ആ വേദന എനിക്ക് കേൾക്കാൻ കഴിയുന്നുണ്ട്...... വൈകാരികമായി രാഹുൽ ഗാന്ധിയുടെ കത്ത്
അമേഠി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇക്കുറി ഏററവും വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലമാണ് ഉത്തർപ്രദേശിലെ അമേഠി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുമാണ് അമേഠിയിൽ നേർക്കുനേർ പോരാട്ടം നടക്കുന്നത്. 2014ൽ ഒരുലക്ഷത്തിൽ പരം വോട്ടുകൾക്ക് രാഹുൽ ഗാന്ധി വിജയിച്ച മണ്ഡലത്തിൽ പക്ഷെ കാര്യങ്ങൾ മാറി മറിഞ്ഞിട്ടുണ്ട്.
രാഹുലിനെതിരെ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച വയ്ക്കാൻ കഴിയുന്ന സ്വാധീനം അമേഠിയിൽ നേടിയെടുക്കാൻ സ്മൃതി ഇറാനിക്ക് സാധിച്ചുവെന്നതാണ് ശ്രദ്ധേയം. എന്നും ഗാന്ധി കുടുംബത്തെ തുണച്ചിട്ടുള്ള അമേഠിയിലെ ജനങ്ങൾക്ക തുറന്ന കത്തെഴുതിയിരിക്കുകയാണ് രാഹുൽ ഗാന്ധി.
യുപിയില്‍ 16 സീറ്റുകള്‍ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസ് പിടിക്കും, കണക്കുകളില്‍ മുന്നില്‍!!
അമേഠിയിൽ പോരാട്ടം കനക്കും
ഒരു ലക്ഷത്തിൽ പരം വോട്ടുകൾക്കാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി അമേഠിയിൽ നിന്നു വിജയിച്ചത്. രാജ്യത്താകമാനം അലയടിച്ച് മോദി തരംഗത്തിന്റെ പ്രതിഫലനം അമേഠിയിലും ഉണ്ടായിരുന്നു. മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷത്തിൽ കുറവുണ്ടായി.
സ്വാധീനം വർധിപ്പിച്ച് സ്മൃതി
അമേഠിയിൽ പരാജയപ്പെട്ടെങ്കിലും സ്മൃതി ഇറാനിക്ക് കേന്ദ്രമന്ത്രിസ്ഥാനം ലഭിച്ചു. കഴിഞ്ഞ 5 വർഷത്തിനിടെ അമേഠിയിൽ തന്റെ സ്വാധീനം ഉറപ്പിക്കാൻ സ്മൃതി ഇറാനിക്ക് കഴിഞ്ഞു. എംപിയായ രാഹുൽ ഗാന്ധിയേക്കാൾ കൂടുതൽ തവണ അമേഠി സന്ദർശിച്ചതും കൂടുതൽ പദ്ധതികൾ മണ്ഡലത്തിലെത്തിച്ചതും സ്മൃതി ഇറാനിയാണെന്നാണ് ബിജെപിയുടെ അവകാശ വാദം.
മിസിംഗ് എംപി
രാഹുൽ ഗാന്ധിയെ മിസിംഗ് എംപിയെന്നാണ് സ്മൃതി ഇറാനി വിശേഷിപ്പിക്കുന്നത്. അമേഠിയുടെ വികസനത്തിന് രാഹുൽ ഒന്നും ചെയ്യുന്നില്ലെന്നാണ് ബിജെപിയുടെ പ്രചാരണം. അമേഠി നേടാനായാൽ ബിജെപിയ്ക്കത് വലിയ നേട്ടമാകും. അതുകൊണ്ട് തന്നെ വലിയ വാഗ്ദാനങ്ങളുമായാണ് സ്മൃതി ഇറാനി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നത്.
