ഭാരതപര്യടനത്തിന് രാഹുൽ ഗാന്ധി! കോൺഗ്രസിന് രാഹുലിന്റെ ഡെഡ് ലൈൻ! 30 ദിവസത്തെ സമയം!
Recommended Video
ദില്ലി: വന്‍ തോല്‍വിക്ക് പിന്നാലെ വിമര്‍ശനങ്ങള്‍ ഒഴിവാക്കാനുളള രാജി നാടകമാണ് രാഹുല്‍ ഗാന്ധി കളിക്കുന്നത് എന്ന് കുറ്റപ്പെടുത്തിയവര്‍ പോലും ഞെട്ടിയിരിക്കുന്നു. രാജി തീരുമാനത്തില്‍ രാഹുല്‍ ഗാന്ധി ഉറച്ച് നില്‍ക്കുകയാണ്. മുതിര്‍ന്ന നേതാക്കളെ കാണുക പോലും ചെയ്യാതെ കടുത്ത നിലപാടിലാണ് രാഹുല്‍.
തനിക്ക് പകരക്കാരനെ കണ്ടെത്താനുളള ഡെഡ് ലൈനും രാഹുല്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നു. സുപ്രധാന ചുമതലകള്‍ കൈമാറിയ ശേഷം രാഹുല്‍ ഗാന്ധിക്ക് മറ്റ് ചില പദ്ധതികള്‍ കൂടിയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
പാറ പോലെ ഉറച്ച് രാഹുൽ
കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ദില്ലി തുഗ്ലക് ലൈനിലുളള രാഹുല്‍ ഗാന്ധിയുടെ വീട്ടിലേക്ക് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കള്‍ അടക്കമുളളവരുടെ ഒഴുക്കാണ്. രാജി എന്ന കടുത്ത തീരുമാനത്തില്‍ നിന്നും രാഹുലിനെ പിന്തിരിപ്പിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ് നേതാക്കള്‍. എന്നാല്‍ രാഹുല്‍ അമ്പിനും തുമ്പിനും അടുക്കുന്ന മട്ടില്ല.
മുഖം കൊടുക്കുന്നില്ല
രാജി പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ എത്തിയ നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധിയെ കാണാന്‍ പോലും സാധിച്ചില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എന്നിവര്‍ രാഹുലിനെ കാണാന്‍ ശ്രമിച്ചിരുന്നു.
രാഹുലിന് വേണ്ടി പ്രിയങ്ക
എന്നാല്‍ രാഹുല്‍ മൂവരേയും കാണാന്‍ കൂട്ടാക്കിയില്ലെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പകരം പ്രിയങ്ക ഗാന്ധിയാണ് നേതാക്കളുമായി രാഹുലിന് വേണ്ടി സംസാരിച്ചത്. രാജിയില്‍ നിന്ന് ഒരടി പോലും രാഹുല്‍ പിന്നോട്ടില്ല. പകരം നേതൃത്വത്തിലേക്ക് പുതിയ ആളെ കണ്ടെത്താന്‍ സമയം മാത്രം അനുവദിച്ചിരിക്കുകയാണ് രാഹുല്‍.
ഒരു മാസത്തെ സമയം
ഒരു മാസത്തെ സമയമാണ് തനിക്ക് പകരക്കാരനെ കണ്ടെത്താന്‍ രാഹുല്‍ ഗാന്ധി അനുവദിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നാല് മാസത്തോളമെങ്കിലും രാഹുല്‍ പ്രസിഡണ്ട് പദവിയില്‍ തുടരണം എന്നായിരുന്നു പ്രിയങ്ക അടക്കമുളളവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അതിന് തയ്യാറല്ലെന്നും ഇനി ഗാന്ധി കുടുംബത്തില്‍ നിന്ന് നേതൃസ്ഥാനത്തേക്ക് ഒരാള്‍ വേണ്ടെന്നുമുളള കടുംപിടുത്തത്തിലാണ് രാഹുല്‍.
