കളമറിഞ്ഞ് കളിച്ച് രാഹുൽ ഗാന്ധി! ഇത് കൊവിഡ് കാലത്തെ തന്ത്രം, മുദ്രാവാക്യങ്ങൾ മാറി!
ദില്ലി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി കുതിച്ചുയര്‍ന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ചില സര്‍വ്വേകളും അത്തരത്തില്‍ പുറത്ത് വന്നു. രണ്ടാം തവണയും കേന്ദ്രത്തില്‍ ബിജെപിയെ അധികാരത്തിലേറ്റിയത് മോദിയുടെ ഈ ജനപ്രീതിയാണ്.
അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് ഇക്കുറി കളമറിഞ്ഞാണ് കളിക്കുന്നത്. നേരത്തെ ചെയ്തത് പോലെ മോദിയെ കേന്ദ്രീകരിച്ചുളള ആക്രമണങ്ങള്‍ കോണ്‍ഗ്രസ് നടത്തുന്നില്ല എന്നത് ശ്രദ്ധേയമാണ്. ചൗക്കിദാര്‍ ചോര്‍ മുദ്രാവാക്യം ഉയര്‍ത്തി മോദിയെ നിരന്തരം ആക്രമിച്ചിരുന്ന രാഹുല്‍ ഗാന്ധിയും തന്ത്രം മാറ്റിയിരിക്കുന്നു. വിശദാംശങ്ങളിലേക്ക്...

ചൗക്കീദാര്‍ ചോര്‍ ഹെ
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്തടക്കം കേന്ദ്രത്തിന് നേരെയുളള രാഹുല്‍ ഗാന്ധിയുടെ ആക്രമണങ്ങളെല്ലാം നരേന്ദ്ര മോദി ഒരാളെ കേന്ദ്രീകരിച്ച് കൊണ്ടുളളതായിരുന്നു. ചൗക്കീദാര്‍ ചോര്‍ ഹെ എന്ന മുദ്രാവാക്യം രാഹുല്‍ നിരന്തരം ആവര്‍ത്തിച്ചു. നീരവ് മോദിയേയും വിജയ് മല്യയേയും പോലെ കോടികള്‍ തട്ടിപ്പ് നടത്തി രാജ്യം വിട്ടവരെ മോദിയുമായി ബന്ധപ്പെടുത്തിയായിരുന്നു വിമര്‍ശനങ്ങള്‍.

രാഹുല്‍ ഗാന്ധിയും പിന്‍വലിഞ്ഞു
എന്നാല്‍ മോദിയെ കേന്ദ്രീകരിച്ചുളള അത്തരം ആക്രമണങ്ങള്‍ കോണ്‍ഗ്രസിന് ബൂമറാംഗമായിട്ടാണ് വന്നത്. രാഹുലിന്റെ വ്യക്തി കേന്ദ്രീകൃതമായ ആക്രമങ്ങള്‍ മോദിക്ക് സ്വീകാര്യത ഏറ്റുകയാണ് ചെയ്തത്. അതുകൊണ്ട് തന്നെ കൊവിഡ് കാലത്ത് മോദിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുക എന്നതില്‍ നിന്നും കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും പിന്‍വലിഞ്ഞിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

വ്യക്തിപരമായ കുറ്റപ്പെടുത്തലുകളില്ല
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് കേന്ദ്രത്തിന് എതിരെ നിരന്തരം വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ മോദിക്ക് നേരെ വ്യക്തിപരമായ കുറ്റപ്പെടുത്തലുകളില്ലാതെയാണിതെല്ലാം. രാഹുല്‍ ഗാന്ധി കൊവിഡുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനങ്ങളിലും സോഷ്യല്‍ മീഡിയ പ്രതികരണങ്ങളിലും മോദിക്ക് നേരെയുളള ആക്രമണമില്ല.

വാര്‍ത്താ മാധ്യമങ്ങളെ കാണുന്നില്ല
കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രശ്‌നങ്ങള്‍ മറികടക്കാനുളള നിര്‍ദേശങ്ങളിലാണ് രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താ സമ്മേളനം ഊന്നല്‍ കൊടുത്തത്. മാത്രമല്ല രഹുല്‍ ഗാന്ധി ഇടവിട്ട് നടത്തുന്ന വാര്‍ത്താ സമ്മേളനങ്ങള്‍ക്ക് മറ്റൊരു ഉദ്ദേശം കൂടിയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി വാര്‍ത്താ മാധ്യമങ്ങളെ കാണുന്ന പതിവില്ല. ഈ കൊവിഡ് പ്രതിസന്ധി ഘട്ടത്തില്‍ പോലും മോദി ആ പതിവ് തിരുത്താന്‍ തയ്യാറായിട്ടില്ല.

ഒരു പോസിറ്റീവ് ബദല്‍
ബിജെപി സര്‍ക്കാര്‍ സുതാര്യത പുലര്‍ത്തുന്നില്ല എന്ന ആരോപണം പല ഘട്ടത്തിലും ഉയര്‍ന്ന് വന്നതാണ്. അപ്പോഴാണ് രാഹുല്‍ ഗാന്ധി മാധ്യമങ്ങളെ കാണുന്നതും വിദഗ്ധരുമായി സംവാദങ്ങള്‍ നടത്തുന്നതും. പ്രധാനമന്ത്രിക്കും സര്‍ക്കാരിനും എതിരെ പൊള്ളയായ ആക്രമണം നടത്തുകയല്ല, പകരം ഒരു പോസിറ്റീവ് ബദല്‍ മു്‌ന്നോട്ട് വെക്കുക എന്ന തന്ത്രമാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത്.












Click it and Unblock the Notifications