കോൺഗ്രസിന്റെ 134 വർഷത്തെ ചരിത്രത്തിൽ ആദ്യം; ഒപ്പില്ലാതെ കത്ത്, രാഹുലിന് പകരം കെസി വേണുഗോപാൽ
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ വലിയ പ്രതിസന്ധികളിലൂടെയാണ് കോൺഗ്രസ് കടന്ന് പോകുന്നത്. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്ന രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം പ്രതിസന്ധി ഇരട്ടിയാക്കി. പാർട്ടിയിലെ മുതിർന്ന നേതാക്കളും യുവനിരയും ഒരുപോലെ രാഹുൽ ഗാന്ധിയെ അനുനയിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും രാഹുൽ വഴങ്ങിയില്ല. അശോക് ഗെലോട്ട് അടക്കമുള്ള മുതിർന്ന നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്ക് പോലും അവസരം നിഷേധിച്ചു.
രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന് തന്നെയാണ് കോൺഗ്രസ് നേതൃത്വം ആവർത്തിച്ച് പറയുന്നത്. എന്നാൽ രാഹുൽ ഗാന്ധി തന്റെ നിലപാടിൽ നിന്നും പിന്നോട്ട് പോയിട്ടില്ലെന്ന വ്യക്തമായ സൂചനകളാണ് പുറത്ത് വരുന്നത്. കോൺഗ്രസ് പാർട്ടിയുടെ 134 വർഷത്തെ ചരിത്രത്തിൽ അധ്യക്ഷന്റെ ഒപ്പില്ലാതെ പുറത്ത് വന്ന എഐസിസിയുടെ കത്ത് വ്യക്തമായ സൂചനകളാണ് നൽകുന്നത്.

ഉറച്ച് രാഹുൽ
ഗാന്ധി കുടുംബത്തിന്റെ ശക്തി കേന്ദ്രമായിരുന്ന അമേഠിയിൽ പോലും തോറ്റ് മടങ്ങേണ്ടി വന്നതോടെയാണ് കോൺഗ്രസിന്റെ നേതൃസ്ഥാനം ഒഴിയുക എന്ന കടുത്ത തീരുമാനത്തിലേക്ക് രാഹുൽ ഗാന്ധിയെത്തിയത്. അധികാരത്തിലേക്ക് തിരിച്ചെത്തുന്നത് സ്വപ്നം കണ്ട് തിരഞ്ഞെടുപ്പ് കളത്തിലേക്കിറങ്ങിയ കോൺഗ്രസിന് 52 സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ബിജെപിയാകട്ടെ കൂടുതൽ കരുത്താർജ്ജിച്ച് അധികാരത്തിലേക്ക് മടങ്ങിയെത്തി. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാൾ പാർട്ടി തലപ്പത്തേക്ക് വരട്ടെയെന്നാണ് രാഹുൽ ഗാന്ധിയുടെ നിലപാട്.

ഫലം കാണാതെ അനുനയശ്രമങ്ങൾ
രാഹുൽ ഗാന്ധിയുടെ രാജി പ്രഖ്യാപനം കോൺഗ്രസിന്റെ സംഘടനാ പ്രവർത്തനങ്ങളെയും അവതാളത്തിലാക്കിയിരിക്കുകയാണ്. പിസിസികൾ പലതും പിളർപ്പിന്റെ വക്കിലാണ്. രാജസ്ഥാനും മധ്യപ്രദേശും അടക്കമുള്ള സംസ്ഥാനങ്ങളിൽ മുതിർന്ന നേതാക്കൾ തമ്മിലുള്ള തമ്മിലടിയും രൂക്ഷമായി തുടരുകയാണ്. നിലവിലെ സാഹചര്യത്തിൽ രാഹുൽ ഗാന്ധി സ്ഥാനമൊഴിഞ്ഞാലുണ്ടാകുന്ന പ്രതിസന്ധി ബോധ്യപ്പടുത്താൻ നേതാക്കൾ ശ്രമിച്ചെങ്കിലും രാഹുൽ ഗാന്ധി വഴങ്ങിയില്ല. കോൺഗ്രസിനെ ഒന്നിച്ച് നിർത്താൻ ഗാന്ധി കുടുംബാംഗങ്ങൾ തന്നെ നേതൃസ്ഥാനത്ത് ഉണ്ടാവണമെന്ന വിലയിരുത്തലിലാണ് നേതാക്കൾ.

