രാഹുൽ ഗാന്ധിക്കാണോ നരേന്ദ്രമോദിക്കാണോ കൂടുതൽ ജനപ്രീതി? ഗൂഗിൾ പറയുന്നതിങ്ങനെ, 4ൽ നിന്നും 44ലേക്ക്
ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഹിന്ദി ഹൃദയഭൂമിയിലുണ്ടായ കോൺഗ്രസ് തേരോട്ടത്തിന്റെ വിജയശിൽപ്പി രാഹുൽ ഗാന്ധി എന്ന കോൺഗ്രസ് അധ്യക്ഷനായിരുന്നു. മോദി പ്രഭാവത്തിൽ തകർന്നടിഞ്ഞ ഒരു പാർട്ടിയെ ഉയർത്തിക്കൊണ്ടുവരാൻ രാഹുൽ ഗാന്ധിക്ക് കഴിയുമോ എന്ന ആശങ്കകൾക്കും പരിഹാസങ്ങൾക്കുമുള്ള മറുപടി കൂടിയായിരുന്നു തിരഞ്ഞെടുപ്പ് ഫലം. പപ്പുവെന്ന് വിളിച്ച് പരിഹസിച്ചവർ പോലും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തെ അംഗീകരിച്ചു.
ബിജെപി കേന്ദ്രങ്ങളുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ് രാഹുലിന്റെ ജനപ്രീതി. കഴിഞ്ഞ വർഷം ഏറ്റവും കൂടുതലാളുകൾ ഗൂഗിളിൽ തിരഞ്ഞ രാഷ്ട്രീയ നേതാവെന്ന നേട്ടം ഇക്കുറി രാഹുൽ ഗാന്ധിക്കാണ്. 2018 ജനുവരി ഒന്ന് മുതൽ 2019 ജനുവരി ആറിനും ഇടയിൽ ഗൂഗിൾ ന്യൂസിലെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലുള്ള വിവരങ്ങളാണ് ബിസിനസ് സ്റ്റാൻഡേർഡ്.കോം പുറത്ത് വിട്ടിരിക്കുന്നത്. വിശദാംശങ്ങൾ ഇങ്ങനെ;
മുമ്പിൽ രാഹുൽ ഗാന്ധി
ഗൂഗിൾ ട്രെൻഡ് അനുസരിച്ച് ആഗോള തലത്തിൽ നൂറിൽ 44 പോയിന്റാണ് ഗൂഗിൾ ന്യൂസ് സെർച്ചിന്റെ അടിസ്ഥാനത്തിൽ രാഹുൽ ഗാന്ധിയുടേത്. ദേശീയ തലത്തിൽ 49ഉം. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടേതാകട്ടെ ആഗോള തലത്തിൽ മുപ്പത്തിയഞ്ചും ദേശീയ തലത്തിൽ 38 പോയിന്റുമാണ്. രാഹുൽ ഗാന്ധിയും മോദിയുമായി ബന്ധപ്പെട്ട കീവേർഡുകൾ ഗൂഗിൾ ന്യൂസിൽ തിരഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കണക്കുകൾ.
2014ൽ മോദി
2014ലെ കണക്ക് പ്രകാരം ഏറ്റവും അന്വേഷണങ്ങൾ നടന്ന നേതാവ് നരേന്ദ്ര മോദിയായിരുന്നു. മോദിക്ക് നൂറിൽ 37 പോയിന്റായുരുന്നപ്പോൾ രാഹുൽ ഗാന്ധിയുടെ പോയിന്റാകട്ടെ വെറും നാലായിരുന്നു. അന്ന് രാഹുൽ ഗാന്ധിക്കെതിരെ ശക്തമായ സൈബർ ആക്രമണമാണ് സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്ന് നടന്നത്. പപ്പുവെന്ന് വിളിച്ച് രാഹുൽ ഗാന്ധിയെ താഴ്ത്തിക്കെട്ടാൻ ശ്രമങ്ങൾ നടന്നു. നാലര വർഷം കൊണ്ട് തന്നെ പരിഹസിച്ചവർക്കെല്ലാം ശക്തമായ താക്കീത് നൽകുകയാണ് രാഹുൽ ഗാന്ധി.
ഗുജറാത്തിൽ മോദി തന്നെ
ഗൂഗിൾ ട്രൻഡ് അനുസരിച്ച് ഗുജറാത്തിൽ മോദിയുടെ പ്രഭാവത്തിന് കാര്യമായ മങ്ങലേറ്റിട്ടില്ല. എന്നാൽ മറ്റിടങ്ങളിൽ രാഹുൽ ഗാന്ധിയുടെ ജനപ്രീതിക്ക് വൻ മുന്നേറ്റമാണുണ്ടായിരിക്കുന്നത്. തമിഴ്നാട്, ബിഹാർ, മധ്യപ്രദേശ്, കർണാടക, മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ മോദിയേക്കാൾ മേൽക്കൈ നേടിയിരിക്കുന്നത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ്.
