ലിംഗായത്ത് ഫോര്‍മുലയുമായി കോണ്‍ഗ്രസ്, സിദ്ധരാമയ്യ തെറിക്കും? ശിവകുമാറിനെ ലീഡറാക്കി രാഹുല്‍
ബെംഗളൂരു: കര്‍ണാടകത്തിലും കോണ്‍ഗ്രസ് മാറ്റങ്ങളൊരുങ്ങുന്നു. പ്രധാനമായും ബിജെപിയുടെ മുഖം മാറ്റത്തെ അതേ ഫോര്‍മുല ഉപയോഗിച്ച് പൊളിക്കാനാണ് കോണ്‍ഗ്രസിന്റെ പ്ലാന്‍. 2018ല്‍ പൊളിഞ്ഞു പോയ ലിംഗായത്ത് തന്ത്രം പുതിയ ഫോര്‍മുലയാക്കി നടപ്പാക്കാനാണ് ഡികെ ശിവകുമാര്‍ ലക്ഷ്യമിടുന്നത്. രാഹുല്‍ ഗാന്ധിയും മുഖം മിനുക്കലിന് നിര്‍ദേശിച്ച് കഴിഞ്ഞു. ജനപ്രീതിയുള്ള ലിംഗായത്ത് നേതാക്കളെ കണ്ടെത്തുകയാണ് അടുത്ത നീക്കം. അതിനായി സര്‍വേ അടക്കം നടത്തും.
കോണ്‍ഗ്രസിന് ഭൂരിപക്ഷം നേടണമെങ്കില്‍ ലിംഗായത്ത് വോട്ടുകള്‍ ആവശ്യമാണ്. 2013ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയത് പത്ത് ശതമാനത്തിന് മുകളിലുള്ള ലിംഗായത്തുകള്‍ വോട്ട് ചെയ്തത് കൊണ്ടാണ്. എന്നാല്‍ സിദ്ധരാമയ്യ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം കാണിച്ച പിഴവാണ് കോണ്‍ഗ്രസിനെ ഭൂരിപക്ഷം നേടുന്നതില്‍ നിന്ന് തടുത്ത് നിര്‍ത്തിയത്. ഇത് തിരുത്താന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. കര്‍ണാടകത്തിന്റെ താക്കോല്‍ സ്ഥാനം ഡികെ ശിവകുമാറിലേക്ക് കൊണ്ടുവരാനാണ് രാഹുല്‍ ഗാന്ധിയുടെ നീക്കം.
ഉത്തര കര്‍ണാടകത്തിലെ ലിംഗായത്തുകളെ ഒപ്പം നിര്‍ത്താന്‍ ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ള ഒരാളെ പ്രതിപക്ഷ നേതാവാക്കാനാണ് രാഹുല്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിലവിലെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ തെറിക്കുമെന്നാണ് സൂചന. സിദ്ധരാമയ്യ പ്രതിപക്ഷ സ്ഥാനത്ത് തുടരുന്നതിലൂടെ അടുത്ത മുഖ്യമന്ത്രിയായി വരാന്‍ സാധ്യതയുണ്ടെന്ന സന്ദേശമായിരിക്കും ലിംഗായത്തുകള്‍ക്ക് ലഭിക്കുക. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ മാറ്റുകയാണെങ്കില്‍ ലിംഗായത്തുകളുടെ വിശ്വാസം വീണ്ടെടുക്കാന്‍ സാധിക്കും
സിദ്ധരാമയ്യക്ക് ഇപ്പോള്‍ രണ്ട് പദവികള്‍ കോണ്‍ഗ്രസിലുണ്ട്. പാര്‍ട്ടിയിലെ പുതിയ നിയമം അനുസരിച്ച് ഇരട്ടപദവികള്‍ പാടില്ല എന്നാണ്. അതുകൊണ്ട് തന്നെ സിദ്ധരാമയ്യയെ അഭിപ്രായം പോലും ചോദിക്കാതെ മാറ്റാന്‍ രാഹുലിന് സാധിക്കും. ഉടന്‍ തന്നെ ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ സംസ്ഥാനത്ത് എത്തും. സിദ്ധരാമയ്യയെ മാറ്റി പകരം ലിംഗായത്ത് നേതാവിനെ കണ്ടെത്തുകയാണ് ബുദ്ധിമുട്ടേറിയ കാര്യം. സര്‍വേയില്‍ ആര്‍ക്കാണ് കൂടുതല്‍ പിന്തുണ എന്ന് കണ്ടെത്തേണ്ടതുണ്ട്. അതിലൂടെ വരുന്നയാള്‍ അടുത്ത പ്രതിപക്ഷ നേതാവായി വരും. നിലവില്‍ കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി നേതാവാണ് സിദ്ധരാമയ്യ. ഈ പദവി അദ്ദേഹത്തിന് തന്നെ ലഭിക്കും.
