അധ്യക്ഷ പദവി രാജി വെച്ച് നേരെ കോടതിയിലേക്ക്, രാഹുൽ ഗാന്ധിക്ക് ജാമ്യം, പത്തിരട്ടിയായി തിരിച്ചടിക്കും!
മുംബൈ: കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജി വെച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ ആദ്യത്തെ പോക്ക് കോടതിയിലേക്ക് ആയിരുന്നു. ആര്‍എസ്എസ് നല്കിയ അപകീര്‍ത്തി കേസില്‍ മുംബൈ കോടതിയിലാണ് രാഹുല്‍ ഗാന്ധി ഹാജരായത്. കോടതിയില്‍ രാഹുല്‍ ഗാന്ധി കുറ്റം നിഷേധിക്കുകയാണുണ്ടായത്.
രാഹുല്‍ ഗാന്ധിക്കൊപ്പം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെയും ആര്‍എസ്എസ് അപകീര്‍ത്തി കേസ് നല്‍കിയിരുന്നു. ഇരുവര്‍ക്കും മുംബൈ കോടതി ജാമ്യം അനുവദിച്ചു. രാഹുല്‍ ഗാന്ധി എത്തുമെന്ന വാര്‍ത്ത പരന്നതോടെ മുംബൈ കോടതി പരിസരത്ത് നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് തടിച്ച് കൂടിയത്.
രാഹുലിനെതിരെ കേസ്
2017ല്‍ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ആര്‍എസ്എസിന് എതിരെ കേസിന് ആധാരമായ പ്രസ്താവന രാഹുല്‍ ഗാന്ധി നടത്തിയത്. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് കാരണമായത് ആര്‍എസ്എസും അതിന്റെ പ്രത്യയശാസ്ത്രവും ആണ് എന്നായിരുന്നു രാഹുല്‍ ഗാന്ധി അന്ന് പ്രതികരിച്ചത്. തുടര്‍ന്ന് രാഹുല്‍ ഗാന്ധിക്കെതിരെ ആര്‍എസ്എസ് പ്രവര്‍ത്തകനായ ധ്രുതിമാന്‍ ജോഷി 2017ല്‍ അപകീര്‍ത്തിക്കേസുമായി കോടതിയെ സമീപിച്ചു.
രാവിലെ കോടതിയിലെത്തി
രാഹുല്‍ ഗാന്ധിയെ കൂടാതെ അന്ന് കോണ്‍ഗ്രസ് അധ്യക്ഷ ആയിരുന്ന സോണിയാ ഗാന്ധി, സീതാറാം യെച്ചൂരി എന്നിവര്‍ക്കും സിപിഎമ്മിന് എതിരെയും പരാതി നല്‍കിയിരുന്നു. എന്നാല്‍ സോണിയയ്ക്കും യെച്ചൂരിക്കും എതിരായ പരാതി കോടതി തള്ളിക്കളഞ്ഞു. ഇന്ന് രാവിലെയാണ് രാഹുല്‍ ഗാന്ധി മുംബൈ കോടതിയില്‍ എത്തിയത്. രാഹുലിന് പിന്നാലെ യെച്ചൂരിയും കോടതിയില്‍ എത്തി.
ജാമ്യം ലഭിച്ചു
രാഹുല്‍ ഗാന്ധി ആര്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്തിയിട്ടില്ലെന്ന് അഭിഭാഷകനായ കുശാല്‍ മോര് കോടതിയെ അറിയിച്ചു. കേസില്‍ വിചാരണ നേരിടാന്‍ രാഹുല്‍ ഗാന്ധി തയ്യാറാണ്. കേസ് കോടതി വാദം കേള്‍ക്കാന്‍ സെപ്റ്റംബര്‍ 22ലേക്ക് മാറ്റി വെച്ചിരിക്കുകയാണ്. പതിനയ്യായിരം രൂപ കെട്ടി വെച്ച ശേഷമാണ് കോടതി രാഹുലിന് ജാമ്യം അനുവദിച്ചത്. മുന്‍ എംപി ഏക്നാഥ് ഗെയിക്ക്വാദ് രാഹുലിന് വേണ്ടി പണം കെട്ടി വെച്ചു.
നിരന്തരം ആക്രമിക്കപ്പെടുന്നു
കോടതിക്ക് മുന്നില്‍ താനൊന്നും പറഞ്ഞില്ലെന്നും ഹാജരാവുക മാത്രമായിരുന്നു വേണ്ടിയിരുന്നതെന്നും കോടതിക്ക് പുറത്ത് രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇത് പ്രത്യയശാസ്ത്രപരമായ പോരാട്ടമാണ്. താന്‍ നില്‍ക്കുന്നത് പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും ഒപ്പമാണ്. താന്‍ നിരന്തരം ആക്രമിക്കപ്പെടുകയാണ്. എന്നാല്‍ താനത് ആസ്വദിക്കുന്നു.രാജിയെക്കുറിച്ച് പറയാനുളളതെല്ലാം താനിന്നലെ രാജിക്കത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു.
പത്തിരട്ടി ശക്തിയോടെ
കഴിഞ്ഞ അഞ്ച് വര്‍ഷം നടത്തിയ പോരാട്ടത്തേക്കാള്‍ പത്ത് മടങ്ങ് ശക്തമായി തങ്ങള്‍ പോരാട്ടം തുടരുമെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ബുധനാഴ്ചയാണ് രാഹുല്‍ ഗാന്ധി രാജി പരസ്യമായി പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് താന്‍ രാജി വെയ്ക്കുകയാണ് എന്ന് വ്യക്തമാക്കുന്ന രാജിക്കത്ത് ട്വിറ്ററിലൂടെ രാഹുല്‍ ഗാന്ധി പുറത്ത് വിട്ടു. രാജ്യത്തിന്റെ മൂല്യങ്ങള്‍ സംരക്ഷിക്കാനുളള പോരാട്ടം ഇനിയും തുടരുമെന്ന് രാഹുലിന്റെ രാജിക്കത്തില്‍ പറയുന്നു.