ട്വിറ്ററിലും പിന്തുണ
ട്വിറ്ററിലും രാഹുൽ ഗാന്ധിയുടെ പിന്തുണ വർദ്ധിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രാഹുൽ ഗാന്ധിയുടെ ട്വീറ്റുകൾ റീട്വീറ്റ് ചെയ്യുന്നവരുടെ എണ്ണം മോദിയേക്കാൾ കൂടുതലാണ്. എന്നാൽ ട്വിറ്ററിൽ ഫോളോ ചെയ്യുന്നവരുടെ എണ്ണത്തിൽ മോദി തന്നെയാണ് ഏറെ മുമ്പിൽ നിൽക്കുന്നത്. മോദിയ്ക്ക് 4.4 കോടി ഫോളോവേഴ്സാണ് ട്വിറ്ററിൽ ഉള്ളത്. രാഹുൽ ഗാന്ധിക്കാകട്ടെ 76 ലക്ഷവും. എന്നിട്ടും രാഹുൽ ഗാന്ധിയുടെ മുന്നേറ്റം ബിജെപിക്ക് കടുത്ത വെല്ലുവിളി ഉയർത്തുമെന്ന് ഉറപ്പാണ്.
ഹിന്ദി ഹൃദയഭൂമിയിൽ രാഹുൽ
ഹിന്ദി ഹൃദയഭൂമിയിൽ രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും സ്വാധീനം വർദ്ധിച്ചു വരികയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിലും, ഛത്തീസ്ഗഡിലും, മധ്യപ്രദേശിലും നേടിയ വിജയം ഇക്കാര്യം ഉറപ്പിക്കുന്നു. മുഖ്യമന്ത്രി പദത്തിനായി തുല്യശക്തികളായ രണ്ട് നേതാക്കൾ ചരവ് വലി നടത്തിയ മധ്യപ്രദേശിലും രാജസ്ഥാനിലും കാര്യങ്ങൾ രമ്യമായി പരിഹരിക്കാൻ സാധിച്ചതും രാഹുൽ ഗാന്ധിയുടെ നേട്ടമാണ്.
സമൂഹ മാധ്യമങ്ങളിലെ ഇടപെടൽ
സമൂഹമാധ്യമങ്ങളിൽ കൂടുതൽ സജീവമായ ഇടപെടലുകൾ നടത്തുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം ആദ്യമായി അക്കൗണ്ട് എടുത്ത നേതാക്കളിലൊരാളാണ് മോദി. ബിജെപിയുടെ നവമാധ്യമ വിഭാഗങ്ങളും സജീവമാണ്. കോൺഗ്രസ്സാകട്ടെ നവമാധ്യമങ്ങളിലെ ഇടപെടലിൽ മെല്ലപ്പോക്ക് നയമാണ് സ്വീകരിച്ചുവന്നത്.
കളത്തിലിറങ്ങി രാഹുലും
ഹിന്ദി ഹൃദയഭൂമിയിൽ മുഖ്യമന്ത്രിമാരെ നിശ്ചയിക്കുന്നതിനായി ബൂത്ത് തലത്തിലുള്ള 730,000 അധികം പ്രവർത്തകരിൽ നിന്ന് ഓൺലൈൻ സർവ്വേ വഴി അഭിപ്രായം ആരാഞ്ഞ രാഹുലിന്റെ നീക്കത്തിന് നിറഞ്ഞ കയ്യടിയാണ് ലഭിച്ചത്. കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങൾ രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ പങ്കുവയ്ക്കാറുണ്ട്.
ബിജെപിക്ക് നെഞ്ചിടിപ്പ്
രാജ്യം വീണ്ടും ജനവിധി തേടുമ്പോൾ കണക്കുകൾ മാറിമറിയുകയാണ്. മോദി തരംഗം ഇക്കുറി അലയടിക്കില്ലെന്ന ആശങ്ക ബിജെപി നേതാക്കൾ തന്നെ പങ്കുവയ്ക്കുകയാണ്. വിശാല പ്രതിപക്ഷ ഐക്യവും ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്. അടുത്ത പ്രധാനമന്ത്രി ആരെന്ന ചോദ്യത്തിന് നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഉത്തരം ലഭിച്ചുവെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.
വീണ്ടും വികാരാധീനനായി കർണാടക മുഖ്യമന്ത്രി, കോൺഗ്രസ് ഗുമസ്തനെ പോലെ കാണുന്നു, സഖ്യം ഉലയുന്നു