വാരണാസിയില്‍ പ്രിയങ്കയെ ഒഴിവാക്കാന്‍ നിര്‍ദേശിച്ചത് രാഹുല്‍ ഗാന്ധി... പിന്നില്‍ 5 കാരണങ്ങള്‍!!
ദില്ലി: പ്രിയങ്ക ഗാന്ധി വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്. എന്നാല്‍ അവര്‍ എന്തുകൊണ്ടാണ് മത്സരിക്കാതിരുന്നതെന്ന് ഇപ്പോഴും വ്യക്തമല്ല. കോണ്‍ഗ്രസിനുള്ളില്‍ അവസാന 24 മണിക്കൂറിനുള്ളില്‍ വന്‍ ചര്‍ച്ചകളാണ് ഇത് സംബന്ധിച്ച് നടന്നത്. എന്നാല്‍ പ്രിയങ്ക മത്സരിക്കേണ്ടെന്ന് തീരുമാനം എടുത്തത് രാഹുല്‍ ഗാന്ധിയാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.
അങ്ങനെയെങ്കില്‍ എന്തുകൊണ്ട് ഇത്ര സസ്‌പെന്‍സ് നിലനിര്‍ത്തി തുടങ്ങിയ കാര്യങ്ങളില്‍ ഇപ്പോഴും വ്യക്തത വരാനുണ്ട്. കോണ്‍ഗ്രസ് ഇക്കാര്യങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ അജയ് റായ് പെട്ടെന്ന് വന്ന സ്ഥാനാര്‍ത്ഥി തന്നെയാണ് എന്നാണ് മനസ്സിലാവുന്നത്. പ്രിയങ്ക മത്സരിക്കുന്നതാണ് തനിക്ക് താല്‍പര്യം എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് പ്രിയങ്കയെ മത്സരിപ്പിക്കാതിരുന്നതിനുള്ള അഞ്ച് കാരണങ്ങള്‍ ഇവയാണ്.
തീരുമാനം ഇങ്ങനെ
പ്രിയങ്ക ഗാന്ധി മത്സരിക്കില്ലെന്നും പകരം കഴിഞ്ഞ തവണത്തെ സ്ഥാനാര്‍ത്ഥി അജയ് റായ് തന്നെ മത്സരിക്കുമെന്ന് ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു കോണ്‍ഗ്രസ് തീരുമാനിച്ചത്. മുമ്പ് പ്രിയങ്ക മത്സരിക്കുന്ന കാര്യം സസ്‌പെന്‍സാണെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. കഴിഞ്ഞ ദിവസം ജ്യോതിരാദിത്യ സിന്ധ്യയും പ്രിയങ്ക മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം ഉടനുണ്ടാവുമെന്ന് പറഞ്ഞിരുന്നു. ഇതോടെ കോണ്‍ഗ്രസ് മറ്റൊരു സ്ഥാനാര്‍ത്ഥിയെ വാരണാസിയില്‍ മത്സരിപ്പിക്കില്ല എന്ന സൂചന ശക്തമായിരുന്നു.
രാഹുലിന്റെ നടപടി
പ്രിയങ്കയെ മത്സരിപ്പിക്കുന്നതില്‍ പിന്തിരിപ്പിച്ചത് ആരാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ നിന്ന് ചോദ്യം ഉയരുന്നുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധി തന്നെയാണ് പ്രിയങ്ക ഗാന്ധി മത്സരിക്കേണ്ടെന്ന് തീരുമാനിച്ചത്. പാര്‍ട്ടിയിലെ ആഭ്യന്തര സമിതിയില്‍ വന്‍ ചര്‍ച്ചകളാണ് പ്രിയങ്ക മത്സരിക്കുന്നതിനുള്ള തീരുമാനത്തിനായി നടന്നത്. എന്നാല്‍ രാഹുല്‍ തന്റെ വിവേചനാധികാരം ഉപയോഗിച്ച് പ്രിയങ്ക മത്സരിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
രണ്ട് അധികാരകേന്ദ്രങ്ങള്‍
ഗാന്ധി കുടുംബത്തില്‍ നിന്ന് ചരിത്രത്തില്‍ ഒരിക്കലും രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉണ്ടായിട്ടില്ല. രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷനായിരിക്കുമ്പോള്‍ പ്രിയങ്കയെ എഐസിസി ജനറല്‍ സെക്രട്ടറിയാക്കിയത് അസാധാരണ സംഭവമായിരുന്നു. ഈ അവസ്ഥയില്‍ ബിജെപിയിലെ ഏറ്റവും ശക്തനായ നേതാവിനെതിരെ പ്രിയങ്ക മത്സരിച്ചാല്‍, അത് അവരെ കൂടുതല്‍ ശക്തയാക്കും. ഇതോടെ പാര്‍ട്ടിയില്‍ രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉയര്‍ന്ന് വരുമെന്നും, അത് കോണ്‍ഗ്രസിന്റെ തകര്‍ച്ചയിലേക്ക് നയിക്കുമെന്നും രാഹുല്‍ മുന്‍കൂട്ടി കാണുന്നു.