ചില നേതാക്കളെ കാണേണ്ട
ചര്‍ച്ചകളില്‍ നിന്നും ചില മുതിര്‍ന്ന നേതാക്കളില്‍ നിന്നും രാഹുല്‍ ഗാന്ധി മുഖം തിരിക്കുകയാണ്. തോല്‍വിക്ക് തൊട്ട് പിറകെ വളരെ കുറഞ്ഞ നേരത്തേക്ക് അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയിരുന്നു. തുടര്‍ന്ന് ശനിയാഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലും പങ്കെടുത്തു.
സത്യപ്രതിജ്ഞാ ചടങ്ങിൽ
അതിന് ശേഷം അമ്മ സോണിയാ ഗാന്ധിയെ കാണാന്‍ വേണ്ടിയല്ലാതെ രാഹുല്‍ ഗാന്ധി തുഗ്ലക് ലെയ്‌നിലെ വീട്ടില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയിട്ടില്ല. അതേസമയം നാളെ നടക്കുന്ന രണ്ടാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തേക്കും എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. തോൽവിക്ക് ശേഷം രാഹുൽ പങ്കെടുക്കുന്ന ആദ്യ പൊതുചടങ്ങാവും ഇത്.
ഭാരത പര്യടനം നടത്തും
പാര്‍ട്ടി അധ്യക്ഷ പദവി ഒഴിഞ്ഞാലും ലോക്‌സഭയില്‍ കോണ്‍ഗ്രസിന്റെ സഭാ നേതാവായി പ്രവര്‍ത്തിക്കാന്‍ രാഹുല്‍ തയ്യാറാണ് എന്നാണ് സൂചന. മാത്രമല്ല ചുമതല കൈമാറിയ ശേഷം കോണ്‍ഗ്രസ് ആശയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത പര്യടനം നടത്താനും പാര്‍ട്ടിക്ക് പദ്ധതിയുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്.
കക്ഷി നേതാക്കൾ ഇടപെടുന്നു
മാത്രമല്ല ചെറിയ പെരുന്നാള്‍ കഴിഞ്ഞ ഉടന്‍ രാഹുല്‍ തന്റെ മണ്ഡലമായ വയനാട്ടില്‍ സന്ദര്‍ശനം നടത്താനും സാധ്യതയുണ്ട്. രാഹുല്‍ ഗാന്ധിയെ രാജി തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഘടകക്ഷി നേതാക്കളും രംഗത്ത് ഇറങ്ങിയിട്ടുണ്ട്. ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ രാഹുലിനെ ഫോണില്‍ ബന്ധപ്പെട്ട് രാജി തീരുമാനത്തില്‍ നിന്ന് പിന്തിരിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
രാജി ആത്മഹത്യാപരം
രാഹുല്‍ തുടരണെമന്ന് മുസ്ലീം ലീഗും ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുല്‍ രാജി വെയ്ക്കുന്നത് ആത്മഹത്യാപരമായിരിക്കും എന്നാണ് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് അഭിപ്രായപ്പെട്ടത്. പ്രതിപക്ഷ നേതാക്കളുടെ സമ്മര്‍ദ്ദം രാജി തീരുമാനത്തില്‍ നിന്ന് രാഹുല്‍ ഗാന്ധിയെ പിന്തിരിപ്പിച്ചേക്കും എന്നാണ് കോണ്‍ഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നത്.
മറ്റ് ഫോർമുലകൾ വേണ്ട
രാജി തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് എങ്കിലും സംഘടനാ പ്രശ്‌നങ്ങളില്‍ രാഹുല്‍ ഇടപെടുന്നത്. കര്‍ണാടക സര്‍ക്കാര്‍ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കെസി വേണുഗോപാല്‍, ഗുലാം നബി ആസാദ് എന്നിവരെ രാഹുല്‍ കര്‍ണാടകത്തിലേക്ക് അയച്ചിട്ടുണ്ട്. രാഹുല്‍ പ്രസിഡണ്ട് സ്ഥാനത്ത് തുടര്‍ന്ന്, വര്‍ക്കിംഗ്, വൈസ് പ്രസിഡണ്ടുമാരടങ്ങിയ മറ്റൊരു ടീം ജോലിഭാരം കുറയ്ക്കാന്‍ നിയോഗിക്കാം എന്നതടക്കമുളള സമവായ ഫോര്‍മുലകളോടും രാഹുല്‍ മുഖം തിരിക്കുകയാണ്.