വാലിന് തീ പിടിച്ച് നേതൃത്വം, കോടതികൾ കയറി ഇറങ്ങി രാഹുൽ ഗാന്ധി, മോദിയും അമിത് ഷായും കൊടുത്ത പണി!
അഹമ്മദാബാദ്: രാഹുല്‍ ഗാന്ധി അധ്യക്ഷ പദവി ഒഴിഞ്ഞതോടെ കോണ്‍ഗ്രസ് പാര്‍ട്ടി ത്രിശങ്കുവിലാണ്. ദേശീയ നേതൃത്വത്തില്‍ ഉടലെടുത്ത പ്രതിസന്ധി കര്‍ണാടകത്തിലെ അടക്കം സര്‍ക്കാരുകളെ പോലും ഉലച്ചിരിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയും ഹരിയാനയും അടക്കമുളള സംസ്ഥാനങ്ങള്‍ നിലവില്‍ നാഥനില്ലാ കളരിയാണ്.
കോൺഗ്രസ് നേതൃത്വം വാലിന് തീപിടിച്ചോടുമ്പോൾ അധ്യക്ഷ പദവി രാജി വെച്ച രാഹുല്‍ ഗാന്ധിയാകട്ടെ മറ്റ് തിരക്കുകളിലാണ്. വിവിധ സംസ്ഥാനങ്ങളിലെ കോടതികള്‍ കയറി ഇറങ്ങുകയാണ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍. കഴിഞ്ഞ ദിവസം മോദിക്കെതിരായ പരാമര്‍ശത്തിന്റെ പേരിലാണ് എങ്കില്‍ ഇന്ന് അമിത് ഷായാണ് രാഹുല്‍ ഗാന്ധിയുടെ വില്ലന്‍.
കോടതി കയറി ഇറങ്ങി രാഹുൽ
കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജി വെച്ചതിന് തൊട്ടടുത്ത ദിവസം രാഹുല്‍ ഗാന്ധി പോയത് മുംബൈ കോടതിയിലേക്ക് ആയിരുന്നു. ഗൗരി ലങ്കേഷ് കൊലപാതകത്തില്‍ ആര്‍എസ്എസിനെതിരെ നടത്തിയ പരാമര്‍ശത്തിലെ അപകീര്‍ത്തി കേസില്‍ ഹാജരാകാനായിരുന്നു അത്. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് കാരണമായത് ആര്‍എസ്എസും അതിന്റെ പ്രത്യയശാസ്ത്രവും ആണ് എന്നായിരുന്നു രാഹുല്‍ ഗാന്ധി അന്ന് പ്രതികരിച്ചത്. 2017ല്‍ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതിന് പിന്നാലെ ആയിരുന്നു ഈ പ്രതികരണം.
മോദിമാരും കള്ളന്മാരും
തുടര്‍ന്ന് രാഹുല്‍ ഗാന്ധിക്കെതിരെ ആര്‍എസ്എസ് പ്രവര്‍ത്തകനായ ധ്രുതിമാന്‍ ജോഷി 2017ല്‍ അപകീര്‍ത്തിക്കേസുമായി കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസിൽ രാഹുൽ ഗാന്ധിക്ക് മുംബൈ കോടതി ജാമ്യം അനുവദിച്ചു. പിന്നാലെ മോദിയെ പരിഹസിച്ച് നടത്തിയ പരാമര്‍ശത്തിന് ബീഹാറിലെ ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി നല്കിയ അപകീര്‍ത്തി കേസില്‍ രാഹുല്‍ പാട്ന കോടതിയില്‍ ഹാജരായി. എല്ലാ മോദിമാരും കളളന്മാരാണ് എന്ന അര്‍ത്ഥത്തില്‍ നടത്തിയ പരാമര്‍ശത്തിലാണ് കേസ്.
