കോൺഗ്രസിന്റെ ക്യാപ്റ്റൻ രാഹുൽ ഗാന്ധി തന്നെയെന്ന് അശോക് ഗെഹ്ലോട്ട്, അതിനിയും തുടരും!
ദില്ലി: രണ്ട് മാസമായി അധ്യക്ഷനില്ലാത്ത ദേശീയ പാര്‍ട്ടിയായി തുടരുകയാണ് കോണ്‍ഗ്രസ്. എന്നാല്‍ കോണ്‍ഗ്രസില്‍ നേതൃപരമായ യാതൊരു പ്രതിസന്ധിയും ഇല്ല എന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് മുതിര്‍ന്ന നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ട്. രാഹുല്‍ ഗാന്ധിയാണ് കോണ്‍ഗ്രസിന്റെ ക്യാപ്റ്റനെന്നും അത് അങ്ങനെ തന്നെ തുടരുമെന്നും ഗെഹ്ലോട്ട് മാധ്യമങ്ങളോട് പ്രതകരിച്ചു. പാര്‍ട്ടിക്കുളളില്‍ നിലവില്‍ യാതൊരു തരത്തിലുളള പ്രതിസന്ധിയുമില്ലെന്നും പുതിയ പ്രസിഡണ്ടിന്റെ കാര്യം കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി തീരുമാനിക്കുമെന്നും ഗെഹ്ലോട്ട് വ്യക്തമാക്കി.
ഉത്തര്‍ പ്രദേശിലെ സോന്‍ഭദ്ര വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കാണാന്‍ പ്രിയങ്ക ഗാന്ധി നടത്തിയ പ്രതിഷേധത്തെ ഗെഹ്ലോട്ട് അഭിനന്ദിച്ചു. ഉത്തര്‍ പ്രദേശ് സര്‍ക്കാരിനെ തുറന്ന് കാട്ടാന്‍ പ്രിയങ്കയ്ക്ക് സാധിച്ചു. ജനാധിപത്യത്തില്‍ ജനത്തിന്റെ വേദന അറിയുക പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തമാണ്. പ്രിയങ്ക അവിടെ ചെന്നിരുന്നുവെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നുവെന്നും എന്തിന് തടഞ്ഞുവെന്നും ഗെഹ്ലോട്ട് ചോദിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗെഹ്ലോട്ട് ആഞ്ഞടിച്ചു. നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് ജയിച്ചത് നുണകളുടെ പുറത്താണെന്ന് ഗെഹ്ലോട്ട് കുറ്റപ്പെടുത്തി. മതത്തിന്റെ പേരിലാണ് മോദി രാഷ്ട്രീയം കളിക്കുന്നത്. ജനം ഇവിഎമ്മിനെ സംശയിക്കുന്നു. മോദി വന്‍ ഉയരത്തില്‍ നില്‍ക്കുകയാണ്. എന്നാല്‍ ആ ഉയരത്തില്‍ നിന്നുളള വീഴ്ചയാണിനി. സാമ്പത്തിക രംഗത്തും തൊഴില്‍ രംഗത്തും കര്‍ഷകര്‍ക്കിടയിലും മോദി തുറന്ന് കാട്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു.
കര്‍ണാടകത്തിലെ രാഷ്ട്രീയ നാടകത്തിന് എതിരെയും ഗെഹ്ലോട്ട് തുറന്നിടിച്ചു. കര്‍ണാടകത്തില്‍ നടക്കുന്ന തെമ്മാടിത്തരം ദുഖകരമാണ്. തെലങ്കാനയില്‍ 12 എംഎല്‍എമാരെ നിങ്ങള്‍ ചാക്കിലാക്കി, കര്‍ണാടകത്തില്‍ നിങ്ങള്‍ കുതിരക്കച്ചവടം നടത്തുന്നു, ഗോവയില്‍ ഒരിക്കല്‍ നിങ്ങള്‍ തന്നെ മാഫിയ എന്ന് വിളിച്ച കോണ്‍ഗ്രസ് എംഎല്‍എമാരെ പാര്‍ട്ടിയിലെടുത്ത് മന്ത്രിക്കസേര നല്‍കുന്നുവെന്ന് ബിജെപിക്കെതിരെ ഗെഹ്ലോട്ട് തുറന്നടിച്ചു. അതിനിടെ ചന്ദ്രയാന്‍ 2 വിജയകരമായി വിക്ഷേപിച്ച ഐഎസ്ആര്‍ഒയെ രാജസ്ഥാന്‍ മുഖ്യമന്ത്രി അഭിനന്ദിച്ചു.