രാഹുലിന് വേറെയും ഓപ്ഷന്‍ മുന്നിലുണ്ട്. ലിംഗായത്ത് വിഭാഗത്തിലെ പ്രമുഖ എംഎല്‍എയെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിക്കുന്നതാണ് മറ്റൊരു ഓപ്ഷന്‍. ഇയാളെ ഉത്തര കര്‍ണാടകത്തിന്റെ മുഖമായി ഉയര്‍ത്തി കാണിക്കാനാണ് കോണ്‍ഗ്രസിന്റെ മറ്റൊരു ശ്രമം. അതേസമയം സിദ്ധരാമയ്യയെ മാറ്റി എംബി പാട്ടീലാവും പ്രതിപക്ഷ നേതാവായി എത്തുക. വിജയപുര ജില്ലയിലെ ബബലേശ്വറില്‍ നിന്നുള്ള എംഎല്‍എയാണ് അദ്ദേഹം. അഞ്ച് തവണ വിജയിച്ചിട്ടുണ്ട് അദ്ദേഹം. പാട്ടീലിനെ തന്നെ എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും പരിഗണിക്കുന്നുണ്ട്.
2018ല്‍ ലിംഗായത്തുകള്‍ക്ക് പ്രത്യേക മതവിഭാഗം നല്‍കണമെന്ന് ശക്തമായി വാദിച്ച നേതാവാണ് പാട്ടീല്‍. എന്നാല്‍ ഇത് തിരിച്ചടിച്ചിരുന്നു. ലിംഗായത്ത് നേതാവ് കോണ്‍ഗ്രസിന്റെ മുഖമായാല്‍ ആ വിഭാഗത്തില്‍ നിന്ന് വോട്ട് കിട്ടാനുള്ള എല്ലാ സാധ്യതയുമുണ്ടെന്ന് കോണ്‍ഗ്രസില്‍ നിന്നുള്ളവര്‍ പറയുന്നു. യെഡിയൂരപ്പയെ മാറ്റിയതില്‍ അമര്‍ഷത്തിലാണ് ലിംഗായത്തുകള്‍. അതേസമയം ഡികെ ശിവകുമാറാണ് ഈ മാസ്റ്റര്‍ പ്ലാന്‍ രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ അവതരിപ്പിച്ചതെന്നാണ് സൂചന. ഇക്കാര്യം സിദ്ധരാമയ്യയുടെ അനുയായികളും ഉന്നയിക്കുന്നുണ്ട്.
പ്രതിപക്ഷ നേതൃസ്ഥാനം പോയാല്‍ സിദ്ധരാമയ്യ ദുര്‍ബലനാവും. അതാണ് ഡികെയുടെ നീക്കങ്ങള്‍ക്കുള്ള കാരണം. പ്രതിപക്ഷ നേതൃസ്ഥാനം സിദ്ധരാമയ്യ ഉപേക്ഷിക്കാന്‍ തയ്യാറാവുമോ എന്നാണ് ഇനി അറിയാനുള്ളത്. രാഹുല്‍ തന്നെ പ്രതിപക്ഷ നേതാവാക്കുമെന്ന് പറഞ്ഞിട്ടില്ലെനനും പാട്ടീല്‍ പറഞ്ഞു. യെഡിയൂരപ്പ കളമൊഴിയുന്നത് കൊണ്ട് ഉണ്ടായ അനുകൂല സാഹചര്യം കോണ്‍ഗ്രസ് മുതലെടുക്കുമെന്ന് നേതാക്കളും പറയുന്നു. യെഡിയൂരപ്പയെ എട്ട് ശതമാനത്തോളം ലിംഗായത്തുകള്‍ പിന്തുണ നല്‍കുന്നുണ്ട്. അദ്ദേഹം മാറിയതിലൂടെ കോണ്‍ഗ്രസിനും സാധ്യതകള്‍ മുന്നിലുണ്ടായിരിക്കുകയാണ്.
ഡികെ ശിവകുമാറിനെയാണ് രാഹുല്‍ ഗാന്ധി പിന്തുണയ്ക്കുന്നത്. 2023ല്‍ അദ്ദേഹം മുഖ്യമന്ത്രിയാവുമെന്ന സൂചനകളും രാഹുല്‍ നല്‍കുന്നു. സിദ്ധരാമയ്യയെ ഒരുവശത്ത് നിന്ന് മാറ്റിനിര്‍ത്തേണ്ടത് കോണ്‍ഗ്രസിന്റെയും ആവശ്യമാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് താന്‍ വരുമെന്ന തരത്തില്‍ സിദ്ധരാമയ്യ സംസാരിച്ചത് രാഹുലിനെ ചൊടിപ്പിച്ചിരിക്കുകയാണ്. വൊക്കലിഗ വിഭാഗത്തിന്റെ വലിയ പിന്തുണയും ശിവകുമാറിനുണ്ട്. ലിംഗായത്തുകള്‍ കൈവിട്ട നേതാവെന്ന പ്രതിച്ഛായയാണ് സിദ്ധരാമയ്യക്കുള്ളത്. ഇതും ശിവകുമാറിന് ഗുണകരമാണ്.
