രാഹുൽ പ്രധാനമന്ത്രിയാകില്ല; 2 മാസത്തിനകം ചിത്രം വ്യക്തമാകും, സ്റ്റാലിനെ തള്ളി കോൺഗ്രസ് നേതാവ്
ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പിൽ ഹിന്ദി ഹൃദയഭൂമിയിൽ നടത്തിയ തോരോട്ടം 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ലോക്സഭാ തിരഞ്ഞെടുപ്പിനെ ഒരു കുടക്കീഴിൽ അണിനിരന്ന് നേരിടാനുള്ള ബിജെപി വിരുദ്ധ ചേരിയുടെ നീക്കങ്ങൾ സജീവമാണ്. തിരഞ്ഞെടുപ്പ് വിജയം പ്രതിപക്ഷ ഐക്യ പ്രതിപക്ഷ നിരയുടെ നേതൃസ്ഥാനത്തേയ്ക്ക് രാഹുൽ ഗാന്ധിയെ കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് കേന്ദ്രങ്ങൾ.
ഡിഎംകെ അധ്യക്ഷൻ കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിക്ക് തന്റെ പൂർണ പിന്തുണ അറിയിച്ചിരുന്നു. രാഹുൽ അടുത്ത പ്രധാനമന്ത്രിയാകുമെന്ന സ്റ്റാലിന്റെ വാക്കുകൾ പക്ഷെ പ്രതിപക്ഷ ഐക്യത്തിൽ ചില വിള്ളലുകൾ വീഴ്ത്തിയെന്നാണ് സൂചന. ഇതോടെ സ്റ്റാലിന്റെ വാക്കുകൾക്ക് കൂടുതൽ വിശകലനങ്ങളുമായി എത്തിയിരിക്കുകയാണ് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥ്. വിശദാംശങ്ങൾ ഇങ്ങനെ:
രാഹുൽ പ്രധാനമന്ത്രി
മോദിയുടെ ഫാസിസ്റ്റ് നയങ്ങളെ ചെറുത്ത് തോൽപ്പിക്കാനുള്ള കഴിവ് രാഹുലിനുണ്ട്. 2019ലെ പൊതുതിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥിയാകണം. അദ്ദേഹത്തിന്റെ കരങ്ങൾക്ക് ശക്തി പകരാൻ സ്റ്റാലിൻ പ്രതിപക്ഷ പാർട്ടികളോട് അഭ്യർത്ഥിക്കുകയും ചെയ്തു. തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ പ്രതിമാ അനാച്ഛാദന ചടങ്ങിൽ അണിനിരന്ന പ്രമുഖ നേതാക്കളുടെ മുന്നിൽ വെച്ചായിരുന്നു സ്റ്റാലിന്റെ പ്രഖ്യാപനം.
അതൃപ്തി
സ്റ്റാലിന്റെ പ്രഖ്യാപനത്തിനെതിരെ പ്രതിപക്ഷ നിരയിൽ നിന്നും വിമർശനം ഉയർന്നിരുന്നു. പ്രതിപക്ഷ യോഗങ്ങളിൽ നിന്നും വിട്ട് നിന്ന് സമ്മർദ്ദം ചെലുത്തുകയാണ് മായാവതിയുടെ ബിഎസ്പിയും അഖിലേഷ് യാദവും മമതാ ബാനർജിയും. ഇവരെ സഖ്യത്തിലേക്കടുപ്പിക്കാനുള്ള ശ്രമങ്ങൾ ശക്തമാകുന്നതിനിടെയാണ് എരിതീയിൽ എണ്ണയെന്ന പോലെ സ്റ്റാലിന്റെ പ്രഖ്യാപനം.
വിട്ടു നിന്നു
മൂന്ന് സംസ്ഥാനങ്ങളിലെ കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്നും അഖിലേഷും, മായാവതിയും, മമതാ ബാനർജിയും വിട്ടുനിൽക്കുകയാണ്. മധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട് എസ്പിയും ബിഎസ്പിയും. എങ്കിലും സത്യപ്രതിജ്ഞ ചടങ്ങിൽ നിന്നും വിട്ടുനിൽക്കാനുള്ള കാരണം ഇരുവരും വ്യക്തമാക്കിയിരുന്നില്ല. മമതാ ബാനർജിയാകട്ടെ ചടങ്ങിലേക്ക് തന്റെ പ്രതിനിധിയെ അയച്ചു. സ്റ്റാലിന്റെ പ്രധാനമന്ത്രി പരാമർശമാണ് മൂവരും ചടങ്ങ് ബഹിഷ്കരിച്ചതിന് കാരണമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
രാഹുലിന് ധൃതിയില്ല
സ്റ്റാലിന്റെ പ്രസ്താവന തള്ളുകയാണ് മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമൽനാഥ്. രാഹുലിന് പ്രധാനമന്ത്രിയാകാൻ ഒരു തിടുക്കവുമില്ല. പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാരാകുമെന്ന് എല്ലാ സഖ്യകക്ഷികളും കൂടിയാലോചിച്ച് തീരുമാനിക്കും. ഇപ്പോൾ അതിനെക്കുറിച്ച് പറയുന്നത് വളരെ നേരത്തെയായിപ്പോകുമെന്നും കമൽ നാഥ് പ്രതികരിച്ചു.
ചിത്രം വ്യക്തമാകും
പ്രധാനമന്ത്രി ആരാകുമെന്നത് ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ആലോചിക്കേണ്ട വിഷയമാണ്. എല്ലാ നേതാക്കളും ഒരുപോലെ ആരുടെ പേര് നിർദ്ദേശിക്കുന്നോ അയാൾ പ്രധാനമന്ത്രിയാകും. ഒന്ന് രണ്ട് മാസത്തിനുള്ളിൽ ചിത്രം വ്യക്തമാകുമെന്നും കമൽനാഥ് പറഞ്ഞു.
വിട്ടു നിന്നതിനുള്ള കാരണം
മമതയും, അഖിലേഷും മായാവതിയും ചടങ്ങിൽ സത്യപ്രതിജ്ഞ ചടങ്ങിൽ നിന്നും വിട്ടുനിന്നതിന്റെ കാരണം പ്രധാനമന്ത്രി പരാമർശത്തിലെ അതൃപ്തിയല്ലെന്ന് കമൽനാഥ് വ്യക്തമാക്കി. ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് മായാവതി ചടങ്ങിൽ പങ്കെടുക്കാതിരുന്നത്. അമ്മയുടെ ചരമവാർഷികവുമായി ബന്ധപ്പെട്ട ചടങ്ങുകളെ തുടർന്നാണ് മമതാ ബാനർജിക്ക് വരാൻ കഴിയാതെ പോയത്. അഖിലേഷ് യാദവും വരാമെന്ന് വാഗ്ദാനം ചെയ്തിരുന്നതാണെന്നും ചില അസൗകര്യങ്ങൾ കൊണ്ടാണ് ചടങ്ങ് ഒഴിവാക്കിയതെന്നുമാണ് കമൽനാഥ് വ്യക്തമാക്കുന്നത്.
അധികാരത്തിന് വേണ്ടി ബിജെപി എന്തും ചെയ്യും; അതിന് തെളിവാണ് ഈ ചിത്രങ്ങൾ, കടുത്ത വിമർശനം
രാഹുല്‍ ഗാന്ധി നേതാവാകുന്നതില്‍ അതൃപ്തി.... പ്രതിപക്ഷ നിരയില്‍ ആര്‍ക്കും താല്‍പര്യമില്ല!!