മോദിയെ പുകഴ്ത്തി രാഷ്ട്രപതിയുടെ പ്രസംഗം, ഫോണിലും തറയിലും നോക്കി സമയം കളഞ്ഞ് രാഹുൽ
ദില്ലി: പതിനേഴാം ലോക്സഭ തുടങ്ങിയത് മുതല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിവാദത്തിലാണ്. ആദ്യ ദിനം രാവിലെ രാഹുല്‍ ഗാന്ധി ലോക്സഭയില്‍ എത്തിയിരുന്നില്ല. ഉച്ചയ്ക്ക് ശേഷം മാത്രമായിരുന്നു രാഹുല്‍ എത്തിയത്. എംപിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം രജിസ്റ്ററില്‍ ഒപ്പിടാന്‍ മറന്നതും വാര്‍ത്തയായി. ഒരിക്കല്‍ കൂടി പാര്‍ലമെന്റിലെ പെരുമാറ്റത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധി കുഴപ്പത്തിലായിരിക്കുകയാണ്.
പാര്‍ലമെന്റില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നയപ്രഖ്യാപനം നടത്തുമ്പോള്‍ രാഹുല്‍ ഗാന്ധി പ്രസംഗം ശ്രദ്ധിക്കാതെ മൊബൈല്‍ നോക്കി ഇരിക്കുകയായിരുന്നു എന്നാണ് വിമര്‍ശനം. ഒരു മണിക്കൂറോളം ആയിരുന്നു രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. ഇതില്‍ 24 മിനുറ്റോളം രാഹുല്‍ ഗാന്ധി ഫോണില്‍ തന്നെ ആയിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
യുപിഎ ചെയര്‍പേഴ്സണും അമ്മയുമായ സോണിയാ ഗാന്ധിക്കൊപ്പമായിരുന്നു രാഹുല്‍ ഗാന്ധി ഇരുന്നിരുന്നത്. സോണിയ രാഷ്ട്രപതിയുടെ പ്രസംഗം ശ്രദ്ധയോടെ കേള്‍ക്കുകയും പ്രധാനപ്പെട്ട പരാമര്‍ശങ്ങള്‍ വരുമ്പോള്‍ ബെഞ്ചില്‍ അടിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അതേസമയം രാഹുല്‍ ഗാന്ധി ഫോണില്‍ ടൈപ്പ് ചെയ്യുകയും സ്ക്രോള്‍ ചെയ്യുകയും ആയിരുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബാക്കിയുളള സമയം സോണിയയോട് സംസാരിച്ചും തറയില്‍ നോക്കിയിരുന്നു രാഹുല്‍ കളഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷമായി മോദി സര്‍ക്കാരുണ്ടാക്കിയ നേട്ടങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കൊണ്ടുളളതായിരുന്നു നയപ്രഖ്യാപന പ്രസംഗം. ഉറിയിലെ ആദ്യത്തെ സര്‍ജിക്കല്‍ സ്ട്രൈക്കിനെ കുറിച്ചും ബലാക്കോട്ട് മിന്നലാക്രമണത്തെ കുറിച്ചും രാഷ്ട്രപതി പരാമര്‍ശിച്ചു. സഭ ഈ സമയത്തെല്ലാം കരഘോഷം മുഴക്കി. സോണിയാ ഗാന്ധി കരഘോഷത്തിനൊപ്പം കൂടുന്നതില്‍ നിന്ന് രാഹുല്‍ ഗാന്ധി തടഞ്ഞുവെന്ന് റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ട്ചെയ്യുന്നു.