ഞാന്‍ രാഹുല്‍ ഗാന്ധി; 'ഡിസ് ക്വാളിഫൈഡ് എംപി', ട്വിറ്ററില്‍ ബയോ മാറ്റി,പ്രക്ഷോഭം തുടർന്ന് കോണ്‍ഗ്രസ്
രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ നിന്ന് അയോഗന്യാക്കിയ നടപടിയില്‍ രാജ്യവ്യാപകമായി പ്രതിഷേധം നടത്തിവരികയാണ് കോണ്‍ഗ്രസ് നേതൃത്വം. മറ്റ് പ്രതിപക്ഷ പാർട്ടികളും കോണ്‍ഗ്രസിനൊപ്പം പ്രതിഷേധത്തില്‍ അണിചേർന്നത് കോണ്‍ഗ്രസിന് കാര്യങ്ങള്‍ കൂടുതല്‍ അനുകൂലമാക്കി. രണ്ട് മാസത്തിലേറെ നീണ്ട് നില്‍ക്കുന്ന പ്രതിഷേധ പരിപാടികളാണ് കോണ്‍ഗ്രസ് പ്ലാന്‍ ചെയ്തിരിക്കുന്നത്.
ക്രിമിനല്‍ മാനനഷ്ടകേസില്‍ സൂറത്ത് കോടതി രണ്ട് വർഷം തടവ് ശിക്ഷയ്ക്ക് വിധിച്ചതിന് പിന്നാലെയായിരുന്നു രാഹുലിനെ ലോക്സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയത്. ഇതിന് പിന്നാലെ രാഹുൽ ഗാന്ധി തന്റെ ട്വിറ്റർ ബയോ മാറ്റുകയും ചെയ്തിട്ടുണ്ട്. 'അയോഗ്യനാക്കപ്പെട്ട എംപി' എന്നാണ് രാഹുല്‍ ഗാന്ധി പുതുതായി ബയോയില്‍ ചേർത്തിരിക്കുന്നത്.

ട്വിറ്റർ അക്കൗണ്ട് ബയോയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗത്വത്തോടൊപ്പമാണ് പാർലമെന്റിലെ 'യോഗ്യതയില്ലാത്ത' അംഗത്വത്തെക്കുറിച്ചും പരാമർശിക്കുന്നത്. അതേസമയം, രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഞായറാഴ്ച ഡൽഹിയിലെ രാജ്ഘട്ടിൽ സങ്കൽപ് സത്യഗ്രഹം നടത്തി വരികയാണ്.
നിരവധി പാർട്ടി നേതാക്കളും പാർട്ടി വോളന്റിയർമാരും സത്യഗ്രഹത്തിനായി എത്തിച്ചേരുന്നുണ്ട്. കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, ജയറാം രമേഷ്, കെസി വേണുഗോപാൽ എന്നിവർ സത്യാഗ്രഹത്തിൽ പങ്കെടുത്തു. രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് രണ്ട് ദിവസമായി രാജ്ഘട്ടിൽ സങ്കൽപ് സത്യാഗ്രഹം നടത്തിവരികയാണ് കോണ്‍ഗ്രസ്.
രാഹുലിനെതിരായ നടപടിയില്‍ പ്രതിഷേധിച്ച് ഞായറാഴ്ച എല്ലാ സംസ്ഥാനങ്ങളിലെയും ജില്ലാ ആസ്ഥാനങ്ങളിലെയും ഗാന്ധി പ്രതിമകൾക്ക് മുന്നിൽ പാർട്ടി ഒരു ദിവസം നീണ്ടുനിൽക്കുന്ന 'സത്യഗ്രഹ'വും സംഘടിപ്പിക്കുന്നുണ്ട്. രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെ രാജ്യമെമ്പാടുമാണ് പ്രതിഷേധം. കേരളത്തിലും വിവിധ കേന്ദ്രങ്ങളില്‍ പരിപാടി നടന്ന് വരികയാണ്. ഞായറാഴ്ച ഡൽഹിയിലെ രാജ്ഘട്ടിൽ പ്രതിഷേധം നടത്താൻ പാർട്ടിക്ക് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചതും ശ്രദ്ധേയമാണ്.
"പാർലമെന്റിൽ ഞങ്ങളുടെ ശബ്ദം നിശബ്ദമാക്കിയതിന് ശേഷം, ബാപ്പുവിന്റെ സമാധിയിലും സമാധാനപരമായ സത്യാഗ്രഹം നടത്താൻ ഞങ്ങളെ അനുവദിക്കാൻ സർക്കാർ വിസമ്മതിച്ചു. എല്ലാ പ്രതിപക്ഷ പ്രതിഷേധങ്ങളും അനുവദിക്കാതിരിക്കുക എന്നത് മോദി സർക്കാരിന്റെ ശീലമായി മാറിയിരിക്കുന്നു. ഇത് ഞങ്ങളെ പിന്തിരിപ്പിക്കില്ല, സ്വേച്ഛാധിപത്യത്തിനെതിരായ സത്യത്തിനായുള്ള ഞങ്ങളുടെ പോരാട്ടം തുടരും," കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ട്വീറ്റ് ചെയ്തു.
അദാനിയെക്കുറിച്ചുള്ള തന്റെ ചോദ്യങ്ങളിൽ പ്രധാനമന്ത്രി മോദി ഭയക്കുന്നുവെന്നും ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്നുമായിരുന്നു അയോഗ്യനാക്കലിന് ശേഷമുള്ള തന്റെ ആദ്യ പത്രസമ്മേളനത്തിൽ രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടത്. ഗൗതം അദാനിയുടെ ഷെൽ കമ്പനികളിലേക്ക് പോയ 20,000 കോടി രൂപയുടെ നേരിട്ടുള്ള അന്വേഷണത്തിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധ തിരിക്കാനാണ് തനിക്കെതിരായ അയോഗ്യത നടപടിയെന്നാണ് രാഹുല്‍ ഗാന്ധി ആരോപിച്ചത്.












Click it and Unblock the Notifications