കച്ചമുറുക്കി രാഹുൽ ഗാന്ധി; അന്തിമ തീരുമാനത്തിന് മുമ്പ് കാരണം അറിയണം, സംസ്ഥാന നേതാക്കൾക്ക് നിർദ്ദേശം
Recommended Video
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിൽ കനത്ത പരാജയമാണ് കോൺഗ്രസിന് നേരിടേണ്ടി വന്നത്. അധികാരം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയോടെ തിരഞ്ഞെടുപ്പിനിറങ്ങിയ കോൺഗ്രസ് പക്ഷെ തകർന്നടിഞ്ഞു. 17 ഇടങ്ങളിൽ അക്കൗണ്ട് തുറക്കാൻ പോലും പാർട്ടിക്കായില്ല. കോൺഗ്രസിന്റെ സീറ്റ് നേട്ടം വെറും 52ൽ ഒതുങ്ങി. മറുവശത്ത് കൂടുതൽ കരുത്താർജ്ജിച്ച് എൻഡിഎ അധികാരത്തിലേത്ത് തിരിച്ചെത്തി.
രാജ്നാഥ് സിംഗ് രാജിക്കൊരുങ്ങി? അനുനയിപ്പിച്ച് മോദി, അർധരാത്രി പുതിയ വിജ്ഞാപനം, കല്ലുകടി
പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിക്കൊരുങ്ങുകയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മുതിർന്ന നേതാക്കൾ അടക്കം അനുനയ ശ്രമങ്ങൾ നടത്തിയിട്ടും രാഹുൽ തീരുമാനം പിൻവലിച്ചിരുന്നില്ല. എന്നാൽ പരാജയത്തിന്റ കാരണം പഠിക്കാൻ രാഹുൽ നേരിട്ടിറങ്ങുകയാണ്. സംസ്ഥാന അധ്യക്ഷന്മാരോട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് രാഹുൽ.
കനത്ത തോൽവി
രാഹുൽ ഗാന്ധിയുടെ അമേഠിയും ജ്യോതിരാദിത്യ സിന്ധ്യയുടെ ഗുണ മണ്ഡലവും ഉൾപ്പെടെ കോൺഗ്രസിന്റെ ഉറച്ച മണ്ഡലങ്ങളിൽ പോലും പാർട്ടിക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. 303 സീറ്റുകളാണ് ബിജെപി ഒറ്റയ്ക്ക് നേടിയത്. പ്രിയങ്കാ ഗാന്ധിയുടെ വരവ് ഗുണം ചെയ്യുമെന്ന് വിലയിരുത്തപ്പെട്ട ഉത്തർപ്രദേശിൽ പോലും ഒരു ചലനവും ഉണ്ടാക്കാൻ കോൺഗ്രസിനായില്ല. ഈ സാഹചര്യത്തിലാണ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുൽ ഗാന്ധി രാജിക്കൊരുങ്ങിയത്.
തോൽവി പഠിക്കാൻ
കോൺഗ്രസിനേറ്റ കനത്ത തിരിച്ചടിയുടെ കാരണം പഠിക്കാൻ രാഹുൽ ഗാന്ധി നേരിട്ടിറങ്ങുകയാണ്. കേരളവും പഞ്ചാബും മാത്രമാണ് കോൺഗ്രസിന്റെ പ്രതീക്ഷകൾ കാത്തത്. മറ്റ് സംസ്ഥാനങ്ങളിലെ പരാജയത്തിന്റെ കാരണം വിശദമാക്കി റിപ്പോർട്ട് സമർപ്പിക്കാൻ പിസിസി അധ്യക്ഷന്മാരോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരിക്കുകയാണ്. ജൂൺ മാസത്തിന് മുമ്പായി റിപ്പോർട്ട് നൽകണമെന്നാണ് രാഹുൽ ആവശ്യപ്പെട്ടിരിക്കുന്നത്.
സർവേ നടത്തും
തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താനായി കോൺഗ്രസ് സർവേകൾ നടത്തിവരികയാണ്. ബൂത്ത് തലം മുതലാണ് സർവേകൾ നടത്തുന്നത്. അടിത്തട്ടിൽ പാർട്ടിയുടെ പ്രവർത്തനം വിലയിരുത്തുക കൂടിയാണ് ലക്ഷ്യം. ലോക്സഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെ തുടർന്ന് സംസ്ഥാന അധ്യക്ഷന്മാരെ രാഹുൽ ഗാന്ധി തന്റെ അതൃപ്തി അറിയിച്ചിരുന്നു. മെയ് 25ന് ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതിയ യോഗത്തിലാണ് രാഹുൽ ഗാന്ധി രാജി സന്നദ്ധത അറിയിച്ചത്.
പുതിയതായി 8 സീറ്റുകൾ മാത്രം
തുടർച്ചയായ രണ്ട് സർക്കാരുകൾക്ക് ശേഷം 2014ൽ പൊതുതിരഞ്ഞെടുപ്പ് നടന്നപ്പോൾ ചരിത്രത്തിലേ ഏറ്റവും വലിയ തോൽവിയാണ് കോൺഗ്രസ് നേരിട്ടത്. വെറും 44 സീറ്റിലേക്ക് കോൺഗ്രസിന്റെ നേട്ടം ഒതുങ്ങി. 2019ൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നേരിട്ട ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കാൻ കോൺഗ്രസിനായില്ല. 2014നേക്കാൾ വെറും 8 സീറ്റുകളാണ് കൂടുതൽ നേടിയത്.
