വിട്ടുവീഴ്ചയില്ലാതെ കോൺഗ്രസ്!ഇങ്ങനെ മുന്നോട്ട് പോകാനാവില്ലെന്ന് രാഹുൽ ഗാന്ധി, മോദിക്ക് മുന്നറിയിപ്പ്
ദില്ലി: കൊവിഡ് ലോക്ക്ഡൗണുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെ വിടാതെ പിടികൂടി കോണ്‍ഗ്രസും മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും. സാമ്പത്തിക രംഗത്തും കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നത്തിലും അടക്കം ഇനി കേന്ദ്ര സര്‍ക്കാരിനോട് വിട്ടുവീഴ്ചയില്ലെന്നതാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്.
Recommended Video
വീഡിയോ കോണ്‍ഫറന്‍സ് വഴി വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിനെതിരെ തുറന്നടിച്ചു. ഇത്തരത്തില്‍ ലോക്ക്ഡൗണ്‍ മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കേന്ദ്രത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ശക്തമായ മുന്നറിയിപ്പാണ് രാഹുൽ ഗാന്ധി നൽകിയിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്...
മെയ് 17ന് ശേഷം എന്ത്?
മെയ് 17 വരെയാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. മെയ് 17ന് ശേഷം എന്ത് എന്ന ചോദ്യം കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷം ദിവസങ്ങളായി ചോദിക്കുന്നുണ്ട്. ലോക്ക്ഡൗണില്‍ നിന്നും പുറത്ത് കടക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് സുതാര്യമായ ഒരു പദ്ധതി ഉണ്ടാകണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
ഇല്ലെങ്കിൽ തോൽക്കും
രാജ്യത്തിന് ആവശ്യം കരുത്തനായ ഒരു പ്രധാനമന്ത്രിയെ മാത്രമല്ല, കരുത്തരായ മുഖ്യമന്ത്രിമാരെയും ആവശ്യമുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസിനെ മാത്രം കേന്ദ്രീകരിച്ചാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് എങ്കില്‍ ഈ പോരാട്ടം നമ്മള്‍ തോല്‍ക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രിക്ക് ഈ രീതി നല്ലതായിരിക്കാം.
ശക്തനായ പ്രധാനമന്ത്രി മാത്രമല്ല
എന്നാല്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരം പ്രതിസന്ധിയെ രാജ്യം അഭിമുഖീകരിക്കുമ്പോള്‍ നമുക്ക് വേണ്ടത് ശക്തനായ ഒരു പ്രധാനമന്ത്രിയെ മാത്രമല്ല, ശക്തരായ നിരവധി നേതാക്കളെയാണ്, ശക്തരായ മുഖ്യമന്ത്രിമാരെയും ജില്ലാ മജിസ്ട്രറ്റുമാരെയുമാണ്, രാഹുല്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും പഞ്ചായത്ത് തലത്തിലും കരുത്തരായ നേതാക്കള്‍ വേണം.
ബോസ് ആയിട്ടല്ല, സഹപ്രവര്‍ത്തകനെ പോലെ
ഈ പ്രശ്‌നത്തെ ദേശീയ തലത്തില്‍ അല്ല, പ്രാദേശിക തലത്തില്‍ വേണം കൈകാര്യം ചെയ്യാനെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. രാജ്യത്തെ മുഖ്യമന്ത്രിമാരുമായി നിരന്തരം ബന്ധപ്പെട്ട് ചര്‍ച്ച നടത്താന്‍ പ്രധാനമന്ത്രി തയ്യാറാകണം. ബോസ് ആയിട്ടല്ല, സഹപ്രവര്‍ത്തകനെ പോലെ വേണം പ്രധാനമന്ത്രി ഇടപെടല്‍ നടത്താനെന്നും രാഹുല്‍ ഗാന്ധി ഉപദേശം നല്‍കി.
