രാഹുലിന്റെ രണ്ടാം വരവ്; പിന്നിലെ ബുദ്ധി കേന്ദ്രം 'കെ'!! ആരാണ് കോൺഗ്രസിലെ കനിഷ്ക സിംഗ് ,അറിയാം
ദില്ലി; കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാഹുൽ ഗാന്ധി മടങ്ങിയെത്തിയേക്കുമെന്ന തലത്തിലുള്ള ചർച്ചകളാണ് കഴിഞ്ഞ കുറച്ച നാളുകളായി കോൺഗ്രസ് തലപ്പത്ത് നടക്കുന്നത്. കൊവിഡ് കാലത്തെ രാഹുൽ ഗാന്ധിയുടെ ഇടപെടലുകളാണ് ഇത്തരം ചർച്ചകൾക്ക് വഴിവെച്ചത്. സർക്കാരിനെ കൊട്ടേണ്ടിത്ത് കൊട്ടിയും അതേസമയം ക്രീയാത്മകമായ പിന്തുണ നൽകി കൊണ്ടുമാണ് രാഹുലിന്റെ നീക്കങ്ങൾ.
രാഹുലിന്റെ മടങ്ങിവരവിന് സോണിയ ഗാന്ധിയും കൃത്യമായ പദ്ധതികൾ ഒരുക്കുന്നുണ്ട്. മൻമോഹൻ സിംഗിന്റെ നേത്വത്തിൽ രൂപീകരിച്ച 11 അംഗ സമിതിയിൽ രാഹുലിനെ ഉൾപ്പെടുത്തിയത് ഇതിന്റെ കൂടി ഭാഗമാണ്. അതേസമയം രാഹുലിന്റെ രണ്ടാം വരവിന് തന്ത്രങ്ങൾ പയറ്റുന്നത് പക്ഷേ സോണിയ ഗാന്ധിയല്ല. മറിച്ച് മറ്റൊ നേതാവാണ്. വിശദാംശങ്ങളിലേക്ക്
ശ്രദ്ധേയമായ ഇടപെടൽ
ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടി അധ്യക്ഷ സ്ഥാനം രാജിവെച്ച് കോൺഗ്രസിന്റെ പടിയിറങ്ങിയതായിരുന്നു രാഹുൽ ഗാന്ധി. പിന്നീട് കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം ശക്തമായി നിലയുറക്കേണ്ടിയിരുന്ന സന്ദർഭങ്ങളിൽ പോലും അദ്ദഹേം മൗനം തുടർന്നു. എന്നാൽ കൊവിഡ് കാലത്ത് പുതിയൊരു രാഹുലാണ് കളത്തിൽ.സർക്കാരിനെ കടന്നാക്രമിക്കാതെ പക്വതയോടെയാണ് ഇടപെടൽ എന്നതാണ് ശ്രദ്ധപിടിച്ച് പറ്റുന്നത്.
കോൺഗ്രസിനും രാഹുലിനും
കൊവിഡ് പ്രതിസന്ധിയ്ക്കിടെ സർക്കാരിനെ രൂക്ഷമായി വിമർശിക്കുന്നത് പ്രതിപക്ഷമെന്ന നിലയിൽ കോൺഗ്രസിന് തിരിച്ചടി സമ്മാനിക്കും. മോദി സർക്കാരിനെതിരെ കോൺഗ്രസ് നടത്തിയ വിമർശനങ്ങൾ പലപ്പോഴും തിരിച്ചടിച്ചിട്ടുമുണ്ട്. എന്നാൽ കഴമ്പുള്ള വിമർശനങ്ങളാണ് ഉയർത്തുന്നതെന്ന ഇമേജ് നിലനിർത്താൻ ഇത്തവണ കോൺഗ്രസിനും രാഹുലിനും സാധിച്ചിട്ടുണ്ട്.
നിർദ്ദേശങ്ങൾ നിരത്തുന്ന രാഹുൽ
നിരന്തരം വിമർശനങ്ങൾ ഉയർത്തുന്നതോടൊപ്പം തന്നെ കൊവിഡുമായി ബന്ധപ്പെട്ട പല നിർദ്ദേശങ്ങളും രാഹുൽ ഗാന്ധി സർക്കാരിന് മുന്നിൽ വെയ്ക്കുന്നുണ്ട്. കുടിയേറ്റ തൊഴിലാളികളുമായി ബന്ധപ്പെട്ടും ചെറുകിട-വ്യാപാര മേഖലയെ പിന്തുണയ്ക്കേണ്ടതും കൊവിഡ് പരിശോധനകൾ വ്യാപകമാക്കേണ്ടതിന്റെ ആവശ്യകതയുമെല്ലാം രാഹുൽ ഗാന്ധി സർക്കാരിന് മുന്നിൽ വെച്ചിരുന്നു.
വിദഗ്ദരുമായുള്ള ചർച്ച
രാഹുൽ ഉന്നയിച്ച പല നിർദ്ദേശങ്ങളും സർക്കാരിന് അംഗീകരിക്കേണ്ടി വന്നു എന്നത് തന്നെ അദ്ദേഹത്തിന്റെ ഇടപെടലുകൾ ശരിയായ ദിശയിലാണെന്നതിന്റെ സൂചനയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. അതിനിടെ വിദഗ്ദരുമായി ചർച്ച നടത്തി നിർദ്ദേശങ്ങൾ സ്വീകരിക്കുകയെന്ന പുതിയ രീതിയും രാഹുലിനെ മുൻനിർത്തി കോൺഗ്രസ് അവതരിപ്പിച്ചു.
