കൊവിഡിനെ തുരത്തിയ ആ ആശയത്തിന് പിന്നിൽ രാഹുൽ ഗാന്ധി! വെളിപ്പെടുത്തി സോണിയ, 2 സംസ്ഥാനങ്ങൾ
ദില്ലി; കൊവിഡിൽ വിറച്ച് നിൽക്കുകയാണ് ഇന്ത്യ. ഇതുവരെ 239 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം മരിച്ചത് 40 പേരാണ്. രോഗബാധിതരുടെ എണ്ണം 7447 ആയിരിക്കുകയാണ്. കൊവിഡ് പ്രതിരോധത്തിനായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗൺ സംബന്ധിച്ച തിരുമാനം നീട്ടുമോയെന്നാണ് ഇപ്പോൾ ഉറ്റുനോക്കപ്പെടുന്നത്.
Recommended Video
നിയന്ത്രണങ്ങൾ നീട്ടുന്നത് സംബന്ധിച്ച് ഇന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തി. അതിനിടെ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും ചത്തീസ്ഗിലും കൊറോണയെ തുരത്താൻ രാഹുൽ നടപ്പാക്കിയ പദ്ധതികളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. വിശദാംശങ്ങളിലേക്ക്
രാജസ്ഥാനിൽ
രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുമ്പോഴും ചർച്ച ചെയ്യപ്പെടുകയാണ് കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ ഭിൽവാര മോഡൽ. കൊവിഡ് പൊട്ടിപ്പുറപ്പെട്ട ആദ്യ ഘട്ടത്തിൽ വളരെ ആശങ്ക ഉളവാക്കിയിരുന്ന ഗ്രാമമായി ഭിൽവാര. മാർച്ച് 18- 30 നും ഇടയിൽ 27 കേസുകളായിരുന്നു ഇവിടെ റിപ്പോർട്ട് ചെയ്തത്.
കൊറോണയെ പിടിച്ചുകെട്ടി
എന്നാൽ മാർച്ച് 30 ന് ശേഷം ഇവിടുത്തെ സ്ഥിതിഗതികൾ ആകെ മാറി മറിഞ്ഞു. 30 ന് ശേഷം വെറും ഒരു കേസ് മാത്രമാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. ആകെയുള്ള രോഗികളിൽ 17 പേർ രോഗവിമുക്തരായി. ചികിത്സയിൽ ആയിരുന്ന 13 പേരെ ഇവിടെ ഡിസ് ചാർജ്ജ് ചെയ്തു. ഈ അത്ഭുത നേട്ടം ബിൽവാരയ്ക്ക് സാധ്യമായത് അതിശക്തമായ നിയന്ത്രണങ്ങളിലൂടെയാണ്.
രാജവ്യാപക ലോക്ഡൗണിന് മുൻപ്
മാർച്ച് 25 ന് രാജ്യത്ത് ലോക് ഡൗൺ നടപ്പാക്കുന്നതിന് മുൻപ് തന്നെ ഇവിടം ലോക് ഡൗണിലേക്ക് കടന്നിരുന്നു. ജില്ലാ അതിർത്തികൾ പൂർണമായും അടച്ച് ശക്തമായ കർഫ്യൂ നടപ്പാക്കി. അവശ്യ സാധനങ്ങളായ പച്ചക്കറി, പാൽ, പഴം എന്നിവ ജില്ലാ ഭരണകുടമാണ് ജനങ്ങൾക്ക് വീടുകളിൽ എത്തിച്ചത്.
സമ്പൂർണ നിയന്ത്രണം
ഇത്തരത്തിൽ സമ്പൂർണ നിയന്ത്രണത്തിലൂടെ കൊറോണയെ തുരത്താൻ ഭിൽവാരയ്ക്ക് സാധിച്ചു. അതേസമയം കൊവിഡിനെ പിടിച്ച് കെട്ടാൻ ജില്ലാ ഭരണകുടം നടപ്പാക്കിയ ബിൽവാര മോഡലിന് പിന്നിലെ ബുദ്ധി കേന്ദ്രം രാഹുൽ ഗാന്ധിയാണെന്ന് സോണിയ പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച് പാർട്ടി നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് സോണിയ ഇക്കാര്യം പറഞ്ഞത്.
22 ലക്ഷം ആളുകൾ
ഭിൽവാരയിൽ 22 ലക്ഷത്തിലധികം ആളുകളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പിന് സർക്കാർ ചെവികൊടുത്തു. ഇതനുസരിച്ച് മതിയായ ഐസോലേഷൻ വാർഡുകൾ സജ്ജമാക്കി. വെന്റിലേറ്ററുകൾ, മാസ്കുകൾ, സാനിറ്റൈസർ തുടങ്ങിയവ സ്ഥാപിച്ച് ആസൂത്രണം ചെയ്തു. ഇതിലൂടെയാണ് ഭിൽവാര രോഗത്തെ നിയന്ത്രിച്ചത്.
