ദക്ഷിണേന്ത്യയിൽ വെന്നിക്കൊടി പാറിച്ച ഇന്ദിരയും സോണിയയും; രാഹുൽ മൂന്നാമൻ
ദില്ലി: ഏറെ നാൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിൽ അന്തിമ തീരുമാനം ആയിരിക്കുന്നു. വയനാട് പിടിക്കാൻ കോൺഗ്രസ് അധ്യക്ഷൻ നേരിട്ടിറങ്ങുന്നതോടെ ഈ തിരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ ശ്രദ്ധാ കേന്ദ്രം കൂടിയായി മാറിയിരിക്കുകയാണ് വയനാട്.
രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം ദക്ഷിണേന്ത്യ പിടിക്കാൻ പാർട്ടിക്ക് കരുത്തേകുമെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. വയനാട്ടിൽ വരുന്നതോടെ ദക്ഷിണേന്ത്യയിൽ മത്സരിക്കുന്ന മൂന്നാമത്തെ ഗാന്ധി കുടുംബാംഗമായി മാറി രാഹുൽ ഗാന്ധി. ഇന്ദിരാ ഗാന്ധിയും സോണിയാ ഗാന്ധിയും സഞ്ചരിച്ച വഴികളിലൂടെയാണ് ഇപ്പോൾ രാഹുൽ ഗാന്ധിയും മുന്നോട്ട് പോകുന്നത്.
നാടകാന്തം രാഹുൽ ഗാന്ധിയും മുരളീധരനും... വയനാട്ടിലും വടകരയും അണിയറയിൽ തീരുമാനമായത് ഇങ്ങനെയാണ്!
സുരക്ഷിത സീറ്റിനായി
ഗാന്ധി കുടുംബത്തിന്റെ ദക്ഷിണേന്ത്യൻ പോരാട്ടം തുടങ്ങുന്നത് കർണാടകയിൽ നിന്നാണ്. അടിയന്തരാവസ്ഥയെ തുടർന്ന് 1977ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ സ്വന്തം തട്ടകമായ റായ്ബറേലിയിൽ ഇന്ദിരാ ഗാന്ധിക്ക് അടിപതറിയിരുന്നു. തുടർന്ന് 1978ൽ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ഇന്ദിര ആദ്യമായി ദക്ഷിണേന്ത്യയിൽ മത്സരിച്ചത്.
കർണാടകയിൽ
പാർലമെന്റിലേക്ക് അതി ശക്തയായി തിരിച്ചുകയറാൻ കർണാടകയില ചിക്കമംഗളൂരുവാണ് ഇന്ദിര കൂട്ടുപിടിച്ചത്. ഇന്ദിരാ ഗാന്ധിക്ക് സീറ്റ് നൽകാനായി കോൺഗ്രസിന്റെ സിറ്റിംഗ് എംപിയായിരുന്ന ഡിബി ചന്ദ്രഗൗഡ രാജിവെച്ചു. തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ ചിക്കമംഗളൂരുവിൽ ഇന്ദിരാ ഗാന്ധി സ്ഥാനാർത്ഥിയായി. 80,000ത്തിനടുത്ത് വോട്ടുകൾക്കാണ് ആ തിരഞ്ഞെടുപ്പിൽ ഇന്ദിരാ ഗാന്ധി വിജയിച്ചത്.
വീണ്ടും ദക്ഷിണേന്ത്യയിൽ
1980ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ റായ്ബറേലിയിലും ആന്ധ്രാപ്രദേശിലെ മേദകിലും ഒരേ സമയം ഇന്ദിരാ ഗാന്ധി മത്സരിച്ചിരുന്നു. വൻ ഭൂരിപക്ഷത്തിലാണ് ആ തിരഞ്ഞെടുപ്പിൽ ഇരു സീറ്റുകളിലും ഇന്ദിര വിജയിച്ചത്. അന്ന് ജനതാ പാർട്ടിയുടെ ഒപ്പമായിരുന്ന എസ് ജയ്പാൽ റെഡ്ഡിയെ രണ്ട് ലക്ഷത്തിൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മേദകിൽ ഇന്ദിരാ ഗാന്ധി പരാജയപ്പെടുത്തിയത്.
