രാഹുലിനെതിരായ നീക്കത്തിൽ ബിജെപി തന്ത്രം പിഴക്കുമോ? അയോഗ്യത നേട്ടമാക്കാൻ കോൺഗ്രസ്
ദില്ലി: 'മോദി'പരാമർശവുമായി ബന്ധപെട്ട അപകീർത്തി കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി കോൺഗ്രസിനെ സംബന്ധിച്ച് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്. പ്രത്യേകിച്ച് വിവിധ വിഷയങ്ങളിൽ ബിജെപിക്കെതിരെ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കിയിരിക്കുന്ന ഈ സാഹചര്യത്തിൽ. എന്നാൽ അയോഗ്യത നടപടി രാഹുൽ എന്ന രാഷ്ട്രീയ നേതാവിന്റെ മൈലേജ് ഉയർത്തുകയും പ്രതിപക്ഷ ഐക്യത്തിന് കളമൊരുങ്ങുകയും ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കർണാടകത്തിലെ കോലാറിൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ നടത്തിയ പ്രസംഗമാണ് രാഹുൽ ഗാന്ധിക്ക് ശിക്ഷ ലഭിക്കാൻ കാരണമായത്.' എന്താണ് എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദിയുള്ളത് ', എന്നതായിരുന്നു രാഹുൽ നടത്തിയ പരാമർശം. ഇതിനെതിരെ സൂറത്തിലെ ബി ജെ പി എം എൽ എ ആയ പൂർണേഷ് മോദിയായിരുന്നു കേസ് കൊടുത്തത്.
കേസിൽ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ട് വർഷം തടവ് ശിക്ഷയാണ് രാഹുലിന് വിധിച്ചത്. അപ്പീൽ നൽകാൻ 30 ദിവസത്തേക്ക് കോടതി ശിക്ഷ സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. 15,000 രൂപയുടെ ജാമ്യവും അദ്ദേഹത്തിന് അനുവദിച്ചു. വിധിയിൽ അപ്പീൽ നൽകാനുള്ള കോൺഗ്രസ് നീക്കത്തിനിടെയാണ് എംപി സ്ഥാനത്ത് നിന്ന് നീക്കി കൊണ്ടുള്ള ലോക്സഭ സെക്രട്ടറിയേറ്റിന്റെ ഉത്തരവ് വന്നിരിക്കുന്നത്.

നിയമപരമായും രാഷ്ട്രീയപരാമയും വിഷയത്തെ നേരിടാനിരിക്കെ ഉണ്ടായ നടപടി കോൺഗ്രസിനെ അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ പോരാളിയെന്ന രാഹുലിന്റെ പ്രതിച്ഛായയ്ക്ക് ഈ നടപടി സഹായകമാകുകയുള്ളൂവെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
അയോഗ്യത തീരുമാനം വരും ദിവസങ്ങളിൽ ബി ജെ പിക്കെതിരെ ആയുധമാക്കി മാറ്റാനാകും കോൺഗ്രസ് നീക്കം. കേന്ദ്രം വിമർശനങ്ങളെ ഭയപ്പെടുകയാണെന്നും രാഷ്ട്രീയ എതിരാളികളെ അനാവശ്യമായി വേട്ടയാടുകയാണെന്നുമുള്ള വാദം കോൺഗ്രസ് വരും ദിവസങ്ങളിൽ ആവർത്തിക്കും. ഇതിലൂടെ ജനവികാരം ബി ജെ പിക്കെതിരാക്കാൻ കോൺഗ്രസിന് സാധിക്കുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്.
നടിപടിയിലൂടെ തങ്ങളെ ഭയപ്പെടുത്താനോ നിശബ്ദരാക്കാനോ കഴിയില്ലന്നാണ് പാർട്ടി നേതൃത്വം പ്രതികരിച്ചത്. സത്യം പറയുന്നവരെ നിലനിർത്താൻ ബിജെപി ആഗ്രഹിക്കുന്നില്ല, പക്ഷേ ഞങ്ങൾ സത്യം പറഞ്ഞുകൊണ്ടേയിരിക്കും. ആവശ്യമെങ്കിൽ ജനാധിപത്യം സംരക്ഷിക്കാൻ ജയിലിൽ പോകാനും തങ്ങൾ തയ്യാറാണെന്നും കോൺഗ്രസ് നേതൃത്വം പ്രതികരിച്ചു.
അതേസമയം രാഹുൽ ഗാന്ധിയ്ക്കെതിരായ അയോഗ്യത നടപടി പ്രതിപക്ഷത്തിനിടയിൽ ഐക്യം കെട്ടിപടുക്കാനും സഹായകമാകുമെന്ന വിലയിരുത്തലുകളും ശക്തമാണ്. കോൺഗ്രസിന്റേത് വല്യേട്ടൻ മനോഭാവമാണെന്ന് വിമർശനം ഉയർത്തി മൂന്നാം മുന്നണിക്ക് കോപ്പുകൂട്ടകയാണ് തൃണമൂൽ കോൺഗ്രസ്, ബി ആർ എസ്, ആം ആദ്മി പോലുള്ള പാർട്ടികൾ.
ബി ജെ പിയോടും കോൺഗ്രസിനോടും കൃത്യമായി അകലം പാലിച്ച് മുന്നോട്ട് പോകണമെന്നതാണ് പാർട്ടികളുടെ നിലപാട്.എന്നാൽ ഇന്ന് കേന്ദ്ര ഏജൻസികൾക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച പ്രതിപക്ഷ കക്ഷികളിൽ കോൺഗ്രസിനൊപ്പം തൃണമൂൽ അടക്കമുള്ള പാർട്ടികളും ഹർജി നൽകിയിട്ടുണ്ടെന്നത് എടുത്ത് പറയേണ്ട കാര്യമാണ്.
രാഹുലിനെതിരായ കോടതി വിധിക്കെതിരായ കോൺഗ്രസ് പ്രതിഷേധങ്ങളിൽ സഹകരിക്കാൻ തയ്യാറാണെന്ന് കാണിച്ച് ആം ആദ്മി അടക്കമുള്ള 12 ഓളം പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയെന്നതും ശ്രദ്ധേയമായ കാര്യമാണ്. പ്രതിപക്ഷ നേതാക്കളെ ഭരണപക്ഷം വേട്ടയാടുകയാണെന്ന് ചൂണ്ടിക്കാട്ടി വരും ദിവസങ്ങളിൽ കൂടുതൽ പാർട്ടികൾ കൈകോർത്തേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications