കോൺഗ്രസ് തന്ത്രങ്ങൾ ഫലിക്കുമോ? രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെങ്കിൽ കണക്കുകൾ ഇങ്ങനെ
ദില്ലി: നിർണായകമായ ലോക്സഭാ തിരഞ്ഞെടുപ്പാണ് രാജ്യം നേരിട്ടുകൊണ്ടിരിക്കുന്നത്. 2014ൽ ബിജെപി നേടിയ വൻ വിജയത്തോട് പൊരുതാനിറങ്ങയിരിക്കുകയാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ്. കോൺഗ്രസിന്റെ നേതൃ പദവിയിലേക്ക് രാഹുൽ ഗാന്ധി എത്തിയപ്പോൾ പരിഹസിച്ചിരുന്നവർ ഇന്ന് രാഹുലിന്റെ നേതൃത്വത്തെ പുകഴ്ത്തുന്നു. രാഹുലിനെതിരെ ഉയർന്ന പപ്പു വിളികളും ഇപ്പോൾ അപ്രത്യക്ഷമായിരിക്കുന്നു.
നരേന്ദ്ര മോദിയെ നേരിടാൻ ശക്തനായ നേതാവ് രാഹുൽ ഗാന്ധിയാണ് എന്ന് പ്രതിപക്ഷ പാർട്ടികളും അംഗീകരിച്ച് തുടങ്ങിയിരിക്കുന്നു. 2014ൽ പാർട്ടി നേരിട്ട ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയിൽ നിന്നും പാർട്ടിയെ കര കയറ്റുക എന്ന വലിയ ദൗത്യമാണ് രാഹുൽ ഗാന്ധിക്ക് മുന്നിലുണ്ടായിരുന്നത്. നരേന്ദ്ര മോദിയെ വെട്ടി രാഹുൽ ഗാന്ധി അടുത്ത പ്രധാനമന്ത്രിയാകുമോ എന്നാണ് ഇനി അറിയേണ്ടത്. ബിജെപിക്ക് തുടർഭരണം ലഭിക്കുമെന്നാണ് ഭൂരിഭാഗം അഭിപ്രായ സർവേകളും പ്രവചിക്കുന്നതെങ്കിലും രാഹുൽ ഗാന്ധിയുടെ സാധ്യതകളും തള്ളിക്കളയുന്നില്ല. പ്രധാനമന്ത്രി പദത്തിലേക്കുള്ള രാഹുൽ ഗാന്ധിയുടെ സാധ്യതകൾ ഇങ്ങനെയാണ്.
ആറാം ഘട്ടം കോൺഗ്രസിന്റേത്; ബിജെപിക്ക് നഷ്ടം നേടിയതിനേക്കാൾ അധികം, വരുണും മനേകയും വീഴുമോ?
150 ന് മുകളിൽ
2019ൽ വെറും 44 ആയിരുന്നു കോൺഗ്രസിന്റെ സീറ്റ് നേട്ടം. എന്നാൽ 2019ൽ 150 ൽ പരം സീറ്റുകൾ കോൺഗ്രസിന് ലഭിച്ചേക്കുമെന്ന് വിലയിരുത്തലുകൾ ഉണ്ട്. 101 മുതൽ 150 വരെ സീറ്റുകൾ നേടിയേക്കുമെന്നാണ് പാർട്ടിയുടെ ആഭ്യന്തര സർവേ ഫലം പ്രവചിക്കുന്നതെന്ന് ചില നേതാക്കൾ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
അംഗബലം ഇങ്ങനെ
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളുടെയെല്ലാം കൂടി ആകെ അംഗബലം 204ആയിരുന്നു. കോൺഗ്രസ് ശക്തമായ മുന്നേറ്റം പ്രതീക്ഷിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കർണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെപ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും 150 എന്ന സ്വപ്ന നേട്ടം. അങ്ങനെയെങ്കിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായേക്കും.