രാഹുൽ നൽകിയ മുന്നറിയിപ്പ്
കൊവിഡിനെ കുറിച്ച് രാഹുൽ നൽകിയ മുന്നറിയിപ്പുകൾക്ക് കേന്ദ്ര സർക്കാർ ചെവികൊടുത്തിരുന്നുവെങ്കിൽ ഇത്രയും കടുത്ത പ്രതിസന്ധി രാജ്യം നേരിടേണ്ടി വരില്ലായിരുന്നുവെന്നും സോണിയ യോഗത്തിൽ പറഞ്ഞതായി മുതിർന്ന കോൺഗ്രസ് നേതാവിനെ ഉദ്ധരിച്ച് ദി പ്രിൻറ് റിപ്പോർട്ട് ചെയ്തു.
ശക്തമായ മുന്നൊരുക്കങ്ങൾ
രാജ്യം കൊറോണ ഭീതിയിൽ അമരുന്നതിന് മുൻപ് തന്നെ രാഹുൽ ഗാന്ധി സർക്കാരിന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു.വരാനിരിക്കുന്നത് വന്‍ വിപത്താണെന്നും അതിനെ നേരിടാനായി സര്‍ക്കാര്‍ ശക്തമായ മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ഫെബ്രുവരി 12 നായിരുന്നു രാഹുൽ ആദ്യം ആവശ്യപ്പെട്ടത്.
ജനങ്ങൾക്കും സമ്പദ് വ്യവസ്ഥയ്ക്കും
ദ ഹവാർഡ് ഗസറ്റിലെ ലേഖനം പങ്കുവെച്ച് കൊണ്ടായിരുന്നു രാഹുലിന്റെ പരാമർശം.ജനങ്ങൾക്കും സമ്പദ് വ്യവസ്ഥയ്ക്കും ഒരു പോലെ ഭീഷണിയാണ് കൊറോണയെന്നായിരുന്നു രാഹുൽ മുന്നറിയിപ്പ് നൽകിയത്. എന്നാൽ അന്ന് സർക്കാർ ഇതിന് ചെവി കൊടുത്തിരുന്നില്ല.ആഗോള തലത്തിൽ തന്നെ കൊറോണ വ്യാപനം ചെറിയ തോതിൽ മാത്രമേ ഈ സമയം റിപ്പോർട്ട് ചെയ്തിരുന്നുള്ളൂ.
വരാനിരിക്കുന്നത് സുനാമി
മാർച്ച് രണ്ടാം വാരത്തോടെ വീണ്ടും കേന്ദ്രസർക്കാരിന് രാഹുൽ മുന്നറിയപ്പ് നൽകി. വലിയ സുനാമിയാണ് വരാനിരിക്കുന്നതെന്നായിരുന്നു രാഹുൽ പറഞ്ഞതത്. നമ്മുക്ക് സങ്കൽപ്പിക്കാൻ കഴിയാത്തത്ര വേദനയിലൂടെയാകും രാജ്യം കടന്ന് പോകുക, കൊവിഡ് വൈറസിനെതിരെ മാത്രമല്ല അതിന് ശേഷം ഉണ്ടാകാനിടയുള്ള സാമ്പത്തിക തകർച്ചയെ നേരിടാനും രാജ്യം സജ്ജമാകണം എന്നും രാഹുൽ ആവർത്തിച്ചിരുന്നു.
ചത്തീസ്ഗഡിലും
രാഹുൽ മുന്നറിയിപ്പുകൾ നൽകിയപ്പോൾ തന്നെ ആവശ്യമായ ആരോഗ്യ സുരക്ഷാ ഉപകരണങ്ങളും മറ്റ് സൗകര്യങ്ങളും സംസ്ഥാനങ്ങൾ സജ്ജമാക്കിയിരുന്നു. അതുകൊണ്ടാണ് കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും ചത്തീസ്ഗഡിലും കൊറോണ കൊറോണ നിയന്ത്രണ വിധേയമായതെന്ന് സോണിയ ഗാന്ധി പറഞ്ഞു. ചത്തീസ്ഗഡിൽ 10 കേസുകൾ മാത്രമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഒരു മരണം പോലും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഉറപ്പ് നൽകി സോണിയ
അതേസമയം കൊവിഡ് വ്യാപനം തടയാൻ കൂടുതൽ പരിശോധനകൾ നടത്തേണ്ടതുണ്ടെന്ന് യോഗത്തിൽ വിവിധ സംസ്ഥാന അധ്യക്ഷൻമാർ വ്യക്തമാക്കി. മോദി സർക്കാരിന്റെ സാമ്പത്തിക ആശ്വാസ പദ്ധതികൾ ജനങ്ങളിൽ എത്തുന്നില്ലെന്നും നേതാക്കൾ പറഞ്ഞു.നിലവിലെ ബുദ്ധിമുട്ടുകൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് സോണിയ ഗാന്ധി യോഗത്തിൽ ഉറപ്പ് നൽകി.