സോണിയയുടെ നിര്‍ദേശം
രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോള്‍ തന്നെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ശരിയല്ലെന്നായിരുന്നു കോണ്‍ഗ്രസ് യോഗത്തില്‍ സോണിയാ ഗാന്ധി നിലപാടെടുത്തത്. ഇത് ഗൗരവത്തോടെ കണക്കിലെടുക്കാന്‍ രാഹുല്‍ തീരുമാനിക്കുകയായിരുന്നു. ദീര്‍ഘനാളത്തെ കാത്തിരിപ്പിന് ശേഷമാണ് അവര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. എന്നാല്‍ മത്സരിക്കാനുള്ള സമയം അല്ലെന്നാണ് കോണ്‍ഗ്രസ് നിലപാടെടുത്തത്. സോണിയയുടെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമായെന്നാണ് വ്യക്തമാകുന്നത്.
തോല്‍വി ഭയം
കോണ്‍ഗ്രസിന്റെ സ്റ്റാര്‍ ക്യാമ്പയിനറായ പ്രിയങ്ക തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയാവുമെന്നായിരുന്നു മറ്റൊരു വിലയിരുത്തല്‍. ജയം വിഷയമല്ലെന്ന് പ്രിയങ്ക പാര്‍ട്ടിയില്‍ നിലപാടെടുത്തെങ്കിലും ആദ്യ മത്സരത്തിലെ തോല്‍വി ഭാവി രാഷ്ട്രീയത്തിന് തിരിച്ചടിയാവുമെന്നാണ് കോണ്‍ഗ്രസ് നിലപാടെടുത്തത്. അതോടൊപ്പം പ്രിയങ്ക മത്സരിച്ചാലും സമാജ് വാദി പാര്‍ട്ടി, ബിഎസ്പി, ആംആദ്മി പാര്‍ട്ടി എന്നിവര്‍ പിന്തുണയ്ക്കില്ലെന്നാണ് വ്യക്തമാക്കിയത്. എസ്പി കഴിഞ്ഞ ദിവസം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
അമേഠിയില്‍ മത്സരിക്കുമോ?
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇത്തവണ രണ്ട് മണ്ഡലത്തില്‍ മത്സരിക്കുന്നുണ്ട്. രണ്ടിടത്തും വിജയിച്ചാല്‍ അമേഠിയിലെ സീറ്റ് രാജിവെച്ച് പ്രിയങ്കയ്ക്ക് നല്‍കും. വയനാട് നിലനിര്‍ത്തുമെന്നാണ് സൂചന. അമേഠി കോണ്‍ഗ്രസ് പരമ്പരാഗത സീറ്റായത് കൊണ്ട് വിജയസാധ്യത ശക്തമാണെന്ന് കോണ്‍ഗ്രസ് പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഉറപ്പിച്ചൊന്നും കോണ്‍ഗ്രസ് പറയുന്നില്ല. പക്ഷേ ഇക്കാര്യങ്ങള്‍ തള്ളിക്കളയാന്‍ പാര്‍ട്ടി തയ്യാറല്ല.
മോദി കരുത്തനോ?
പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചാല്‍ നരേന്ദ്ര മോദിയെ വീഴ്ത്താന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. ആര്‍എസ്എസും മറ്റ് സംഘപരിവാര്‍ സംഘടനകളും മികച്ച പ്രവര്‍ത്തനമാണ് മോദിക്ക് വേണ്ടി നടത്തുന്നത്. അതുകൊണ്ട് കൂടുതല്‍ വോട്ടുകള്‍ നേടാനാവില്ലെന്നാണ് രാഹുല്‍ പ്രതീക്ഷിക്കുന്നത്. അതേസമയം കോണ്‍ഗ്രസ് വാരണാസിയില്‍ വന്‍ അവസരമാണ് കൈവിട്ടത് എന്നാണ് സൂചന. പ്രിയങ്ക മത്സരിച്ചിരുന്നെങ്കില്‍ അത് ദേശീയ തലത്തില്‍ ബിജെപിക്കെതിരെ പോരാടുന്ന ഏക ശക്തി കോണ്‍ഗ്രസാണെന്ന സന്ദേശം നല്‍കാന്‍ സാധിക്കുമായിരുന്നു. ഒരുപക്ഷേ മോദി സ്വന്തം മണ്ഡലത്തില്‍ തന്നെ തളച്ചിടാനും കോണ്‍ഗ്രസിന് സാധിച്ചേനെ.
യുപിയില്‍ 54 സീറ്റുകളില്‍ പോരാട്ടം ഇങ്ങനെ, 26ല്‍ മുന്‍തൂക്കം നേടി മഹാസഖ്യം, കോണ്‍ഗ്രസിന് 15 സീറ്റ്