പ്രതിസന്ധിയുടെ നടുക്കടലില്‍ കോണ്‍ഗ്രസിനെ തനിച്ചാക്കി രാഹുല്‍ ഗാന്ധി വീണ്ടും വിദേശത്തേക്ക്
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനം രാജിവെക്കാനുള്ള തീരുമാനത്തില്‍ രാഹുല്‍ ഗാന്ധി ഉറച്ചു നില്‍ക്കുന്നത് പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടേയുള്ളവര്‍ നിരന്തരം രാഹുലിനെ കണ്ട് തിരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം രാഹുലിന്‍റെ വസതിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗത്തിലും സമാനമായ ആവശ്യം ഉയര്‍ന്നിരുന്നു.
ചത്തീസ്ഗണ്ഡ് പാഠം; കമല്‍നാഥ് ഒഴിയും, മധ്യപ്രദേശിലും വന്‍മാറ്റങ്ങള്‍ക്കൊരുങ്ങി കോണ്‍ഗ്രസ്
രാഹുലിനെ പിന്തിരിപ്പിക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ നേതാക്കള്‍ ശ്രമം തുടരുമ്പോള്‍ പുറത്ത് നിരാഹാര സമരവും ധര്‍ണ്ണയുമൊക്കെയായി പ്രവര്‍ത്തകരും സജീവമാണ്. രാഹുല്‍ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്നാവശ്യപ്പെട്ട് എഐസിസി ആസ്ഥാനത്തിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ ആത്മഹത്യ ശ്രമം വരെ അരങ്ങേറി. എന്നാല്‍ ഈ നീക്കള്‍ക്കൊന്നും രാഹുലിനെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സാധിച്ചിട്ടില്ല. ഇതിനിടെയാണ് കോണ്‍ഗ്രസിലെ പ്രതിസന്ധികള്‍ ഇനിയും തുടര്‍ന്നേക്കുമെന്ന സൂചന നല്‍കി രാഹുല്‍ഗാന്ധി വിദേശത്തേക്ക് പോകാന്‍ തീരുമാനിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
വിദേശത്തേക്ക്
പാര്‍ട്ടി അധ്യക്ഷനെച്ചൊല്ലിയുള്ള അഭ്യൂഹങ്ങളും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കളുടെ കൂട്ടരാജിയും കോണ്‍ഗ്രസിനെ സമാനതകളില്ലാത്ത പ്രതിസന്ധിയിലാക്കിരിക്കുമ്പോഴാണ് ഈ ആഴ്ച്ച അവസാനം വിദേശത്തേക്ക് പോകാന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചിരിക്കുന്നത്. പാര്‍ട്ടി അധ്യക്ഷസ്ഥാനത്ത് നിന്ന് ഒഴിയുമെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് രാഹുല്‍. ഇതോടെ പകരക്കാരനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയെങ്കിലും അതിന് നേതൃത്വം നല്‍കാന്‍ രാഹുല്‍ ഗാന്ധി തയ്യാറായിട്ടില്ല.
പ്രവര്‍ത്തക സമിതി എന്ന്
മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയിലെ പ്രശ്നങ്ങല്‍ എത്രയും പെട്ടെന്ന് കോണ്‍ഗ്രസിന് പരിഹരിക്കേണ്ടതുണ്ട്. എത്രനാള്‍ ഇങ്ങനെ മുന്നോട് പോകാനാകുമെന്ന ആശങ്കയിലാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍. പ്രവർത്തക സമിതി ചേർന്ന് പ്രശ്നം പരിഹരിക്കണം എന്ന ആവശ്യം പാർട്ടിക്കകത്ത് ശക്തമായിയിട്ടുണ്ട്. നിലവിലെ പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് പ്രവർത്തകസമിതി ഉടൻ ചേർന്നേക്കുമെന്നാണ് സൂചന. എന്നാല്‍ ഇതിനിടെയാണ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പോകുന്നുവെന്ന വിവരം വരുന്നത്. അതിനാല്‍ പ്രവര്‍ത്തകസമിതി യോഗം അതിന് ശേഷം മാത്രമെ ഉണ്ടാവുകയുള്ളുവെന്ന് ഉറപ്പായി.
റോബര്‍ട്ട് വദ്രയെ സന്ദര്‍ശിക്കാന്‍
വിദേശത്ത് ചികിത്സയില്‍ കഴിയുന്ന സഹോദരി പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ സന്ദര്‍ശിക്കാനാണ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പോകുന്നത്. കുടലിലെ ശസ്ത്രക്രിയക്കായി അമേരിക്കയിലോ നെതര്‍ലാന്‍ഡ്സിലോ ചികിത്സ തേടാന്‍ വദ്രക്ക് കോടതി അനുമതി നല്‍കിയിരുന്നു. സാമ്പത്തിക ക്രമക്കേടില്‍ എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണം നേരിടുന്നതിനാലായിരുന്നു വിദേശ ചികിത്സക്ക് വാദ്രക്ക് കോടതിയുടെ അനുമതി തേടേണ്ടി വന്നത്.
സോണിയാ ഗാന്ധിയും
വാദ്രയുടെ ചികിത്സ എവിടൊയാണെന്ന് വ്യക്തമാവാത്തതിനാല്‍ രാഹുലിന്‍റെ വിദേശ സന്ദര്‍ശനങ്ങളുടെ വിവരങ്ങളും ഇതുവരെ ലഭ്യമായിട്ടില്ല. ശനിയാഴ്ച്ചയാണ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പോവുന്നത്. സോണിയാ ഗാന്ധിയും അദ്ദേഹത്തിനൊപ്പമുണ്ടാകും. അടുത്ത ബുധനാഴ്ചയോടെയായിരിക്കും രാഹുലും സോണിയയും വിദേശത്ത് നിന്ന് മടങ്ങിയെത്തുക. സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കേരളത്തിലാണ് ഇപ്പോഴുള്ളത്. എംഎല്‍മാരുടെ രാജിയോടെ സര്‍ക്കാറിന്‍റെ നിലനില്‍പ്പിന് ഭീഷണി നേരിടുന്ന കര്‍ണാടകയിലും അദ്ദേഹത്തിന്‍ ശ്രദ്ധേക്കേണ്ടതുണ്ട്.
തല്‍ക്കാലം ചര്‍ച്ചകളില്ല
രാഹുലും സോണിയയും മടങ്ങിയെത്തുമ്പോള്‍ തന്നെയായിരിക്കും വേണുഗോപാലും ദില്ലിയിലേക്ക് എത്തുക. സംഘടനാ തലത്തില്‍ ഏറ്റവും ഉന്നതസ്ഥാനത്ത് നിലനില്‍ക്കുന്ന മൂന്ന് പേരുടെ അഭാവം നിലനില്‍ക്കുന്നതിനാല്‍ അധ്യക്ഷചര്‍ച്ച തല്‍ക്കാലം സാധ്യമല്ല. ഇതോടെ തീരുമാനത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി പിന്‍വാങ്ങണമെന്ന് ആവശ്യപ്പെട്ട് എഐസിസി ഓഫീസിന് മുന്നിലും, ഓഫീസ് വളപ്പിലുമായി സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രവര്‍ത്തകര്‍ സമരത്തില്‍ നിന്ന് പിന്‍വാങ്ങിയിട്ടുണ്ട്.