ഒരു മുഴം നീട്ടിയെറിഞ്ഞ് കോൺഗ്രസ്
ആർബിഐ ഗവർണറായിരുന്ന രഘുറാം രാജനുമായിട്ടായിരുന്നു ആദ്യ ചർച്ച. ഇത് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. കൊവിഡാനന്തര കാലത്തെ സാമ്പത്തിക പ്രതിസന്ധിയെ നേരിടേണ്ട മാർഗ നിർദ്ദേശങ്ങളായിരുന്നു രാഹുൽ രഘുറാം രാജനിൽ നിന്നും തേടിയത്. സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തേണ്ട നടപടികൾ സംബന്ധിച്ച് രാഹുൽ അദ്ദേഹവുമായി സംവദിച്ചു.
പ്രഗദ്തഭരുമായി ചർച്ച
രാഹുൽ പലപ്പോഴായി ഉയർത്തിയ ആശങ്കകളെ അടിവരയിട്ടുകൊണ്ടായിരുന്നു രഘുറാം രാജനും പ്രതികരിച്ചത്. ചർച്ച ഭരണപക്ഷത്തിനിടയിലും ശ്രദ്ധിക്കപ്പെട്ടുവെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അതേസമയം വരും ദിവസങ്ങളിൽ ആരോഗ്യ വിദഗ്ദർ, രാഷ്ട്രീയ നേതാക്കൾ, മറ്റ് മേഖലയിലെ പ്രഗത്ഭരുമായി രാഹുൽ ഗാന്ധി ചർച്ച നടത്താൻ ഇരിക്കുകയാണ്.
കെ എന്ന അപരനാമത്തിൽ
അതേസമയം രാഹുലിന്റെ ഈ 2.0 പതിപ്പിന് പിന്നിലെ ബുദ്ധികേന്ദ്രം സോണിയ ഗാന്ധിയല്ല, മറിച്ച് മറ്റൊരു നേതാവാണ്. കോൺഗ്രസിനുള്ളിൽ കെ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കനിഷ്ക് സിംഗ്. പ്രമുഖ നയതന്ത്രജ്ഞൻ എസ് കെ സിംഗിന്റെ മകനായ കനിഷ്ക് ആണ് രണ്ടാം വരവിൽ രാഹുലിന്റെ സാരഥി.
ബാങ്കിങ്ങ് ജോലി ഉപേക്ഷിച്ച്
2003 ൽ ഷീലാ ദീക്ഷിത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് കനിഷ്ക് രാഷ്ട്രീയത്തിൽ എത്തുന്നത്. ന്യൂയോർക്ക് ആസ്ഥാനമായുള്ള മർച്ചന്റ് ബാങ്കിംഗ് കമ്പനിയായ ലാസാർഡ് ഫ്രെറസ് ആന്റ് കമ്പനിയിലെ ജോലി ഉപേക്ഷിച്ചാണ് കനിഷ്ക് കോൺഗ്രസിൽ എത്തുന്നത്.
രാഹുലുമായി അടുപ്പിച്ചു
2004 ൽ ഔട്ട്ലുക്കിൽ എഴുതിയ ഒരു ലേഖനത്തോടെയാണ് കനിഷ്ക് പാർട്ടിയിൽ ശ്രദ്ധാകേന്ദ്രമാകുന്നത്. 2004 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സോണിയ ഗാന്ധി വിജയിക്കുമെന്ന കനിഷ്കിന്റെ വിലയിരുത്തലുകളും വിജയകരമായ പ്രവചനവും അദ്ദേഹത്തെ രാഹുലുമായി കൂടുതൽ അടുപ്പിച്ചു.
ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നത്
യുപിഎ ഭരണസമയത്ത് ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച നേതാവാണ് കനിഷ്ക്. ഗാന്ധി കുടുംബത്തിനും കോൺഗ്രസിനും പ്രധാനപ്പെട്ട എല്ലാ കേസുകളും കനിഷ്കാണ് കൈകാര്യം ചെയ്തിരുന്നത്. തിരഞ്ഞെടുപ്പുകളിൽ ജാതി-മത സമവാക്യങ്ങൾക്ക് അനുസൃതമായി സ്ഥാനാർഥിയെ കണ്ടെത്തുന്നതും അവരുടെ സാധ്യതകൾ തിരിച്ചറിയുന്നതിലും കനിഷ്ക് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
രാഷ്ട്രീയക്കളരി
അഹമ്മദ് പട്ടേൽ-മോത്തിലാൽ വോറ എന്നിവരുടെ രാഷ്ട്രീയക്കളരിയിൽ നിന്ന് അടവുകൾ സ്വായത്തമാക്കിയ നേതാവാണ് കനിഷ്ക്. അതുകൊണ്ട് തന്നെ രാഹുലിന്റെ രണ്ടാം വരവിൽ പുതിയ പല രാഷ്ട്രീയ അടവുകളും കനിഷ്ക് പയറ്റുമോയെന്നത് കാത്തിരുന്ന് കാണാം.