മഹാരാഷ്ട്രയെ തിരിഞ്ഞ് നോക്കാതെ രാഹുൽ ഗാന്ധി! താക്കറെയുടെ സത്യപ്രതിജ്ഞയ്ക്കും എത്തില്ല
മുംബൈ: ബിജെപിക്ക് മേല്‍ വന്‍ രാഷ്ട്രീയ വിജയം നേടിയതിന്റെ ആഹ്ലാദത്തിലാണ് കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി സഖ്യം. എന്നാല്‍ ഈ ആഹ്ലാദ പ്രകടനങ്ങളിലൊന്നും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കാണാനില്ല. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്ന മഹാരാഷ്ട്രയോട് അകലം പാലിക്കുകയാണ് രാഹുല്‍ ഗാന്ധി എന്നാണ് റിപ്പോര്‍ട്ടുകള്‍.
അമിത് ഷായുടെ പദ്ധതി പൊളിച്ചവരിൽ സോണിയ എന്ന 28കാരിയും! പാതിരാത്രി നടന്ന എൻസിപി 'റെസ്ക്യൂ ഓപറേഷൻ'!
നാളെ വൈകിട്ട് 6.40നാണ് മുംബൈ ശിവാജി പാര്‍ക്കില്‍ വെച്ച് സംഘടിപ്പിക്കുന്ന ചടങ്ങില്‍ ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക. കോണ്‍ഗ്രസിലെ പ്രമുഖരെല്ലാം പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചടങ്ങില്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം ഉണ്ടായേക്കില്ല. അതേസമം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമുണ്ട്. ഇരുവരും പങ്കെടുക്കുമോ എന്നത് സ്ഥിരീകരിച്ചിട്ടില്ല.
തീവ്ര ഹിന്ദു പാര്‍ട്ടിയായി അറിയപ്പെടുന്ന ശിവസേനയുമായി ചേര്‍ന്ന് സഖ്യസര്‍ക്കാരുണ്ടാക്കുന്നതിനോട് രാഹുല്‍ ഗാന്ധിക്ക് യോജിപ്പ് ഉണ്ടായിരുന്നില്ല. മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കങ്ങളുമായി ബന്ധപ്പെട്ട് വളരെ കുറച്ച് പ്രതികരണങ്ങള്‍ മാത്രമാണ് രാഹുല്‍ ഗാന്ധി ഇതുവരെ നടത്തിയിട്ടുളളത്. ദേവേന്ദ്ര ഫട്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ലോക്‌സഭയില്‍ പ്രതിപക്ഷം പ്രതിഷേധിക്കവേയാണ് രാഹുല്‍ ഗാന്ധി ആദ്യമായി ഈ വിഷയത്തിൽ പ്രതികരിച്ചത്.
ജനാധിപത്യം മഹാരാഷ്ട്രയില്‍ കൊല ചെയ്യപ്പെട്ടിരിക്കുന്നു എന്നാണ് രാഹുല്‍ സഭയില്‍ പറഞ്ഞത്. ത്രികക്ഷി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന ഘട്ടത്തില്‍ അഭിനന്ദനമോ സന്തോഷ പ്രകടനങ്ങളോ രാഹുല്‍ ഗാന്ധിയുടെ ഭാഗത്ത് നിന്നില്ല എന്നത് ശ്രദ്ധേയമാണ്. മഹാരാഷ്ട്രയില്‍ വളരെ കുറവ് തിരഞ്ഞെടുപ്പ് റാലികളില്‍ മാത്രമേ രാഹുല്‍ ഗാന്ധി പങ്കെടുത്തിരുന്നുളളൂ. സോണിയയും പ്രിയങ്കയും ഒരു റാലിയില്‍ പോലും പങ്കെടുത്തിരുന്നുമില്ല. ബുധനാഴ്ച രാവിലെ തീഹാർ ജയിലിൽ എത്തി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മുൻ കേന്ദ്ര മന്ത്രി പി ചിദംബരത്തെ സന്ദർശിച്ചിരുന്നു.