വയനാട്ടിലെ സ്ഥാനാർത്ഥിത്വം
രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വവും അമേഠിയിൽ ബിജെപി പ്രചാരണായുധമാക്കുന്നുണ്ട്. അമേഠിയിൽ തോൽവി ഉറപ്പിച്ചതുകൊണ്ടാണ് രാഹുൽ വയാനാട്ടിൽ മത്സരിക്കുന്നതെന്നാണ് പ്രചാരണം. രണ്ടുസീറ്റിലും വിജയിച്ചാലും അമേഠി മണ്ഡലം രാഹുൽ കൈവിടുമെന്ന പ്രചാരണവും സജീവമാണ്.
അമേഠിയിലെ പ്രചാരണം
രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തേണ്ടി വന്നതോടെ അമേഠിയിൽ ചുരുക്കം ചില പ്രചാരണ റാലികളിൽ മാത്രമെ രാഹുൽ ഗാന്ധി പങ്കെടുത്തുള്ളു. സ്മൃതി ഇറാനിയാകട്ടെ മുഴുവൻ സമയവും പ്രചാരണ യോഗങ്ങളുമായി മണ്ഡലത്തിൽ സജീവമാണ്. രാഹുൽ ഗാന്ധിയ്ക്കായി പ്രിയങ്കാ ഗാന്ധിയാണ് അമേഠിയിലെ പ്രചാരണം ഏറ്റെടുത്തിരിക്കുന്നത്. അഞ്ചാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മെയ് ആറിനാണ് അമേഠിയിലും വോട്ടെടുപ്പ്.
തുറന്ന കത്ത്
കത്തെഴുതിയിരിക്കുകയാണ് രാഹുൽ ഗാന്ധി. എന്റെ അമേഠി കുടുംബാംഗങ്ങളെ എന്ന് തുടങ്ങുന്ന കത്തിൽ, കേന്ദ്രത്തിൽ അധികാരത്തിലെത്തുമ്പോൾ മണ്ഡലത്തിന്റെ വികസനത്തിനായി വിവിധ പദ്ധതികൾ നടപ്പിലാക്കുമെന്ന് രാഹുൽ ഗാന്ധി ഉറപ്പ് നൽകുന്നു. പാവപ്പെട്ട ജനങ്ങളുടെ വേദന തനിക്ക് കേൾക്കാൻ കഴിയുന്നുണ്ട്, അവർക്കായി എന്നും താൻ ശബ്ദമുയർത്തുമെന്നും രാഹുൽ പറയുന്നു.
അമേഠി എന്റെ കുടുംബം
അമേഠി തന്റെ കുടുംബമാണെന്നും സത്യത്തിനൊപ്പം നിലയുറയ്ക്കാനുള്ള ശക്തി തനിക്ക് നൽകുന്നത് അമേഠിയാണെന്നും രാഹുൽ കത്തിൽ പറയുന്നു. ലാളിത്യവും, ഐക്യവും , സത്യസന്ധതയുമാണ് അമേഠിയുടെ ശക്തിയെന്നും രാഹുൽ പറയുന്നു. അമേഠിയിലെ എല്ലാ കുടുംബങ്ങളിലും കത്ത് എത്തിക്കാനാണ് കോൺഗ്രസ് ലക്ഷ്യം വയ്ക്കുന്നത്. 2004 മുതൽ കോൺഗ്രസിനൊപ്പം നിൽക്കുന്ന മണ്ഡലമാണ് അമേഠി.
ബിജെപിക്കെതിരെ വിമർശനം
അധികാരത്തിലെത്തിയാൽ ബിജെപി തടഞ്ഞുവെച്ച പദ്ധതികളെല്ലാം പുനരരാരംഭിക്കുമെന്ന് രാഹുൽ ഗാന്ധി ഉറപ്പ് നൽകുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി നുണ ഫാക്ടറികൾ നിർമിക്കുകയാണെന്നും വോട്ടർമാരെ സ്വാധീനിക്കാൻ പണപ്പുഴയൊഴുക്കുകയാണെന്നും കത്തിൽ രാഹുൽ ഗാന്ധി പറയുന്നു. ബിജെപിയുടെ ആശയങ്ങൾ പത്തോ പതിനഞ്ചോ വ്യവസായികളെ സഹായിക്കാൻ മാത്രമുള്ളതാണെന്നും രാഹുൽ കുറ്റപ്പെടുത്തുന്നു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