മോദി അധികാരമേൽക്കുമ്പോൾ നിർണായക നീക്കവുമായി രാഹുൽ ഗാന്ധി, എൻസിപിയെ ലയിപ്പിക്കും?
ദില്ലി: നരേന്ദ്ര മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേല്‍ക്കുന്നതിനിടെ മറുവശത്ത് നിര്‍ണായക നീക്കവുമായി രാഹുല്‍ ഗാന്ധി. ശരത് പവാര്‍ നയിക്കുന്ന എന്‍സിപിയെ കോണ്‍ഗ്രസില്‍ ലയിപ്പിക്കാനുളള ചര്‍ച്ചകള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ സ്ഥാനം നേടിയെടുക്കുന്നതിന് വേണ്ടിയാണ് ലയന നീക്കം എന്നാണ് അറിയുന്നത്. ശരത് പവാറുമായി ദില്ലിയില്‍ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി.
ലോക്സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം ഒരു ഘടകകക്ഷി നേതാവുമായി ഇതാദ്യമായാണ് രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തുന്നത്. രാജി തീരുമാനത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കളുമായി പോലും കൂടിക്കാഴ്ച നടത്താന്‍ രാഹുല്‍ ഗാന്ധി ഇതുവരെ തയ്യാറായിരുന്നില്ല.
ലോക്സഭയില്‍ ആകെയുളള 543 സീറ്റുകളില്‍ 54 സീറ്റുകളെങ്കിലും ലഭിക്കുന്ന പാര്‍ട്ടിക്ക് മാത്രമേ പ്രതിപക്ഷ കക്ഷിയെന്ന പദവി അവകാശപ്പെടാന്‍ സാധിക്കൂ. നിലവില്‍ കോണ്‍ഗ്രസിനുളളത് വെറും 52 സീറ്റുകള്‍ മാത്രമാണ്. അതേസമയം എന്സിപിക്കുളളത് 5 സീറ്റുകള്‍ മാത്രമാണ്. എന്‍സിപി കോണ്‍ഗ്രസില്‍ ലയിച്ചാല്‍ ആകെ സീറ്റുകള്‍ 57 ആകും.
ഇതോടെ പ്രതിപക്ഷ കക്ഷിയെന്ന പദവി കോണ്‍ഗ്രസിന് ലഭിക്കും. ഇതാണ് ഇപ്പോഴത്തെ ലയന ചര്‍ച്ചകള്‍ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം കൂടിക്കാഴ്ചയ്ക്കിടെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് രാഹുല്‍ ഗാന്ധി തന്നെ തുടരണമെന്ന് ശരത് പവാര്‍ ആവശ്യപ്പെട്ടു.1999ലാണ് ശരത് പവാറിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് എന്‍സിപി രൂപീകരിച്ചത്. പിന്നീട് എന്‍സിപി യുപിഎയുടെ ഭാഗമായി.