120 ൽ കൂടിയാൽ
കോൺഗ്രസ് ഏറ്റവും വലിയ ബിജെപി ഇതര കക്ഷിയാവുകയാണെങ്കിൽ പ്രാദേശിക പാർട്ടികളുടെ പിന്തുണയോടെ സർക്കാരുണ്ടാക്കാനായേക്കും. അതേ സമയം തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജിയുടെ നിലപാട് നിർണായകമാകും. പ്രധാനമന്ത്രി പദം സ്വപ്നം കാണുന്ന മായാവതിയുടെ നിലപാടും നിർണായകമാണ്. അതേ സമയം തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ സമീപകാലത്തെ നീക്കങ്ങൾ കോൺഗ്രസിന് അനുകൂലമായി മാറാനും സാധ്യതയുണ്ട്.
നൂറിൽ കുറഞ്ഞാൽ
അതേ സമയം നൂറ് സീറ്റുകളിൽ കുറവാണ് കോൺഗ്രസിന്റെ സീറ്റ് നേട്ടമെങ്കിൽ മറ്റ് പ്രതിപക്ഷ കക്ഷികളുടെ പിന്തുണയോടെ പോലും കോൺഗ്രസിന് സർക്കാർ രൂപികരിക്കാൻ സാധിക്കില്ല. ബിജെപിക്ക് സർക്കാർ രൂപികരിക്കാനാകാത്ത സാഹചര്യമുണ്ടായാൽ പ്രദേശിക പാർട്ടികളുടെ നീക്കങ്ങളെ കോൺഗ്രസിന് പിന്തുണയ്ക്കേണ്ടി വരും. പ്രധാനമന്ത്രി പദത്തിലേക്ക് ഒരു പൊതുസ്ഥാനാർത്ഥിയെ നിശ്ചയിക്കുകയും ചെയ്തേക്കും.
മൂന്നാം മുന്നണി
1996ൽ ദേവഗൗഡ പ്രധാനമന്ത്രിയായതിന് സമാനമായി ഒരു മൂന്നാം മുന്നണി അധികാരത്തിലെത്താനുള്ള സാധ്യതയും കുറവല്ല. 1996ൽ വിശാല ഐക്യത്തിന് നേതൃത്വം നൽകിയതും ദേവഗൗഡയെ പ്രധാനമന്ത്രിയാക്കിയതിന് പിന്നിൽ പ്രവർത്തിച്ചതും ചന്ദ്രബാബു നായിഡു ആയിരുന്നു. പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ദേവഗൗഡയെ കോൺഗ്രസ് പിന്തുണയ്ക്കുകയും ചെയ്തിരുന്നു.
കോൺഗ്രസിന് പ്രതീക്ഷ
അതേ സമയം വിവിധ സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടിയുമായി സഖ്യം രൂപീകരിക്കാനായതും പ്രിയങ്കാ ഗാന്ധിയുടെ സജീവ രാഷ്ട്രീയത്തിലേക്കുള്ള വരവുമെല്ലാം കോൺഗ്രസിന് ഗുണം ചെയ്തേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കർഷക പ്രതിഷേധങ്ങളും തൊഴിലില്ലായ്മയും ബിജെപിക്ക് തിരിച്ചടി ആയേക്കും. 2014ൽ ബിജെപിയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച ഉത്തർപ്രദേശിൽ മഹാസഖ്യത്തിൽ നിന്നും കനത്ത വെല്ലുവിളിയാണ് പാർട്ടി നേരിടുന്നത്.
40 സീറ്റിൽ കുറവ്
കോൺഗ്രസിന് 2014ൽ നേരിടേണ്ടി വന്ന കനത്ത തിരിച്ചടി ഈ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രചാരണ യോഗങ്ങളിൽ പറയുന്നത്. 40 സീറ്റിൽ താഴെ മാത്രമെ കോൺഗ്രസിന് ലഭിക്കു എന്നാണ് പ്രധാനമന്ത്രി പറയുന്നത്. അതേ സമയം കോൺഗ്രസിന് 40 ന് മുകളിൽ സീറ്റ് നേട്ടമുണ്ടായാൽ മോദി സ്വയം കെട്ടിത്തൂങ്ങാൻ തയാറാകുമോയെന്ന് മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെ തിരിച്ചടിച്ചിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