7 പേരുകൾ, ആരും അവരെ കൊന്നതല്ല, അവർ വെറുതെ മരിച്ചു പോയി, സൊഹ്റാബുദ്ദീൻ കേസ് വിധിയിൽ രാഹുൽ ഗാന്ധി
ദില്ലി: സൊഹ്റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ട മുംബൈ സിബിഐ കോടതി വിധിയിൽ പ്രതികരണവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. സൊഹ്റാബുദ്ദീൻ ഷെയ്ഖ് കേസുമായി ബന്ധപ്പെട്ട് ദുരുഹ സാഹചര്യങ്ങളിൽ മരിച്ച 7 പേരുടെ പേരുകൾ ട്വീറ്റ് ചെയ്താണ് രാഹുൽ ഗാന്ധി വിധിയെ ചോദ്യം ചെയ്യുന്നത്.
"ആരും കൊല്ലപ്പെട്ടിട്ടില്ല ഹരണ്‍ പാണ്ഡ്യ, തുല്‍സി റാം പ്രജാപതി,ജസ്റ്റിസ് ലോയ, പ്രകാശ് തൊംബ്രെ, ശ്രീകാന്ത് കണ്ടാല്‍ക്കര്‍, കൗസര്‍ബി, സൊഹ്റാബുദ്ദീന്‍ ഷെയ്ക്ക് അവര്‍ വെറുതെ മരിച്ചു പോയി" രാഹുൽ ട്വീറ്റ് ചെയ്തു.
സൊഹ്റാബുദ്ദീൻ ഷെയ്ഖ്, 2003ൽ കൊല്ലപ്പെട്ട ഗുജറാത്ത് മന്ത്രി ഹരൺ പാണ്ഡെ, സൊഹ്റാബുദ്ദീൻ ഷെയ്ഖ് കേസ് വാദം കേൾക്കുന്നതിനിടയിൽ ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ച ജസ്റ്റിസ് ബിഎച്ച് ലോയ, തുടങ്ങി കേസുമായി ബന്ധപ്പെട്ട ഏഴു പേരുടെ പേരുകളാണ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിരിക്കുന്നത്.
ലക്ഷ്കർ-ഇ-തെയിബ തീവ്രവാദികളാണെന്നാരോപിച്ച് സൊഹ്റാബുദ്ദീൻ ഷെയ്ഖിനേയും ഭാര്യ കൗസർബിയേയും ഇവരുടെ സഹായി തുളസി റാം പ്രജാപതിയേയും വ്യാജ ഏറ്റമുട്ടലിൽ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ വധിക്കാൻ ഇവർ ഗൂഢാലോചന നടത്തിയെന്നായിരുന്നു ആരോപണം. വ്യാജ ഏറ്റമുട്ടൽ ഗൂഡാലോചനയിൽ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷായെ പ്രതിചേർത്തതോടെയാണ് കേസ് ദേശീയ ശ്രദ്ധ ആകർഷിക്കുന്നത്. 2014ൽ കോടതി അമിത് ഷായെ കുറ്റവിമുക്തനാക്കി.
NO ONE KILLED...
— Rahul Gandhi (@RahulGandhi) December 22, 2018
Haren Pandya.
Tulsiram Prajapati.
Justice Loya.
Prakash Thombre.
Shrikant Khandalkar.
Kauser Bi.
Sohrabuddin Shiekh.
THEY JUST DIED.
രാഷ്ട്രീയ-സാമ്പത്തിക നേട്ടത്തിനായി സൊഹ്റാബുദ്ദീൻ ഷെയ്ഖിനേയും മറ്റു രണ്ടു പേരെയും ഗുജറാത്ത് പോലീസ് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് സിബിഐ കണ്ടെത്തിയത്. എന്നാൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി കോടതി 22 പ്രതികളെയും വെറുതെ വിടുകയായിരുന്നു.