ബിജെപിയുടെ ദേശീയ സമിതിയിലും ചര്‍ച്ചയായി രാഹുല്‍ ഗാന്ധി, നേരിടാന്‍ പുതിയ രീതി!!
ദില്ലി: ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതി ഇത്തവണ സംഭവബഹുലമായിരുന്നു. ചരിത്രത്തില്‍ ആദ്യമായി പ്രതിപക്ഷത്തെയും നേതാക്കളെയും കുറിച്ച് ദീര്‍ഘ നേരം സമിതിയില്‍ ചര്‍ച്ച നടന്നു. സംസ്ഥാന പ്രതിനിധികള്‍ എല്ലാം തങ്ങളുടെ ആശങ്ക അമിത് ഷായെ അറിയിച്ച് കഴിഞ്ഞു. പ്രധാനമായും രാഹുല്‍ ഗാന്ധി അവഗണിക്കാനാവാത്ത നേതാവായി ഉയര്‍ന്ന് വന്നതാണ് പലരും ചൂണ്ടിക്കാണിച്ചത്. അതേസമയം വലിയ ആശങ്കകളാണ് കോണ്‍ഗ്രസിന്റെ വളര്‍ച്ചയില്‍ പലരും പങ്കുവെച്ചത്
സമാജ് വാദി പാര്‍ട്ടി ബിഎസ്പി സഖ്യത്തെ കുറിച്ചും പലരും പ്രമേയം അവതരിപ്പിച്ചു. എത്രയും പെട്ടെന്ന് ഈ സഖ്യത്തെ വീഴ്ത്തിയില്ലെങ്കില്‍ അത് ബിജെപിയുടെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്ന് പ്രമുഖ നേതാക്കള്‍ യോഗി ആദിത്യനാഥിനെ അറിയിച്ചിട്ടുണ്ട്. പക്ഷേ രാഹുലിനെ ഇത്രയും കാലം പരിഹസിച്ചിരുന്ന ബിജെപി അദ്ദേഹത്തെ ഗൗരവത്തോടെ കാണാന്‍ തുടങ്ങിയത് 2019ലെ പൊതു തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തന രീതിയെ കുറിച്ച് പഠിക്കാന്‍ പ്രത്യേക ടീമിനെ ബിജെപിയും നിയമിക്കുന്നുണ്ട്.
മൂന്ന് സംസ്ഥാനങ്ങളിലെ വീഴ്ച്ച
ബിജെപിയുടെ ദിദ്വിന ദേശീയ സമ്മേളനത്തില്‍ ഏറ്റവും ചര്‍ച്ചയായത് മൂന്ന് സംസ്ഥാനങ്ങളിലെ തോല്‍വിയെ കുറിച്ചാണ്. സംഘടനാ സംവിധാനം ഇത്രയും ശക്തമായിട്ടും എങ്ങനെ തോറ്റെന്ന് മുഖ്യമന്ത്രിമാരോട് അമിത് ഷാ വിശദീകരണം തേടിയിട്ടുണ്ട്. ദേശീയ നേതൃത്വത്തിന്റെ വീഴ്ച്ചയടക്കം പലരും ചൂണ്ടിക്കാണിച്ചിരിക്കുകയാണ്. മോദി-ഷാ കൂട്ടുകെട്ടിന്റെ ദൗര്‍ബല്യത്തെ കുറിച്ചും പരാമര്‍ശമുണ്ടായി. എന്നാല്‍ കോണ്‍ഗ്രസിന്റെ വളര്‍ച്ചയാണ് പ്രധാനമായും എല്ലാവരും ചൂണ്ടിക്കാണിച്ചത്.
