രാജ്യം നിങ്ങള്‍ക്ക് ഒരിക്കലും മാപ്പ് തരില്ല, പ്രധാനമന്ത്രീ ഇടപെടൂ; പൊട്ടിത്തെറിച്ച് രാഹുല്‍ ഗാന്ധി!
ദില്ലി: ചൈനയില്‍ നിന്നും കൊവിഡ് പരിശോധനയ്ക്കായി ഇറക്കുമതി ചെയ്ത റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഇന്ത്യ ഇരട്ടി വില കൊടുത്ത് വാങ്ങിയത് വന്‍ വിവാദമായിരിക്കുകയാണ്. 245 രൂപയ്ക്ക് ചൈനയിലെ കമ്പനിയില്‍ നിന്നും വാങ്ങിയ കിറ്റുകളാണ് ഇന്ത്യയ്ക്ക് 600 രൂപയ്ക്ക് കമ്പനി വില്‍പന നടത്തിയത്.
ഗുണനിലവാരം ഇല്ലാത്തതിനാല്‍ ഇവ ഉപയോഗിച്ചുളള പരിശോധനയും രാജ്യത്ത് നിര്‍ത്തി വെച്ചിരിക്കുകയാണ്. ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാവുകയാണ്. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രൂക്ഷമായാണ് സംഭവത്തോട് പ്രതികരിച്ചിരിക്കുന്നത്.
ഇത്തരം ദുഷിച്ച മാനസികാവസ്ഥ
''രാജ്യം മുഴുവന്‍ കൊവിഡിനോട് പൊരുതുമ്പോള്‍ ചിലര്‍ അധാര്‍മികമായി ലാഭമുണ്ടാക്കാനുളള വഴികള്‍ നോക്കുകയാണ്. നാണക്കേട്, ഇത്തരം ദുഷിച്ച മാനസികാവസ്ഥ അസ്വസ്ഥപ്പെടുത്തുന്നതാണ്. ഇത്തരക്കാര്‍ക്കെതിരെ പ്രധാനമന്ത്രി ഇടപെട്ട് ശക്തമായ നടപടിയെടുക്കണം. രാജ്യം ഇവര്‍ക്ക് ഒരിക്കലും മാപ്പ് കൊടുക്കില്ല'', രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യക്ക് അപമാനം
''ലക്ഷക്കണക്കിന് വരുന്ന സ്വന്തം സഹോദരന്മാരുടേയും സഹോദരിമാരുടേയും അളവറ്റ ദുരിതത്തില്‍ നിന്ന് ലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്ന ഏതൊരു വ്യക്തിയും വിശ്വസിക്കാനും മനസ്സിലാക്കാനും സാധിക്കാവുന്നതിലും അപ്പുറത്താണ്. ഈ അഴിമതി എല്ലാ ഇന്ത്യക്കാരെയും അപമാനിക്കുന്നതാണ്. ഉടനെ നടപടി എടുക്കാനും അഴിമതിക്കാരെ നീതിപീഠത്തിന് മുന്നിലെത്തിക്കാനും പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നു'', എന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
ഹൈക്കോടതി ചോദിച്ചത്
അഹമ്മദ് പട്ടേല്‍ അടക്കമുളള നേതാക്കള്‍ ഈ വിഷയം ഉയര്‍ത്തി രംഗത്ത് വന്നിട്ടുണ്ട്. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് പട്ടേലിന്റെ പ്രതികരണം. ഐസിഎംആര്‍ എന്തിനാണ് 245 രൂപയ്ക്ക് ഇറക്ക് മതി ചെയ്ത റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ 600 രൂപ കൊടുത്ത് വാങ്ങിയത് എന്ന സുപ്രധാന ചോദ്യം ദില്ലി ഹൈക്കോടതി ചോദിച്ചിരിക്കുകയാണ്. ഈ മഹാമാരിക്ക് നടുവില്‍ നിന്ന് കൊണ്ട് ആരും പാവങ്ങളെ പിഴിഞ്ഞ് ലാഭമുണ്ടാക്കരുത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണം, പട്ടേല്‍ ട്വീറ്റ് ചെയ്തു.
എല്ലാ വിവരവും പരസ്യമാക്കണം
വിഷയം കോണ്‍ഗ്രസ് സജീവമായി തന്നെ ഏറ്റെടുത്തിരിക്കുകയാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ കഴിഞ്ഞ ഒരു മാസം നടത്തിയ എല്ലാ പര്‍ച്ചേസുകളുടേയും വിവരങ്ങള്‍ പരസ്യമാക്കണം എന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഈ ദുരന്തഘട്ടത്തില്‍ പോലും വന്‍ തോതില്‍ ലാഭത്തിനുളള ശ്രമം ആണ് നടക്കുന്നത് എന്നാണ് കോണ്‍ഗ്രസ് ആരോപണം. അതിനാല്‍ എല്ലാ ഇടപാടുകളും പൊതുജനമധ്യത്തില്‍ പരസ്യപ്പെടുത്തണമെന്ന് പാര്‍ട്ടി വക്താവ് മനീഷ് തിവാരി ആവശ്യപ്പെട്ടു.
ഒരു കിറ്റിന് 600 രൂപ
കൊവിഡ് ദുരിതകാലത്തുളള ഈ അഴിമതി വാര്‍ത്ത രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. 600 രൂപയ്ക്കാണ് ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത കൊവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഐസിഎംആര്‍ വാങ്ങിയത്. റിയല്‍ മെറ്റാപോളിക്‌സ് എന്ന കമ്പനിക്കാണ് ചൈനയില്‍ നിന്നും കിറ്റുകള്‍ വാങ്ങാനുളള കരാര്‍ ഐസിഎംആര്‍ നല്‍കിയിരുന്നത്.
30 കോടിയുടെ ഓര്‍ഡര്‍
ഒരു കിറ്റിന് 600 രൂപ എന്ന നിലയ്ക്ക് 30 കോടിയുടെ ഓര്‍ഡര്‍ ആയിരുന്നു അത്. ഒരു കിറ്റിന് 250 രൂപയ്ക്കായിരുന്നു കമ്പനി ചൈനയില്‍ നിന്നും കിറ്റ് വാങ്ങിയത്. ഇത് കമ്പനി 600 രൂപയ്ക്ക് ഇന്ത്യയ്ക്ക് വില്‍പന നടത്തി. അഞ്ചര ലക്ഷം കിറ്റുകള്‍ ഏപ്രില്‍ 16ന് രാജ്യത്ത് വിതരണം ചെയ്തു. വില സംബന്ധിച്ച് പ്രശ്‌നം തുടര്‍ന്ന് ദില്ലി ഹൈക്കോടതിയില്‍ എത്തി.
Recommended Video
ഗുണനിലവാരം കുറവ്
യഥാര്‍ത്ഥ വിലയുടെ 60 ശതമാനത്തോളം അധികം നല്‍കിയാണ് ഐസിഎംആര്‍ റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ വാങ്ങിയിരിക്കുന്നത്. ദില്ലി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചതോടെ വില കിറ്റിന് 400 രൂപയാക്കി കുറയ്ക്കാന്‍ കോടത നിര്‍ദേശിച്ചു. അതിനിടെ ഇരട്ടി വില കൊടുത്ത് വാങ്ങിയ കിറ്റുകള്‍ക്ക് ഗുണനിലവാരം കുറവാണ് എന്ന് പരിശോധനകളില്‍ തെളിഞ്ഞു. ഇതോടെ റാപ്പിഡ് ടെസ്റ്റ് നിര്‍ത്തി വെച്ചിരിക്കുകയാണ്.