ഇത്തരത്തില്‍ മുന്നോട്ട് പോകാനാവില്ല
കൃത്യമായ, സുതാര്യമായ ഒരു പ്ലാന്‍ ലോക്ക്ഡൗണിന് ശേഷം സര്‍ക്കാരിനുണ്ടാകണം. എപ്പോഴാണ് തുറക്കുക എന്നും എന്തൊക്കെയാണ് മാനദണ്ഡങ്ങള്‍ എന്നും എന്തൊക്കെ ശ്രദ്ധിക്കണം എന്നതുമെല്ലാം അറിയേണ്ടതുണ്ട്. സര്‍ക്കാര്‍ ഇക്കാര്യം പുറത്ത് വിടാന്‍ തയ്യാറാകണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ദുരിതത്തിലായ ജനങ്ങളെ സഹായിക്കാതെ ഇത്തരത്തില്‍ മുന്നോട്ട് പോകാനാവില്ല.
സ്വിച്ചിടുന്നത് പോലെയല്ല
ലോക്ക്ഡൗണ്‍ നിരവധി മാനസിക പ്രശ്‌നങ്ങള്‍ അടക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒരു സ്വിച്ചിട്ട് ഓഫാക്കുന്നതും ഓണാക്കുന്നതും പോലെയല്ല കാര്യങ്ങള്‍. ജനങ്ങളുടെ മനസ്സിലെ പരിഭ്രാന്തി അകറ്റാനും ആത്മവിശ്വാസം നിറയ്ക്കാനും സര്‍ക്കാരിന് സാധിക്കണം. ഒരു അടിയന്തര ഘട്ടത്തിലാണ് നാടുളളത്. രാജ്യത്തെ പാവങ്ങളുടെ കയ്യിലേക്ക് 7500 രൂപ എത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.
അടിയന്തരമായി പണം എത്തിക്കണം
പണവിതരണം നടക്കേണ്ടതുണ്ട്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലും സര്‍ക്കാരും ജനങ്ങളും തമ്മിലും ഏകോപനം ആവശ്യമാണ്. കുടിയേറ്റ തൊഴിലാളികള്‍ക്കും മറ്റ് പാവപ്പെട്ടവര്‍ക്കും അടിയന്തരമായി പണം എത്തിക്കണം. ചെറുകിട-ഇടത്തരം വ്യാപാരികള്‍ക്കും പണം ലഭ്യമാക്കണം. അല്ലെങ്കില്‍ തൊഴിലില്ലായ്മ ഒരു സുനാമിയായി മാറുമെന്നും രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.
കുറച്ച് കൂടി ഉത്തരവാദിത്തം കാണിക്കണം
65,000 കോടി രൂപ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് സര്‍ക്കാര്‍ അടിയന്തരമായി ഇട്ട് നല്‍കണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തൊഴിലാളി പ്രശ്‌നത്തില്‍ കുറച്ച് കൂടി ഉത്തരവാദിത്തം കാണിക്കണം. പ്രധാനമന്ത്രിയുടെ കൊവിഡ് പ്രതിരോധ ഫണ്ടായ പിഎം കെയറിലേക്ക് കോടിക്കണക്കിന് രൂപയെത്തുന്നുണ്ട്. ഈ ഫണ്ട് ഓഡിറ്റ് ചെയ്യപ്പെടണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
അടിച്ചമര്‍ത്താമെന്ന് പ്രധാനമന്ത്രി കരുതേണ്ട
താന്‍ സര്‍ക്കാരിന് എതിരെ പൊളളയായ വിമര്‍ശനം ഉന്നയിക്കാന്‍ താല്‍പര്യപ്പെടുന്നില്ല. എന്നാല്‍ കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കേണ്ടതുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വരാനിരിക്കുന്ന 5 വര്‍ഷങ്ങളെ കുറിച്ചല്ല ആലോചിക്കേണ്ടത്. ജനങ്ങളെ എങ്ങനെ ഇപ്പോള്‍ സഹായിക്കാം എന്നാണ് ആലോചിക്കേണ്ടത്. പുതിയ നിയമങ്ങളിലൂടെ ജനങ്ങളുടെ ശബ്ദം അടിച്ചമര്‍ത്താമെന്ന് പ്രധാനമന്ത്രി കരുതേണ്ടതില്ലെന്നും രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കി.