രാഹുലിനെ അംഗീകരിച്ചു
രാഹുല്‍ ഗാന്ധിയെ ബിജെപി സമ്മേളനങ്ങളില്‍ പക്വതയില്ലാത്ത നേതാവായി മുമ്പ് പലരും തള്ളിക്കളഞ്ഞിരുന്നു. 2014ന് ശേഷം ഒരു പാര്‍ട്ടിയെയും നേതാവിനെയും കുറിച്ച് സമ്മേളനങ്ങളില്‍ ചര്‍ച്ച പോലും നടന്നിരുന്നില്ല. എന്നാല്‍ ഇത്തവണ രാഹുല്‍ ഗാന്ധിയെ കുറിച്ചാണ് എല്ലാ സെഷനിലും ചര്‍ച്ച നടന്നത്. രാഹുല്‍ പ്രസംഗ ശൈലിയില്‍ സ്വാധീനം ചെലുത്തുന്ന നേതാവെന്നാണ് ശിവരാജ് സിംഗ് ചൗഹാനെ പോലുള്ളവര്‍ വിശേഷിപ്പിച്ചത്. അദ്ദേഹത്തെ സൂക്ഷിച്ചില്ലെങ്കില്‍ അത് ബിജെപിയുടെ വീഴ്ച്ച ഉറപ്പിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നു.
എന്തൊക്കെ വിഷയങ്ങള്‍
ബിജെപിയുടെ സമ്മേളനങ്ങളില്‍ രാഷ്ട്രീയ, സാമ്പത്തിക പ്രമേയങ്ങള്‍ മാത്രമാണ് സാധാരണ അവതരിപ്പിക്കാറുള്ളത്. എന്നാല്‍ അമിത് ഷായും നരേന്ദ്ര മോദിയും ഇടപെട്ടാണ് ഗൗരവമേറിയ പ്രതിസന്ധികള്‍ ഉള്‍പ്പെടുത്തിയത്. ഓരോ സംസ്ഥാനങ്ങളും രാഹുല്‍ ഗാന്ധിയെ എങ്ങനെ നേരിടണം എന്നത് സംബന്ധിച്ച് പ്ലാന്‍ തയ്യാറാക്കാനാണ് നിര്‍ദേശം. പ്രധാന പ്രശ്‌നങ്ങള്‍ സംസ്ഥാനത്തുള്ളത് എന്തൊക്കെയാണെന്നും റിപ്പോര്‍ട്ട് നല്‍കണം. രാഹുല്‍ ഏറ്റെടുക്കാന്‍ സാധ്യതയുള്ള വിഷയങ്ങളെ ഇല്ലാതാക്കാനാണ് ശ്രമം.
നേരിടുന്നത് എങ്ങനെ
രാഹുല്‍ വലിയ ഭീഷണിയായത് ബിജെപി അവഗണിച്ച വിഷയങ്ങള്‍ കൈയ്യിലെടുത്തായിരുന്നു. ഇവയെ ബിജെപി ഏറ്റെടുക്കാന്‍ ഒരുങ്ങുകയാണ്. കര്‍ഷക പ്രശ്‌നങ്ങള്‍, പാവപ്പെട്ടവരുടെ ക്ഷേമം എന്നീ വിഷയങ്ങളാണ് ബിജെപി ഏറ്റെടുക്കുന്നത്. ഇവര്‍ക്കായി പ്രത്യേക പാക്കേജുകള്‍ ഉടന്‍ പ്രഖ്യാപിക്കും. ഗ്രാമീണ മേഖലയില്‍ കൂടുതല്‍ ബൂത്ത്തല പ്രവര്‍ത്തകരെ ഇറക്കിയാണ് ബിജെപി രാഹുലിനെ വീഴ്ത്താന്‍ ഒരുങ്ങുന്നത്. മോദി ആപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കാനും ശ്രമമുണ്ട്.