2018ല്‍ കോണ്‍ഗ്രസ് 80 സീറ്റാണ് നേടിയത്. എന്നാല്‍ ബിജെപി 104 സീറ്റ് നേടി. പക്ഷേ വോട്ടുശതമാനത്തില്‍ കോണ്‍ഗ്രസ് മുന്നില്‍ നിന്നു. ലിംഗായത്ത് സ്ഥാനാര്‍ത്ഥികളായി കോണ്‍ഗ്രസിന് 47 പേരുണ്ടായിരുന്നു. എന്നാല്‍ വിജയിച്ചത് വെറും 16 പേരാണ്. ബിജെപിക്ക് 35 എംഎല്‍എമാരാണ് ലിംഗായത്ത് വിഭാഗത്തില്‍ നിന്നുണ്ടായിരുന്നത്. കോണ്‍ഗ്രസില്‍ മുമ്പ് ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ള നാല് മുഖ്യമന്ത്രിമാരുണ്ടായിട്ടുണ്ട്. അവസാന മുഖ്യമന്ത്രി വീരേന്ദ്ര പാട്ടീലായിരുന്നു. ഹനഗലിലും സിംഗഡിയിലും നടക്കാന്‍ പോകുന്ന ഉപതിരഞ്ഞെടുപ്പാവും കോണ്‍ഗ്രസിന് മുന്നിലുള്ള ആദ്യ വെല്ലുവിളി.
യെഡിയൂരപ്പ മാറിയതോടെ അദ്ദേഹത്തിന്റെ അനുയായികള്‍ കേന്ദ്ര നേതൃത്വത്തില്‍ നിന്നും മറ്റ് ബിജെപി നേതാക്കളില്‍ നിന്നും അകന്നിരിക്കുകയാണ്. ട്രബിള്‍ഷൂട്ടര്‍മാരുടെ റോള്‍ ഏറ്റെടുക്കാന്‍ ഇവിടെ നേതാക്കളുമില്ല. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ യെഡിയൂരപ്പയ്ക്ക് പടിയിറങ്ങേണ്ടി വന്നുവെന്നാണ് അദ്ദേഹത്തിന്റെ അടുപ്പക്കാര്‍ പറയുന്നത്. ഈ പ്രശ്‌നത്തെ മറികടക്കാന്‍ യെഡിയൂരപ്പയുടെ മകനെ ഉപമുഖ്യമന്ത്രിയാക്കേണ്ടി വരും. എന്നാല്‍ അതിനെ എതിര്‍ക്കുന്നവര്‍ പാര്‍ട്ടിക്കുള്ളില്‍ ധാരാളമുണ്ട്.
Recommended Video
കോണ്‍ഗ്രസിന് യെഡിയുടെ വോട്ടുബാങ്ക് വിഭാഗീയത സമയത്ത് ഭിന്നിക്കാനായാല്‍ വന്‍ നേട്ടം സ്വന്തമാക്കാം. അതേസമയം യെഡിയൂരപ്പയുടെ മകനെ ഒരു കാരണവശാലും ഉപമുഖ്യമന്ത്രിയാക്കാനാവില്ലെന്ന നിലപാടിലാണ് നേരത്തെ കേന്ദ്ര നേതാക്കള്‍ക്ക് കത്തെഴുതിയ നേതാക്കള്‍ പറയുന്നത്. അതേസമയം യെഡിയൂരപ്പയ്ക്ക് പകരമൊരു നേതാവില്ലാതെ ലിംഗായത്ത് വോട്ട് നേടാനാവില്ലെന്ന് അമിത് ഷായ്ക്കറിയാം. ഉപമുഖ്യമന്ത്രി പദം കിട്ടിയാല്‍ മാത്രമേ അനുയായികള്‍ ശാന്തരാകൂ. അല്ലെങ്കില്‍ വോട്ട് കോണ്‍ഗ്രസിലേക്ക് ചോരാനാണ് സാധ്യത.
നിലവില്‍ യെഡിയൂരപ്പ മാത്രമാണ് എല്ലാ വിഭാഗത്തിന്റെയും വോട്ട് കിട്ടുന്ന ബിജെപിയുടെ ഏക നേതാവ്. യെഡിയൂരപ്പയേക്കാള്‍ ജനപ്രീതിയുള്ള ഒരു നേതാവ് കൂടിയുണ്ടെങ്കില്‍ ഭൂരിപക്ഷം അന്നേ നേടാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ യെഡിയൂരപ്പയോ മകനോ 2023ല്‍ മത്സരിക്കുമെന്ന് യാതൊരു ഉറപ്പുമില്ല. ഭരണം കിട്ടയാല്‍ യെഡിയൂരപ്പയുടെ സാന്നിധ്യമുണ്ടാവില്ലെന്ന് ലിംഗായത്തുകള്‍ക്കും അറിയാം. ഈ ഘട്ടത്തില്‍ റിസ്‌ക് എടുക്കാന്‍ ലിംഗായത്തുകള്‍ തയ്യാറാവില്ലെന്നാണ് സൂചന. കോണ്‍ഗ്രസാണ് ബെസ്റ്റ് ഓപ്ഷനെന്ന് അവര്‍ കരുതുന്നുണ്ട്.