മേദക് നിലനിർത്തി
സ്വന്തം തട്ടകമായിരുന്ന റായ് ബറേലിയെ കൈവിട്ട് മേദക് മണ്ഡലം നിലനിർത്തുകയായിരുന്നു ഇന്ദിരാ ഗാന്ധി അന്ന് ചെയ്തത്. എല്ലാവരെയും അത്ഭുതപ്പെടുത്തിയ തീരുമാനം കൂടിയായിരുന്നു അത്. 1984ൽ കൊല്ലപ്പെടുന്നതുവരെ ഇന്ദിരാ ഗാന്ധി മേദകിന്റെ എംപിയായി തുടർന്നു.
പിന്നാലെ സോണിയയും
ഇന്ദിരയുടെ മരണ ശേഷം ശേഷം 1999ലാണ് സോണിയാ ഗാന്ധി ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങുന്നത്. അമേഠിക്കൊപ്പം ദക്ഷിണേന്ത്യയിലെ ഒരു സുരക്ഷിത മണ്ഡലം ഗാന്ധി കുടുംബത്തിന്റെ മരുമകൾ സോണിയാ ഗാന്ധിയും തിരഞ്ഞെടുത്തു. കർണാകയിലെ ബെല്ലാരി മണ്ഡലത്തിൽ സോണിയാ ഗാന്ധി മത്സരിച്ചു.
സോണിയയ്ക്ക് എതിരാളി
സോണിയാ ഗാന്ധിക്കെതിരെ ശക്തയായ എതിരാളിയെ ഇറക്കിയായിരുന്നു ബിജെപി പ്രതികരിച്ചത്. ബെല്ലാരിയിൽ സോണിയയെ നേരിടാൻ ബിജെപി സുഷമാ സ്വരാജിനെ ഇറക്കി. 56,000ൽപരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സോണിയാ ഗാന്ധി സുഷമാ സ്വരാജിയെ പരാജയപ്പെടുത്തുകയും ചെയ്തു. രണ്ടിടത്തും വിജയിച്ച സോണിയ അമേഠി നിലനിർത്തി ബെല്ലാരി മണ്ഡലം ഒഴിവാക്കുകയായിരുന്നു.
തീരുമാനം സമാനം
മേദക് സീറ്റിൽ മത്സരിക്കാനുള്ള ഇന്ദിരാ ഗാന്ധിയുടെ തീരുമാനമൊഴിച്ചാൽ ഏറെക്കുറെ സമാന സാഹചര്യത്തിലാണ് ഗാന്ധി കുടുംബം ദക്ഷിണേന്ത്യയിൽ നിന്നും മത്സരിക്കാൻ തീരുമാനമെടുക്കുന്നത്. വലിയ തിരിച്ചടികൾക്ക് പിന്നാലെയായിരുന്നു ഈ തീരുമാനം. 1977ലെ ശക്തമായ തിരച്ചടിക്ക് ശേഷമാണ് ഇന്ദിരാ ഗാന്ധി ചിക്കമംഗളൂരുവിൽ മത്സരിച്ചത്. 2014ൽ കോൺഗ്രസ് 44 സീറ്റുകളിലേക്ക് ഒതുങ്ങുകയായിരുന്നു.
വയനാടോ അമേഠിയോ
ഇന്ദിരാ ഗാന്ധിയെപ്പോലെ വയനാട് സീറ്റ് നിലനിർത്തി രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയോടുള്ള സ്നേഹം പ്രകടിപ്പിക്കുമോ അതോ അമേഠി നിലനിർത്തുമോ എന്നറിയാൻ ഇനിയും കാത്തിരിക്കണം, വയനാട് കോൺഗ്രസിന്റെ ഉറച്ച സീറ്റാണെങ്കിലും അമേഠിയിൽ ഇത്തവണ കാര്യങ്ങൾ അത്ര സുഖകരമല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് രാഹുൽ ഗാന്ധിയുടെ എതിർസ്ഥാനാർത്ഥി. അഞ്ച് വർഷത്തിനിടയിൽ മണ്ഡലത്തിൽ ജനപിന്തുണ വർദ്ധിപ്പിക്കാൻ സ്മൃതിയ്ക്കായി എന്നാണ് വിലയിരുത്തപ്പെടുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