തമിഴ്നാട്ടിൽ ആശ്വാസം
തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം കോൺഗ്രസിന് ആശ്വാസമായിരുന്നു.കോൺഗ്രസ് എട്ട് സീറ്റുകൾ നേടിയപ്പോൾ സഖ്യകക്ഷിയായ ഡിഎംകെ 23 സീറ്റുകളും സ്വന്തമാക്കി. സഖ്യകക്ഷികളായ സിപിഐയും സിപിഎമ്മും രണ്ട് സീറ്റുകൾ വീതവും നേടി. യൂണിയൻ മുസ്ലീം ലീഗും വിസികെയും ഓരോ സീറ്റുകൾ വീതവും നേടി. 39 ലോക്സഭാ മണ്ഡലങ്ങളുള്ള തമിഴ്നാട്ടിൽ 38 ഇടത്ത് മാത്രമാണ് തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പിനിടെ അനധികൃത പണം പിടിച്ചെടുത്തതിനെതുടർന്ന് വെല്ലൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കുകയായിരുന്നു.
3 സംസ്ഥാനങ്ങളിൽ
ലോക്സഭാ തിരഞ്ഞെടുപ്പിന് വെറും ആറ് മാസങ്ങൾക്ക് മുമ്പ് കോൺഗ്രസ് അധികാരത്തിലെത്തിയ മൂന്ന് സംസ്ഥാനങ്ങളിലും ലോക്സഭാ തിരഞ്ഞെടുപ്പിൽ പക്ഷെ പാർട്ടി തകർന്നടിയുകയായിരുന്നു. മധ്യപ്രദേശിൽ ഒരു സീറ്റ് നേടിയപ്പോൾ ഛത്തീസ്ഗഡിലെ സീറ്റ് നേട്ടം ഒന്നായിരുന്നു. രാജസ്ഥാനിൽ ഒരിടത്ത് പോലും കോൺഗ്രസ് വിജയിച്ചില്ല. 3 സംസ്ഥാനങ്ങളിലും കൂടി ആകെയുള്ള 65 സീറ്റുകളിൽ 61 ബിജെപിയാണ് വിജയിച്ചത്.
യുപിയിൽ തകർന്നടിഞ്ഞു
ഉത്തർപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര, കർണാടക, ബിഹാർ, ജാർഖണ്ഡ്, മേഘാലയ സംസ്ഥാനങ്ങളിൽ ഒരോ സീറ്റ് വീതമാണ് കോൺഗ്രസ് നേടിയത്. രാജസ്ഥാൻ, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, ഹരിയാന, ഹിമാചൽ പ്രദേ്ശ്, ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, ത്രിപുര, ദില്ലി, നാഗാലാൻഡ്, മിസോറാം, മണിപ്പൂർ എന്നീവിടങ്ങളിൽ ഒരു സീറ്റ് പോലും നേടാൻ കോൺഗ്രസിനായിട്ടില്ല.
കർണാടകയിൽ
കർണാടകയിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യം തകർന്നതോടെ സഖ്യ സർക്കാരിന്റെ നിലനിൽപ്പും പ്രതിസന്ധിയിലാണ്. ബെംഗളൂരു റൂറലിൽ നിന്നും മത്സരിച്ച ഡികെ സുരേഷാണ് കോൺഗ്രസിന്റെ ഏക എംപി. ജെഡിഎസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡ തുകൂർ മണ്ഡലത്തിൽ നിന്നും പരാജയപ്പെട്ടു. ഇതിന് പിന്നിൽ കോൺഗ്രസ് പ്രാദേശിക നേതാക്കളുടെ ഇടപെടലുകളാണെന്ന ആരോപണം ഉണ്ട്. 28 സീറ്റിൽ 25 ഇടത്തും ബിജെപിയാണ് വിജയിച്ചത്. മാണ്ഡ്യയിലെ സ്വതന്ത്ര്യസ്ഥാനാർത്ഥി സുമലതയ്ക്ക് പിന്തുണ നൽകിയിരുന്നു.
കരുത്താൻജ്ജിച്ച് എൻഡിഎ
351 സീറ്റുകളാണ് എൻഡിഎ മുന്നണി നേടിയത്. ബിജെപി 303, ശിവസേന- 18, ജെഡിയു-16, എൽജെപി -6, ശിരോമണി അകാലിദൾ, ആപ്നദൾ- 2, ജാർഖണ്ഡ് സ്റ്റുഡന്റ് യൂണിയൻ, മിസോ നാഷണൽ ഫ്രണ്ട്, നാഷണൽ പീപ്പിൾസ് പാർട്ടി, ലോക്താന്ത്രിക് പാർട്ടി- 1, എന്നിങ്ങനെയാണ് എൻഡിഎ ഘടകകക്ഷികളുടെ സീറ്റ് നേട്ടം. യുപിഎയ്ക്ക് 87 സീറ്റുകൾ മാത്രമാണ് നേടാനായത്.