റെ ഭീം ആര്‍മി പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. എല്ലാവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. അതിനിടെ, രാഹുല്‍ ഗാന്ധി തന്നെ തന്റെ സന്ദര്‍ശനം സംബന്ധിച്ച കാര്യങ്ങള്‍ പരസ്യപ്പെടുത്തി. ഒരു ശക്തിക്കും തന്നെ തടയാന്‍ സാധിക്കില്ലെന്ന് രാഹുല്‍ പറഞ്ഞു.
അന്വേഷണ സംഘം ഇതുവരെ എത്തിയില്ല
എസ്ഐടി അന്വേഷണം തുടങ്ങി എന്നാണ് യോഗി സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍ ഇതുവരെ ഒരു അന്വേഷണ ഉദ്യോഗസ്ഥനും തങ്ങളെ സമീപിച്ചില്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബം പറയുന്നു. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ പോലീസ് വിരട്ടുന്നതായും ആരോപണമുണ്ട്.
പ്രിയങ്ക പറയുന്നു
ഇരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. പെണ്‍കുട്ടിക്ക് കൃത്യസമയത്ത് ചികില്‍സ നല്കാന് യോഗി സര്‍ക്കാരിന് ആയില്ല. അവരുടെ പരാതിയും സ്വീകരിച്ചില്ല. പിന്നെയും ഭീഷണി തുടരുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
സിബിഐ അന്വേഷണം വേണ്ടെന്ന് അമ്മ
സിബിഐ അന്വേഷണം വേണ്ടെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. മകളുടെ മൃതദേഹം കാണാന്‍ പോലും അനുവദിച്ചില്ല. തങ്ങള്‍ ഏറെ യാചിച്ചിട്ടു പോലും പോലീസ് തടഞ്ഞു. സിബിഐ അന്വേഷണത്തിന് തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല. സുപ്രീംകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്നും അവര്‍ ആവശ്യപ്പെട്ടു.