കോൺഗ്രസിന്റെ ആവശ്യം തളളി രാഹുൽ ഗാന്ധി, 'ആ ചോദ്യത്തിന് തന്നെ പ്രസക്തിയില്ല'
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഏപ്രില്‍ പകുതിയോടെ രാഹുല്‍ ഗാന്ധി തിരിച്ചെത്തിയേക്കും എന്നാണ് സൂചന. എന്നാല്‍ ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ സ്ഥിരീകരണമൊന്നുമില്ലായിരുന്നു.
രാഹുല്‍ നേതൃസ്ഥാനം ഏറ്റെടുക്കണം എന്നാണ് കോണ്‍ഗ്രസ് അണികളില്‍ വലിയൊരു വിഭാഗവും ആഗ്രഹിക്കുന്നത്. പല അഭ്യൂഹങ്ങളും പരക്കുന്നതിനിടെ രാഹുല്‍ ഗാന്ധി ഈ വിഷയത്തില്‍ ആദ്യ പ്രതികരണം നടത്തിയിരിക്കുകയാണ്.
ഞെട്ടിച്ച രാജി
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ പരാജയം ഏറ്റുവാങ്ങിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജി വെച്ചത്. രാജി തീരുമാനം പിന്‍വലിക്കണമെന്ന് മന്‍മോഹന്‍ സിംഗും എകെ ആന്റണിയും അടക്കമുളള മുതിര്‍ന്ന നേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് തുടര്‍ച്ചയായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിന്മാറാന്‍ രാഹുല്‍ ഗാന്ധി തയ്യാറായിരുന്നില്ല.
ഇനി ഗാന്ധി വേണ്ട
ഗാന്ധി കുടുംബത്തിന് പുറത്തുളള ഒരാള്‍ വേണം പുതിയ അധ്യക്ഷനാകാന്‍ എന്നാണ് രാഹുല്‍ ഗാന്ധി നിലപാട് എടുത്തത്. ഇതോടെ പ്രിയങ്ക ഗാന്ധി നേതൃത്വത്തിലേക്ക് എത്താനുളള വഴിയും അടഞ്ഞു. പുതിയ അധ്യക്ഷനെ കണ്ടെത്തുന്നത് വരെ ഇടക്കാല അധ്യക്ഷയായി പാര്‍ട്ടി നിയോഗിച്ചത് സോണിയാ ഗാന്ധിയെ ആണ്.
തിരിച്ച് വരണമെന്ന് ആവശ്യം
എന്നാല്‍ സോണിയാ ഗാന്ധി അസുഖ ബാധിത ആയതോടെ രാഹുല്‍ തിരിച്ച് വരണമെന്ന മുറവിളി കോണ്‍ഗ്രസില്‍ ശക്തമായി. ശശി തരൂര്‍ അടക്കമുളള നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നു. ഇതോടെ രാഹുല്‍ തിരിച്ച് എത്തിയേക്കും എന്നുളള അഭ്യൂഹങ്ങള്‍ ശക്തമായി. ഏപ്രിലില്‍ ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രഖ്യാപനമുണ്ടാകും എന്നും വാര്‍ത്തകള്‍ പരന്നു.
പ്രതികരിച്ച് രാഹുൽ
എന്നാല്‍ എല്ലാ അഭ്യൂഹങ്ങളും അവസാനിപ്പിച്ച് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം പുറത്ത് വന്നിരിക്കുകയാണ്. താന്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരികെ വരുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല എന്നാണ് രാഹുല്‍ പ്രതികരിച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലപാട് പറഞ്ഞിട്ടുളളതാണ്
കോണ്‍ഗ്രസ് അധ്യക്ഷ പദവി സംബന്ധിച്ചുളള തന്റെ നിലപാട് എന്താണെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുളളതാണ്. അതേക്കുറിച്ച് താന്‍ രാജിക്കത്തില്‍ തന്നെ കൃത്യമായി പറഞ്ഞിട്ടുളളതാണ്. കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് തിരിച്ച് എത്തുക എന്നതിനെക്കുറിച്ച് ഇപ്പോള്‍ താന്‍ ആലോചിക്കുന്നത് പോലുമില്ല, എന്നാണ് രാഹുലിന്റെ പ്രതികരണം.
സോണിയ തീരുമാനിക്കും
കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ പാര്‍ട്ടി സമ്മര്‍ദ്ദം ചെലുത്തുകയാണെങ്കില്‍ എന്ത് ചെയ്യും എന്ന ചോദ്യത്തിന് അക്കാര്യം പാര്‍ട്ടി ഇടക്കാല അധ്യക്ഷയായ സോണിയാ ഗാന്ധിയുടെ തീരുമാനമാണ് എന്ന് രാഹുല്‍ മറുപടി നല്‍കി. രണ്ട് ദശാബ്ദക്കാലത്തോളം കോണ്‍ഗ്രസിനെ നയിച്ചത് സോണിയാ ഗാന്ധി ആയിരുന്നു. രോഗാവസ്ഥയിലും പാര്‍ട്ടി നേതൃസ്ഥാനം ഏറ്റെടുക്കാന്‍ സോണിയ തയ്യാറായി.
സജീവമായ നേതാവ് വേണം
സോണിയയുടെ ആരോഗ്യ നില തന്നെയാണ് പ്രസിഡണ്ട് എന്ന നിലയ്ക്കുളള സജീവ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നത്. പാര്‍ട്ടിക്ക് ഈ ഘട്ടത്തില്‍ ആവശ്യം ചുറുചുറുക്കുളള ഒരു നേതാവിനെയാണ് എന്ന് കോണ്‍ഗ്രസ് നേതാക്കളും അണികളും കരുതുന്നു. പാര്‍ട്ടിയിലെ യുവനേതൃനിര പരസ്യമായി തന്നെ നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്ത് വന്നിട്ടുണ്ട്. രാഹുല്‍ തയ്യാറല്ലെങ്കില്‍ മറ്റാര് എന്ന ചോദ്യമാണ് കോണ്‍ഗ്രസിന് തലവേദനയാകുന്നത്.