ഷീല ദീക്ഷിതിന് മുന്നിൽ ആയുധം വെച്ച് കീഴടങ്ങി രാഹുൽ ഗാന്ധി, ദില്ലിയിൽ ആം ആദ്മിയുമായി സഖ്യമില്ല!
ദില്ലി: രാജ്യതലസ്ഥാനമായ ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാതെ കോണ്‍ഗ്രസ്. ബിജെപിയെ വീഴ്ത്താന്‍ കോണ്‍ഗ്രസുമായി കൈ കോര്‍ക്കാന്‍ ആം ആദ്മി പാര്‍ട്ടി തയ്യാറാണെങ്കിലും സഖ്യം വേണ്ടെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ദില്ലിയിലെ കോണ്‍ഗ്രസ് നേതൃത്വം.
ഷീലാ ദീക്ഷിതിന്റെ തീരുമാനത്തിന് മുന്‍പില്‍ ഒടുക്കം രാഹുല്‍ ഗാന്ധിയും മുട്ടുമടക്കിയിരിക്കുന്നു. അരവിന്ദ് കെജ്രിവാളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സഖ്യം വേണ്ട എന്നാണ് രാഹുല്‍ ഗാന്ധിയും തീരുമാനം അറിയിച്ചിരിക്കുന്നത്.

7ൽ ഏഴും ബിജെപിക്ക്
2014ലെ മോദി തരംഗത്തില്‍ ദില്ലിയിലെ മുഴുവന്‍ സീറ്റുകളും ബിജെപി തൂത്ത് വാരിയിരുന്നു. ഇത്തവണ രാജ്യതലസ്ഥാനത്തെ ഏഴ് സീറ്റുകളും പിടിക്കുക എന്ന ലക്ഷ്യമാണ് കോണ്‍ഗ്രസിനുളളത്. ആപ്പുമായി സഖ്യം ചേരുകയാണ് എങ്കില്‍ കോണ്‍ഗ്രസിന് ദില്ലിയില്‍ പ്രതീക്ഷയ്ക്ക് വകയുണ്ട് എന്നാണ് സര്‍വ്വേ ഫലങ്ങള്‍.

പിടിച്ച് കെട്ടാനാവില്ല
സഖ്യമില്ലാതെ തനിച്ചാണ് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും മത്സരിക്കുന്നത് എങ്കില്‍ ബിജെപിയെ പിടിച്ച് കെട്ടാന്‍ സാധിച്ചെന്ന് വരില്ല. ഈ സര്‍വ്വേ ഫലങ്ങളെയെല്ലാം തളളിയാണ് ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യം വേണ്ട എന്ന നിര്‍ണായക തീരുമാനത്തിലേക്ക് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും എത്തിയിരിക്കുന്നത്.

സഖ്യവാതിൽ അടഞ്ഞു
സഖ്യമുണ്ടാക്കാന്‍ രാഹുല്‍ ഗാന്ധി വിസമ്മതിച്ചതായി അരവിന്ദ് കെജ്രിവാള്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയുമായി കഴിഞ്ഞ ദിവസം അരവിന്ദ് കെജ്രിവാള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് സഖ്യസാധ്യതയ്ക്കുളള വാതില്‍ പൂര്‍ണമായും അടഞ്ഞിരിക്കുന്നതായി രാഹുല്‍ ഗാന്ധി അറിയിച്ചത്.

ആപ്പും മുഖ്യശത്രു
ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്നതിനെ എതിര്‍ക്കുന്നത് ദില്ലി കോണ്‍ഗ്രസ് നേതൃത്വമാണ്. ഷീല ദീക്ഷിതും അജയ് മാക്കനും അടക്കമുളള നേതാക്കള്‍ ആപ്പുമായി കൈ കോര്‍ക്കുന്നതിനെ തുടക്കം മുതല്‍ നഖശിഖാന്തം എതിര്‍ക്കുന്നവരാണ്. ദില്ലിയില്‍ കോണ്‍ഗ്രസിന്റെ ശത്രുവാണ് ആപ് എന്നതാണ് കാരണം.

സഖ്യം ആത്മഹത്യാപരം
കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്തിയാണ് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരുണ്ടാക്കിയത്. അവരുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുക എന്നത് ആത്മഹത്യാപരമായിരിക്കും എന്നാണ് ഷീല ദീക്ഷിത് അടക്കമുളള നേതാക്കള്‍ അഭിപ്രായപ്പൈടുന്നത്.

