അമേഠിയിലെ തോൽവിയുടെ കാരണം കണ്ടെത്തി രാഹുൽ ഗാന്ധി; പ്രവർത്തകർക്ക് നന്ദി പറഞ്ഞ് മടക്കം
അമേഠി: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ആദ്യമായി രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം അമേഠിയിൽ സന്ദർശനം നടത്തി. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാലും അമേഠിയുമായുള്ള ബന്ധം ഒരിക്കലും അവസാനിപ്പിക്കില്ലെന്ന് രാഹുൽ ഗാന്ധി പ്രവർത്തകരോട് പറഞ്ഞു. ഗാന്ധി കുടുംബത്തിന്റെ ശക്തി കേന്ദ്രമായ അമേഠിയിൽ രാഹുൽ ഗാന്ധിക്ക് നേരിട്ട പരാജയം കോൺഗ്രസിന് കനത്ത തിരിച്ചടി ആയിരുന്നു. അഞ്ച് വർഷം കൊണ്ട് അമേഠിയിൽ സ്മൃതി ഇറാനി നേടിയെടുത്ത ജനപിന്തുണ കോൺഗ്രസ് കോട്ടയിൽ വിള്ളൽ വീഴ്ത്തി.
കർണാടകയ്ക്കു പിന്നാലെ ഗോവയിലും രാഷ്ട്രീയ പ്രതിസന്ധി; 10 കോൺഗ്രസ് എംഎൽഎമാർ പാർട്ടി വിടാൻ നീക്കം!
അമേഠിയിലെ പരാജയത്തിന്റെ കാരണം പഠിക്കുക എന്ന ലക്ഷ്യം കൂടിയുണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന്. വിശകലന യോഗത്തിൽ രാഹുൽ ഗാന്ധി പങ്കെടുത്തു. തിരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ യോഗത്തിൽ ചർച്ചയായി. ബൂത്ത് തലം മുതലുള്ള നേതാക്കളുമായും രാഹുൽ ഗാന്ധി ചർച്ച നടത്തി.
കനത്ത തോൽവി
ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്ന മണ്ഡലമാണ് അമേഠി. 2014ൽ രാഹുൽ ഗാന്ധിയോട് ഒരു ലക്ഷത്തിൽ പരം വോട്ടുകൾക്ക് പരാജയപ്പെട്ട സ്മൃതി ഇറാനി 55,000 വോട്ടുകൾക്ക് ഇക്കുറി അമേഠി തിരിച്ചു പിടിച്ചു. അമേഠിയിൽ തോറ്റ് മടങ്ങിയിട്ടും കൃതൃമായ പദ്ധതികളോടെ മണ്ഡലത്തിൽ സ്മൃതി ഇറാനി സജീവമായി. 5 വർഷം കൊണ്ട് മണ്ഡലത്തിൽ വ്യക്തമായ മുന്നേറ്റം നടത്താൻ സ്മൃതി ഇറാനിക്ക് സാധിച്ചു. രാഹുൽ ഗാന്ധിയും കോൺഗ്രസും അമേഠിയെ അവഗണിക്കുന്നുവെന്ന പ്രചാരണമാണ് തിരഞ്ഞെടുപ്പിൽ അവർ ശക്തമായി ഉന്നയിച്ചത്. മിസിംഗ് എംപി എന്നാണ് പ്രചാരണ യോഗങ്ങളിൽ രാഹുൽ ഗാന്ധിയെ സ്മൃതി ഇറാനി വിശേഷിപ്പിച്ചത്.
തോൽവിക്ക് കാരണം
അതേ സമയം അമേഠിയിലെ തോൽവിക്ക് കാരണം പ്രാദേശിക നേതാക്കളാണെന്നാണ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തുന്നത്. പ്രാദേശിക നേതാക്കൾ ജനങ്ങളിൽ നിന്ന് അകന്നതാണ് പരാജയത്തിന് കാരണമെന്ന് അമേഠിയിലെ യോഗത്തിന് ശേഷം രാഹുൽ ഗാന്ധി പറഞ്ഞു. തോറ്റാലും താൻ അമേഠിയി സീറ്റ് ഉപേക്ഷിക്കില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അമേഠി ഉപേക്ഷിക്കില്ല
ഞാൻ അമേഠി ഉപേക്ഷിക്കില്ല, അമേഠി എന്റെ വീടും കുടുംബവുമാണെന്ന് രാഹുൽ ഗാന്ധി പ്രവർത്തകരോട് പറഞ്ഞു. അമേഠിയുടെ വികസനം ഒരു തരത്തിലും തടസ്സപ്പെടില്ല. ഞാൻ വയനാട്ടിലെ എംപി ആയിരിക്കും, പക്ഷെ മൂന്ന് പതിറ്റാണ്ട് നീണ്ട ബന്ധമാണ് അമേഠിയുമായുള്ളത്. അമേഠിക്ക് വേണ്ടി ഞാൻ ദില്ലിയിൽ പോരാടും. രാഹുൽ ഗാന്ധി കോൺഗ്രസ് പ്രവർത്തകരോട് പറഞ്ഞു. 2004 മുതൽ 2019 വരെ രാഹുൽ ഗാന്ധിയായിരുന്നു അമേഠിയുടെ എംപി.
അഭിനന്ദനം
അതേ സമയം പാർട്ടി പ്രവർത്തകരുടെ കഠിനാധ്വാനത്തെ രാഹുൽ ഗാന്ധി അഭിനന്ദിച്ചുവെന്ന് ഡിസിസി അംഗം നരേന്ദ്ര മിശ്ര വ്യക്തമാക്കി. പ്രവർത്തകർ കോൺഗ്രസിന്റെ വിജയത്തിനായി അക്ഷീണം പരിശ്രമിച്ചെന്നും പക്ഷെ പ്രാദേശിക നേതാക്കൾ ജനങ്ങളിൽ നിന്ന് അകന്നത് പരാജയത്തിലേക്ക് നയിച്ചെന്നും രാഹുൽ ഗാന്ധി പറഞ്ഞതായി നരേന്ദ്ര മിശ്ര പറഞ്ഞു. ജില്ലയിൽ ആകെ കോൺഗ്രസ് ദുർബലമായെന്നും ബിജെപിക്കെതിരെ പ്രചാരണം ശക്തമാക്കാൻ നേതാക്കൾ പരാജയപ്പെട്ടെന്നും അവലോകന യോഗത്തിൽ വിമർശനം ഉന്നയിച്ചു. ചില നേതാക്കൾ മണ്ഡലത്തിൽ ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചുവെന്നും ഒരു വിഭാഗം പ്രവർത്തകർ ആരോപണം ഉന്നയിച്ചു.
രാജി പിൻവലിക്കണം
കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു. രാഹുൽ രാജി തീരുമാനം പിൻവലിക്കണമെന്ന് പ്രവർത്തകർ ഒറ്റക്കെട്ടായി ആവശ്യം ഉന്നയിച്ചു. രാഹുൽ ഗാന്ധിയുടെ രാജി തീരുമാനത്തെ തുടർന്ന് ഡിസിസി പ്രസിഡന്റ് യോഗേന്ദ്ര മിശ്രയും രാഹുൽ ഗാന്ധിയുടെ പ്രതിനിധി ചന്ദ്രകാന്ത് ദുബെയും രാജി സമർപ്പിച്ചിരുന്നു. 5 അസംബ്ലി മണ്ഡലങ്ങളിൽ നിന്നുളള നേതാക്കളും പ്രവർത്തകരുമാണ് അവലോകന യോഗത്തിൽ പങ്കെടുത്തത്.