മൂന്ന് മുന്‍ മുഖ്യമന്ത്രിമാരുടെ മുന്നറിയിപ്പ്
വസുന്ധര രാജ, ശിവരാജ് സിംഗ് ചൗഹാന്‍, രമണ്‍ സിംഗ് എന്നിവരും കമ്മിറ്റിയില്‍ എത്തിയിരുന്നു. ഇവര്‍ ബിജെപിക്ക് വരാനിരിക്കുന്ന പ്രതിസന്ധിയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നോട്ടുനിരോധനവും ജിഎസ്ഡടിയും പോലുള്ള നടപടികളെ ന്യായീകരിക്കുന്ന രീതി ഒഴിവാക്കണമെന്നാണ് നിര്‍ദേശം. പകരം സര്‍ക്കാരില്‍ നിന്ന് ജനങ്ങള്‍ക്ക് ലഭിച്ചതും ഇനി ലഭിക്കാന്‍ പോകുന്നതുമായ കാര്യങ്ങളെ മുന്നില്‍ വെച്ച് പ്രചാരണം നടത്തണമെന്നുമാണ് ആവശ്യം. ഇല്ലെങ്കില്‍ രാഹുല്‍ ഗാന്ധി എളുപ്പത്തില്‍ ബിജെപിക്കെതിരെ മുന്‍തൂക്കം നേടുമെന്നാണ് മുന്നറിയിപ്പ്.
ചൗഹാന് പ്രത്യേക ചുമതല
കര്‍ഷക മേഖലയില്‍ രാഹുല്‍ ഗാന്ധിയെ നേരിടാന്‍ ശിവരാജ് സിംഗ് ചൗഹാനെയാണ് ബിജെപി നിയമിച്ചത്. കാര്‍ഷിക മേഖലയില്‍ നിന്നുള്ള നേതാവാണ് ചൗഹാന്‍. യോഗത്തില്‍ കാര്‍ഷിക പ്രമേയം അവതരിപ്പിച്ചതും ചൗഹാനാണ്. അതേസമയം തന്റെ സര്‍ക്കാരിന് കര്‍ഷകര്‍ക്ക് വരുമാനം കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനായില്ലെന്ന് അദ്ദേഹം പറഞ്ഞു. സമാന അവസ്ഥ തന്നെയാണ് വസുന്ധര രാജയും രമണ്‍ സിംഗും പങ്കുവെച്ചത്. അതേസമയം കോണ്‍ഗ്രസിന്റെ കര്‍ഷക നയത്തെ മുന്‍ സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തെ വെച്ച് പൊളിക്കാനാണ് ബിജെപിയുടെ നീക്കം.
എസ്പി ബിഎസ്പി സഖ്യം
മൂന്ന് കാര്യങ്ങളാണ് ബിജെപിക്കുള്ള വെല്ലുവിളിയായി എല്ലാവരും ഉന്നയിച്ചത്. യുപിയില്‍ സമാജ് വാദി പാര്‍ട്ടി ബിഎസ്പി സഖ്യത്തിന് ബിജെപിയേക്കാള്‍ വലിയ വോട്ടുബാങ്കുണ്ടെന്നാണ് വിലയിരുത്തല്‍. ഇവരെ നേരിടാനാവില്ലെന്ന് ബിജെപി ഉറപ്പിച്ച് പറയുന്നു. പകരം മറ്റ് സംസ്ഥാനങ്ങളാണ് ലക്ഷ്യമിടുന്നത്. രാഹുലിന്റെ ജനപ്രീതിയാണ് ബിജെപി ഭയപ്പെടുന്ന രണ്ടാമത്തെ ഘടകം. റാഫേല്‍ അഴിമതി പ്രതിപക്ഷം ഒന്നായിട്ട് ഉന്നയിക്കുന്നത് മൂന്നാമത്തെ പ്രതിസന്ധി. ഇതിനെ നേരിടാന്‍ ഏഴ് ക്ഷേമ പദ്ധതികളാണ് ബിജെപി ഇറക്കുന്നത്. ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ലക്ഷ്യമിടുന്നത്.
മഹാരാഷ്ട്രയിൽ കോൺഗ്രസ്-എൻസിപി സഖ്യത്തിൽ ധാരണയായി; എംഎൻഎസിനെ അടുപ്പിക്കില്ല
മൂന്നാംകിട പൗരന്‍മാരെ പോലെ കണ്ടാല്‍ കോണ്‍ഗ്രസ് അനുഭവിക്കും....മുന്നറിയിപ്പുമായി കുമാരസ്വാമി!!