രാഹുൽ ഇടപെട്ടു
ബിജെപിയെ പോലെ തന്നെയുളള ശത്രുവാണ് ആം ആദ്മിയും എന്നാണ് ഇവരുടെ നിലപാട്. ശത്രുക്കളുമായി തിരഞ്ഞെടുപ്പ് നേട്ടത്തിന് കൈ കോര്‍ക്കുന്നത് പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്നും കോണ്‍ഗ്രസിന് ദോഷം ചെയ്യുമെന്നും ഷീല ദീക്ഷിത് നിലപാടെടുത്തു. പ്രശ്‌നപരിഹാരത്തിന് രാഹുല്‍ നേരിട്ട് ഇടപെട്ടിരുന്നു.

കീഴടങ്ങി രാഹുൽ
എന്നാല്‍ രാഹുല്‍ അനുനയത്തിന് ശ്രമിച്ചിട്ടും സഖ്യം വേണ്ട എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ദില്ലിയിലെ കോണ്‍ഗ്ര്‌സ നേതൃത്വം. ഇതോടെയാണ് ഷീല ദീക്ഷിത് അടക്കമുളളവരുടെ പിടിവാശിക്ക് മുന്നില്‍ രാഹുല്‍ ഗാന്ധിക്ക് കീഴടങ്ങേണ്ടി വന്നിരിക്കുന്നത്. ഇത് ദില്ലിയില്‍ കോണ്‍ഗ്രസിനും ആപ്പിനും ഒരുപോലെ തിരിച്ചടിയായേക്കും.

വോട്ട് വിഭജിച്ച് പോകില്ല
കോണ്‍ഗ്രസിനും ആം ആദ്മി പാര്‍ട്ടിക്കും തനിച്ച് ബിജെപിയെ അട്ടിമറിക്കാനുളള ശക്തിയോ വോട്ട് ശതമാനമോ ദില്ലിയില്‍ ഇല്ല. എന്നാല്‍ ഒരുമിച്ച് നില്‍ക്കുകയാണ് എങ്കില്‍ വോട്ട് വിഭജിച്ച് പോകാതെ ബിജെപിയെ അനായാസം അട്ടിമറിക്കുകയും ചെയ്യാം. ഈ സാധ്യത മുന്നില്‍ കണ്ടാണ് അരവിന്ദ് കെജ്രിവാള്‍ സഖ്യമുണ്ടാക്കാന്‍ മുന്നിട്ട് ഇറങ്ങിയത്.

രാഹുലിന് ആശങ്ക
പുല്‍വാമ-ബലാക്കോട്ട് സംഭവങ്ങള്‍ക്ക് മുന്‍പ് ആപ്പുമായി സഖ്യമില്ലെങ്കിലും ജയിക്കാം എന്ന ആത്മവിശ്വാസം ദില്ലിയില്‍ രാഹുല്‍ ഗാന്ധിക്കുണ്ടായിരുന്നു. എന്നാല്‍ പുല്‍വാമയ്ക്ക് ശേഷം മാറിയ രാഷ്ട്രീയ കാലാവസ്ഥയില്‍ രാഹുലിന് ആശങ്കയുണ്ട്. സഖ്യമെന്ന കെജ്രിവാളിന്റെ നിര്‍ദേശത്തിന് കൈ കൊടുക്കാന്‍ രാഹുല്‍ ഒരുങ്ങിയതും അതുകൊണ്ടാണ്.

പഞ്ചാബിലും ഹരിയാനയിലും സഖ്യം
എന്നാല്‍ ഒരു തരത്തിലും ദില്ലിയിലെ കോണ്‍ഗ്രസ് നേതൃത്വം വഴങ്ങാന്‍ തയ്യാറായില്ല. 7ല്‍ അഞ്ച് സീറ്റുകള്‍ വേണമെന്നാണ് ആപ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇതടക്കം കോണ്‍ഗ്രസിന് സ്വീകാര്യമായിരുന്നില്ല. ദില്ലിയില്‍ സഖ്യമില്ലെങ്കിലും പഞ്ചാബിലും ഹരിയാനയിലും ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്നേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications