രാഹുൽ ഗാന്ധിയും കശ്മീർ ഗവർണറും നേർക്കുനേർ; രാഹുൽ പ്രശ്നം രാഷ്ട്രീയവൽക്കരിക്കുന്നുവെന്ന് ആരോപണം
ദില്ലി: കശ്മീരിലെ സ്ഥിതിഗതികളെക്കുറിച്ച് രാഹുൽ ഗാന്ധി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക്. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞതിന് പിന്നാലെ കശ്മീരിലെ സ്ഥിതി അശാന്തമാണെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയിൽ ജമ്മു കശ്മീർ രാജ്ഭവൻ വിശദീകരണ കുറിപ്പ് പുറത്തിറക്കി.
കശ്മീരില്‍ ചര്‍ച്ച വേണം, പ്രതിപക്ഷ നേതാക്കളെ അവിടെ പോകാന്‍ അനുവദിക്കണമെന്ന് കോണ്‍ഗ്രസ്!!
കശ്മീരിലെ സ്ഥിതിയെക്കുറിച്ച് പ്രചരിക്കുന്ന വ്യാജ വാർത്തകൾ കേട്ടിട്ടാകും രാഹുൽ ഗാന്ധിയുടെ പ്രതികരണമെന്നും താഴ്വരയിൽ യാതൊരു വിധത്തിലുള്ള അനിഷ്ട സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും രാജ്ഭവൻ വക്താവ് വ്യക്തമാക്കി. കശ്മീരിലെ സ്ഥിതിഗതികൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്ന ഇന്ത്യൻ ചാനലുകൾ അദ്ദേഹത്തിന് പരിശോധിക്കാം. സുപ്രീം കോടതിയില കേന്ദ്ര സർക്കാർ സമർപ്പിച്ച റിപ്പോർട്ടും പരിശോധിക്കാം.
രാഹുൽ ഗാന്ധി ജമ്മു കശ്മീർ വിഷയം രാഷ്ട്രീവൽക്കരിക്കാൻ ശ്രമിക്കുകയാണെന്നും രാജ്ഭവൻ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. പ്രതിപക്ഷ നേതാക്കളുടെ പ്രതിനിധി സംഘത്തെ കശ്മീരിലേക്ക് കൊണ്ടുവരാനാണ് രാഹുൽ ഗാന്ധി അനുമതി ചോദിച്ചിരിക്കുന്നത്. ഇത് പൊതു ജനങ്ങൾക്ക് ബുദ്ധിബുട്ടുണ്ടാക്കും. നിരവധി നിബന്ധനകളാണ് അദ്ദേഹം മുന്നോട്ട് വെച്ചിരിക്കുന്നത്. ഗവർണർ ഇക്കാര്യം പോലീസിനേയും ഭരണകൂടത്തേയും അറിയിച്ചിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.
കേന്ദ്ര സർക്കാർ അവകാശപ്പെടുന്നപോലെ കശ്മീരിലെ സ്ഥിതി ശാന്തമല്ലെന്നും നിരവധി അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും രാഹുൽ ഗാന്ധി ആരോപണം ഉന്നയിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ ആരോപണം തള്ളിയ ഗവർണർ സ്ഥിതിഗതികൾ നേരിട്ട് കണ്ട് വിലയിരുത്താൻ രാഹുൽ ഗാന്ധിയെ കശ്മീരിലേക്ക് ക്ഷണിക്കുകയും ഇതിനായി താൻ വിമാനം അയച്ചു തരാമെന്ന് പരിഹസിക്കുകയും ചെയ്തിരുന്നു.
ഗവർണറുടെ ക്ഷണം സ്വീകരിച്ച രാഹുൽ ഗാന്ധി താനും മറ്റ് പ്രതിപക്ഷ നേതാക്കളും ജമ്മു കശ്മീരിലേക്ക് വരുന്നുണ്ടെന്നും താഴ്വരയിലെ പ്രമുഖ നേതാക്കളെയും സൈനികരെയും സന്ദർശിക്കാൻ അവസരം തന്നാൽ മതിയെന്നും പ്രതികരിക്കുകയായിരുന്നു. ഞങ്ങൾക്ക് എയർക്രാഫ്റ്റ് വേണ്ട പകരം താങ്കൾ സഞ്ചാര സ്വാതന്ത്രം ഉറപ്പ് വരുത്തിയാൽ മതിയെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ മറുപടി.