രണ്ട് കേസിൽ ജാമ്യം
ഏപ്രില്‍ 13ന് തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവേയാണ് കളളന്മാരുടെയെല്ലാം പേരുകളില്‍ മോദി ഉണ്ട് എന്ന് രാഹുല്‍ പ്രസംഗിച്ചത്. നരേന്ദ്ര മോദി, ലളിത് മോദി, നീരവ് മോദി എന്നിങ്ങനെയുളള മോദിമാരുടെ പേരെടുത്ത് പറഞ്ഞായിരുന്നു രാഹുലിന്റെ പ്രസംഗം. ഇനി ഇതുപോലുളള എത്ര മോദിമാര്‍ വരാനുണ്ടെന്ന് അറിയില്ലെന്നും രാഹുല്‍ പ്രസംഗിച്ചിരുന്നു. ഈ കേസില്‍ പട്ന കോടതിയും രാഹുലിന് ജാമ്യം അനുവദിക്കുകയുണ്ടായി. ഇതേ പ്രസംഗത്തിന്റെ പേരില്‍ രാഹുലിന് മറ്റൊരു കേസ് കൂടി നേരിടേണ്ടതുണ്ട്.
'അമിത് ഷാ കൊലക്കേസ് പ്രതി'
ബിജെപി എംഎല്‍എയായ പൂര്‍ണേഷ് മോദിയാണ് രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ഈ കേസില്‍ രാഹുല്‍ ഗാന്ധി ഇന്ന് സൂററ്റ് കോടതിയില്‍ ഹാജരാകും. തീര്‍ന്നില്ല. ഇന്ന് മറ്റൊരു കേസില്‍ കൂടി രാഹുലിന് കോടതി കയറേണ്ടതുണ്ട്. ബിജെപി അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന വിളിച്ചതിന് എതിരെയുളള മാനനഷ്ടക്കേസിലാണ് രാഹുലിന് ഹാജരാകേണ്ടത്. ഈ കേസില്‍ അഹമ്മദാബാദ് കോടതിയിലാണ് രാഹുല്‍ ഹാജരാവുക.
മകനെതിരെ ആരോപണം
മധ്യപ്രദേശില്‍ ഏപ്രില്‍ 23ന് നടത്തിയ ലോക്സഭാ പ്രചാരണ പരിപാടിയില്‍ ആയിരുന്നു രാഹുല്‍ ഗാന്ധിയുടെ വിവാദ പ്രസംഗം. ഏറെ വിവാദമായ സൊറാബുദ്ദീന്‍ ഷേക്ക് വ്യാജ ഏറ്റമുട്ടല്‍ കേസുമായി ബന്ധപ്പെടുത്തിയാണ് അമിത് ഷായെ രാഹുല്‍ കൊലക്കേസ് പ്രതിയെന്ന് വിളിച്ചത്. ഈ കേസില്‍ 5 വര്‍ഷം മുന്‍പ് അമിത് ഷായെ കോടതി കുറ്റക്കാരനല്ലെന്ന് വിധിച്ചിരുന്നു. അമിത് ഷായുടെ മകൻ ജയ് ഷായ്ക്കെതിരെ അഴിമതി ആരോപണവും രാഹുൽ ഉന്നയിച്ചിരുന്നു. ഗുജറാത്തിലെ ബിജെപി പ്രവര്‍ത്തകനാണ് രാഹുലിനെതിരെ കേസ് കൊടുത്തത്.
അടുത്ത കേസ് 12ന്
രാഹുല്‍ ഗാന്ധിയുടെ വിവാദ പ്രസംഗം ഇങ്ങനെ ആയിരുന്നു: ''കൊലക്കേസ് പ്രതിയായ ബിജെപി അധ്യക്ഷന്‍ അമിത് ഷാ.. എന്തൊരു മഹത്വമാണ്. നിങ്ങള്‍ ജയ് ഷായുടെ പേര് കേട്ടിട്ടുണ്ടോ. അദ്ദേഹമൊരു മാന്ത്രികനാണ്. മൂന്ന് മാസം കൊണ്ട് അന്‍പതിനായിരം രൂപ അദ്ദേഹം 80 കോടിയാക്കി മാറ്റി'' എന്നായിരുന്നു പ്രസംഗം. അഹമ്മദാബാദ് കോടതിയില്‍ ജൂലൈ 12ന് രാഹുലിന് വീണ്ടും ഹാജരാകണം. നോട്ട് അസാധുവാക്കലില്‍ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിനെതിരെ നടത്തിയ പരാമര്‍ശത്തിലാണ് അടുത്ത അപകീര്‍ത്തി കേസ് രാഹുൽ നേരിടേണ്ടത്.