'കശ്മീരിൽ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
ദില്ലി: രാഹുല്‍ ഗാന്ധി നയിച്ച കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര ഇന്ന് കശ്മീരില്‍ അവസാനിച്ചതിന് പിന്നാലെ പ്രതികരണവുമായി ബിജെപി. ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുളള സര്‍ക്കാര്‍ കശ്മീരില്‍ അത്തരമൊരു അന്തരീക്ഷം സൃഷ്ടിച്ചത് കൊണ്ടാണ് എന്നാണ് ബിജെപിയുടെ പ്രതികരണം. ആര്‍ട്ടിക്കിള്‍ 370 നരേന്ദ്ര മോദി നീക്കം ചെയ്തത് കൊണ്ടാണ് രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത് എന്നാണ് ബിജെപി എംപിയായ രവിശങ്കര്‍ പ്രസാദ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചത്.
ഇന്ന് രാഹുല്‍ ഗാന്ധിക്ക് എങ്ങനെയാണ് ഇത്ര സമാധാനപരമായ ഒരു അന്തരീക്ഷത്തില്‍ ലാല്‍ ചൗക്കില്‍ ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ സാധിച്ചത്. അത് സാധിച്ചത് നരേന്ദ്ര മോദി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് കൊണ്ടാണ്. ജമ്മു ആന്‍ഡ് കശ്മീരിലേക്ക് വലിയ തോതില്‍ വിനോദസഞ്ചാരികളെത്തുന്നു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭരണകാലത്ത് കാശ്മീരില്‍ തീവ്രവാദവും ഭയവും ആയിരുന്നു ഉണ്ടായിരുന്നത്, രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.
ഖത്തര്‍ തിരിച്ചുവിളിക്കുന്നു!! ഒരു വര്‍ഷം വമ്പന്‍ ഇളവ് പ്രഖ്യാപിച്ചു... നിബന്ധനകള്‍ ഇങ്ങനെ
മറ്റൊരു ബിജെപി എംപിയായ രാജ്യവര്‍ധന്‍ റാത്തോഡും പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. രാഹുല്‍ ഗാന്ധി ഇന്ന് അഭിമാനത്തോടെ ലാല്‍ ചൗക്കില്‍ ദേശീയ പതാക ഉയര്‍ത്തി. കശ്മീരിലെ ലാല്‍ ചൗക്കില്‍ ഏതൊരു ഇന്ത്യന്‍ പൗരവും ദേശീയ പതാക ഉയര്‍ത്താവുന്ന സാഹചര്യം സൃഷ്ടിച്ചെടുത്തത് മോദി സര്‍ക്കാരാണ്, റാത്തോഡ് പറഞ്ഞു. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷത്തില്‍ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചതിന്റെ ക്രഡിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാക്കുമാണെന്ന് ജമ്മു കശ്മീര്‍ ബിജെപി അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌ന പ്രതികരിച്ചു.
70 വര്‍ഷങ്ങള്‍ക്ക് ശേഷം നെഹ്‌റു-ഗാന്ധി കുടുംബത്തിലെ ഒരു അംഗത്തിന് ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ ദേശീയ പതാക ഉയര്‍ത്തുന്നത് ഓര്‍മ്മ വന്നിരിക്കുന്നു. നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമാണ് അതിനുളള ക്രഡിറ്റ് എന്നാണ് രവീന്ദര്‍ റെയ്‌ന പറഞ്ഞത്. ഭാരത് ജോഡോ യാത്രയുടെ അവസാന ഘട്ടത്തിലാണ് സഹോദരിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുല്‍ ഗാന്ധി ലാല്‍ ചൗക്കില്‍ ദേശീയ പതാക ഉയര്‍ത്തിയത്. ജനുവരി 30ന് കശ്മീരിലെ കോണ്‍ഗ്രസില്‍ ആസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്താനായിരുന്നു ആദ്യത്തെ തീരുമാനം. മറ്റെവിടെയും ദേശീയ പതാക ഉയര്‍ത്താനുളള അനുമതി ലഭിക്കാതിരുന്നതായിരുന്നു കാരണം. എന്നാല്‍ പിന്നീട് സംസ്ഥാന ഭരണകൂടം അനുമതി നല്‍കിയതോടെ ലാല്‍ ചൗക്കില്‍ പതാക ഉയര്‍ത്തുകയായിരുന്നു.