വാലിന് തീ പിടിച്ചോടി കോൺഗ്രസ് നേതാക്കൾ, മുഖം കൊടുക്കാതെ രാഹുൽ ഗാന്ധി, ലണ്ടനിലേക്ക് 'രക്ഷപ്പെട്ടു'!
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിലെ ദയനീയ തകര്‍ച്ചയ്ക്ക് ശേഷം നിലയില്ലാക്കയത്തിലാണ് കോണ്‍ഗ്രസ്. അടി തൊട്ട് മുടി വരെ സംഘടനാപ്രശ്നങ്ങള്‍ പാര്‍ട്ടിയെ വട്ടം കറക്കുന്നു. രാജസ്ഥാനിലും മധ്യപ്രദേശിലുമടക്കം കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ നിലനില്‍പ്പ് തന്നെ ഭീഷണിയിലായി. പലയിടത്തും നേതാക്കളും ജനപ്രതിനിധികളും അടക്കമുളളവര്‍ പാര്‍ട്ടി വിട്ട് ബിജെപി കൂടാരത്തില്‍ ചേക്കേറുന്നു.
വന്‍ തകര്‍ച്ചയുടെ ഈ ഘട്ടത്തില്‍ മുന്നില്‍ നിന്ന് നയിക്കേണ്ട പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാകട്ടെ എല്ലാമറിഞ്ഞിട്ടും കാര്യമായ ഇടപെടലുകളൊന്നും നടത്തുന്നില്ല. എന്ന് മാത്രമല്ല കോണ്‍ഗ്രസ് നേതാക്കള്‍ വാലിന് തീ പിടിച്ചോടുമ്പോള്‍ രാഹുല്‍ ഗാന്ധി ലണ്ടനിലേക്ക് രക്ഷപ്പെട്ടിരിക്കുകയുമാണ്.
രാഹുലിനെ ഞെട്ടിച്ച മെയ് 19
മെയ് 19ാം തിയ്യതിക്ക് മുന്‍പ് വരെ കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് വലിയ ആശങ്കകള്‍ ഒന്നും ഇല്ലായിരുന്നു. ആര്‍ക്കും കേവല ഭൂരിപക്ഷം കിട്ടില്ലെന്നും അങ്ങനെ വരുമ്പോള്‍ പ്രതിപക്ഷ കക്ഷികളുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാം എന്നുമാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടിയിരുന്നത്. എന്നാല്‍ അവസാന ഘട്ട തിരഞ്ഞെടുപ്പും കഴിഞ്ഞ് എക്സിറ്റ് പോളുകള്‍ വന്നതോടെ കോണ്‍ഗ്രസ് വല്ലാതെ ഞെട്ടി.
രാഹുൽ ലണ്ടനിൽ
ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാരുണ്ടാക്കും എന്നായിരുന്നു എക്സിറ്റ് പോള്‍ ഫലങ്ങള്‍. അന്ന് രാഹുല്‍ ഗാന്ധി ലണ്ടനിലേക്ക് പോകാനിരിക്കുകയായിരുന്നുവെന്നും എന്നാല്‍ എക്സിറ്റ് പോളുകള്‍ കണ്ടതോടെ യാത്ര റദ്ദ് ചെയ്തുവെന്നും റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം രാഹുല്‍ ഗാന്ധി ലണ്ടനിലേക്ക് പോയിരിക്കുന്നു എന്നാണ് വാര്‍ത്തകള്‍.
വലഞ്ഞ് കോൺഗ്രസ് നേതൃത്വം
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാജി പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധി ആ തീരുമാനം ഇതുവരെ പിന്‍വലിച്ചതായി വിവരമില്ല. കോണ്‍ഗ്രസ് നേതൃത്വം രാഹുല്‍ ഗാന്ധിക്ക് പകരം ആളെ കണ്ടത്താന്‍ സാധിക്കാതെ ഉഴലുകയാണ്. രാഹുല്‍ തുടര്‍ന്ന് കൊണ്ട് വര്‍ക്കിംഗ് പ്രസിഡണ്ടുമാരെ നിയമിക്കുന്ന അടക്കമുളള ഫോര്‍മുലകളും നേതാക്കള്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്.
എല്ലാം ഇട്ടെറിഞ്ഞ് നേതാവ്
സംഘടനയുടെ ദേശീയ തലത്തിലുളള പ്രശ്നങ്ങളും വിവിധ സംസ്ഥാനങ്ങളിലെ പ്രശ്നങ്ങളുമെല്ലാം കോണ്‍ഗ്രസിന് മുന്നിലുണ്ട്. അതെല്ലാം ഇട്ടെറിഞ്ഞാണ് ഒരാഴ്ചത്തേക്ക് രാഹുല്‍ ഗാന്ധി ലണ്ടനിലേക്ക് പോയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. രാഹുല്‍ ഗാന്ധി തന്നെയായിരിക്കും എന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല വ്യക്തമാക്കിയതിന്റെ തൊട്ടടുത്ത ദിവസമാണ് രാഹുല്‍ രാജ്യം വിട്ടത്.
സിദ്ധുവുമായി കൂടിക്കാഴ്ച
പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനോട് ഉടക്കി നില്ക്കുന്ന നേതാവ് നവജ്യോത് സിംഗ് സിദ്ധുവുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും അതിന് ശേഷമാണ് ലണ്ടനിലേക്ക് പോയതെന്നുമാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തിയിരിക്കുന്നത്. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന് തുടക്കമിടുന്ന ജൂണ്‍ 17ന് രാഹുല്‍ ഗാന്ധി തിരിച്ച് എത്തിയേക്കും.
കാത്ത് കെട്ടിക്കിടന്ന് നേതാക്കൾ
ലണ്ടനിലേക്ക് തിരിക്കും മുന്‍പ് തന്നെ ജയിപ്പിച്ച വയനാട്ടുകാര്‍ക്ക് നന്ദി പറയാനായി രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയിരുന്നു. ദില്ലിയില്‍ രാഹുല്‍ ഗാന്ധിയെ രാജി തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നതിന് ചര്‍ച്ചയ്ക്ക് നേതാക്കള്‍ ശ്രമിച്ചെങ്കിലും നടന്നില്ല. രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് നാല് ദിവസമാണ് ദില്ലിയില്‍ രാഹുലിനെ കാണാന്‍ കാത്ത് കെട്ടി കിടന്നത്.
അടിക്കടിയുളള യാത്രകൾ
എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് രാഹുല്‍ അനുമതി നല്‍കിയില്ല. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് രാഹുല്‍ ഗാന്ധിയെ കാണാന്‍ നടത്തിയ ശ്രമങ്ങളും വെറുതെയായി. എല്ലാ തലവേദനകളില്‍ നിന്നും കുറച്ച് ദിവസം മാറി നില്ക്കാന് ഉദ്ദേശിച്ചായിരിക്കാം രാഹുല്‍ ഗാന്ധിയുടെ ലണ്ടന്‍ യാത്രയെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു. രാഹുല്‍ ഗാന്ധിയുടെ അടിക്കടിയുളള വിദേശ യാത്രകള്‍ ബിജെപി നേരത്തെ വിവാദമാക്കിയിരുന്നു.
സിപിഎമ്മിനെ തൂത്തെറിഞ്ഞ തോൽവിക്ക് കാരണം പിണറായിയുടെ ഈ ഏഴ് 'തെറ്റുകൾ'! എല്ലാം പിഴച്ചു