എഐസിസി കത്ത്
കഴിഞ്ഞ ദിവസം പാർട്ടി ഘടകങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും ലഭിച്ച കത്തിൽ കോൺഗ്രസ് അധ്യക്ഷന്റെ ഒപ്പുണ്ടായിരുന്നില്ല. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്. കോൺഗ്രസിന്റെ 134 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് കോൺഗ്രസ് അധ്യക്ഷന്റെ ഒപ്പില്ലാതെ എഐസിസി കത്ത് പുറത്തിറങ്ങുന്നത്. രാഹുൽ ഗാന്ധി വിസമ്മതിച്ചതിനെ തുടർന്നാണ് കെസി വേണുഗോപാൽ ഒപ്പിട്ടതെന്നാണ് സൂചന, ഇതോടെ രാഹുൽ ഗാന്ധി രാജി തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമായിരിക്കുകയാണ്.

രാഹുലിന് മൗനം
മെയ് 25ന് ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് രാഹുൽ ഗാന്ധി രാജി പ്രഖ്യാപനം നടത്തിയത്. ഇതിന് ശേഷം സംഘടനയുടെ നിർണായക പ്രവർത്തനങ്ങളിലൊന്നും രാഹുൽ ഗാന്ധിയുടെ ഇടപെടൽ ഉണ്ടായിട്ടില്ല. ഔദ്യോഗിക വസതിയിൽ സന്ദർശകർക്കും നിയന്ത്രണം ഏർപ്പെടുത്തി. രാഹുൽ ഗാന്ധിയുടെ പ്രത്യേക ടീം അംഗങ്ങളായ കെ രാജു, അലങ്കാർ സവായ്, കൗശൽ വിദ്യാർത്ഥി എന്നിവരുമായും രാഹുൽ കൂടിക്കാഴ്ചകൾ നടത്തുന്നില്ലെന്നാണ് വിവരം.

അധ്യക്ഷ സ്ഥാനത്തേയ്ക്ക് വേണുഗോപാൽ?
അതേ സമയം കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് കെസി വേണുഗോപാൽ എത്താൻ സാധ്യതയുണ്ടെന്നും സ്ഥിരീകരിക്കാത്ത ചില റിപ്പോർട്ടുകളുണ്ട്. രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായ അനുയായിയാണ് വേണുഗോപാൽ. ദക്ഷിണേന്ത്യയില്‍ നിന്ന് ഒരാള്‍ എന്ന് നിര്‍ദ്ദേശിക്കുന്നതിലൂടെ രാഹുല്‍ ഗാന്ധിയുടെ മനസ്സിൽ കെസി വേണുഗോപാലിന്‍റെ പേര് തന്നെയാണോ ഉള്ളതെന്ന ചര്‍ച്ചകളും പാര്‍ട്ടിയില്‍ സജീവമായി നടക്കുന്നുണ്ട്

ഗെലോട്ടിനും സാധ്യത
രാഹുൽ ഗാന്ധി രാജിവെച്ചാൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പകരം അധ്യക്ഷനാകുമെന്ന തരത്തിലും ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ അധികാരത്തിലെത്തി 5 മാസം പിന്നിട്ടപ്പോൾ നടന്ന തിരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട ദയനീയ തോൽവി ഗെലോട്ടിന് തിരിച്ചടിയായേക്കും. സുപ്രധാന കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ കൊളീജിയം മോഡല്‍ സംവിധാനവും കോണ്‍ഗ്രസ് നടപ്പിലാക്കിയേക്കുമെന്നും സൂചനയുണ്ട്.












Click it and Unblock the Notifications