ഇതൊഴികെ മറ്റെന്തും സംസാരിക്കാം! 'ദൗത്യ'വുമായി ചെന്ന ചെന്നിത്തലയോടും മുല്ലപ്പളളിയോടും രാഹുൽ ഗാന്ധി
വയനാട്: കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ രാഹുല്‍ ഗാന്ധി തുടരുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും സഖ്യകക്ഷി നേതാക്കളും അടക്കം ആവശ്യപ്പെട്ടിട്ടും രാഹുല്‍ ഗാന്ധി തന്റെ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒരു മാസത്തിനകം പകരം നേതാവിനെ കണ്ടെത്താനാണ് കോണ്‍ഗ്രസ് നേതൃത്വത്തോട് രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചിരിക്കുന്നത്. രാഹുല്‍ രാജി വെക്കരുത് എന്ന് ആവശ്യപ്പെടാനായി ചെന്ന കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ രാഹുല്‍ ഗാന്ധി അടുപ്പിച്ചില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഞെട്ടിച്ച പ്രഖ്യാപനം
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നതിന് പിറകേയാണ് രാഹുല്‍ ഗാന്ധി രാജി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ആയിരുന്നു രാഹുല്‍ ഗാന്ധിയുടെ രാജി പ്രഖ്യാപനം. മന്‍മോഹന്‍ സിംഗ് അടക്കമുളള മുതിര്‍ന്ന നേതാക്കള്‍ രാഹുലിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും തീരുമാനത്തില്‍ അദ്ദേഹം ഇതുവരെയും ഉറച്ച് തന്നെ നില്‍ക്കുകയാണ്.
കടുത്ത സമ്മർദ്ദം
ഡിഎംകെയുടെ സ്റ്റാലിനും ജെഡിഎസിന്റെ ദേവഗൗഡയും എന്‍സിപിയുടെ ശരത് പവാറും അടക്കമുളള കക്ഷി നേതാക്കളും രാഹുലിനോട് അധ്യക്ഷ പദവി ഒഴിയരുത് എന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിന്തിരിയാന്‍ രാഹുല്‍ ഒരുക്കമില്ല. കേരളത്തില്‍ നിന്നടക്കം ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് എഐസിസിയിലേക്ക് രാഹുലിന് വേണ്ടി സന്ദേശങ്ങള്‍ അയച്ചിരുന്നത്.
ആ ചോദ്യത്തിന് ഉത്തരമില്ല
ഗാന്ധി കുടുംബത്തില്‍ നിന്നുളളവരെ അല്ലാതെ ഒരു നേതാവിനെ ഒരു മാസത്തിനകം കണ്ടെത്തണം എന്നാണ് രാഹുല്‍ ഗാന്ധി നല്‍കിയിരിക്കുന്ന നിര്‍ദേശം. അതുകൊണ്ട് തന്നെ പ്രിയങ്ക ഗാന്ധിയേയോ സോണിയാ ഗാന്ധിയേയോ നിര്‍ദേശിക്കാന്‍ സാധിക്കില്ല എന്ന അവസ്ഥയിലാണ് കോണ്‍ഗ്രസ് നേതൃത്വം. രാഹുലിന് പകരം ആര് എന്ന ചോദ്യത്തിന് കോണ്‍ഗ്രസിന് ഇതുവരെ ഒരു ഉത്തരമില്ല.
പിന്തിരിപ്പിക്കാൻ ശ്രമം
രാഹുല്‍ ഗാന്ധിയെ പിന്തിരിപ്പിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും ശ്രമം നടത്തുന്നുണ്ട്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി വയനാട് എത്തിയ രാഹുല്‍ ഗാന്ധിയെ പ്രവര്‍ത്തകര്‍ വരവേറ്റത് ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട് എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായാണ്. രാഹുല്‍ അധ്യക്ഷ പദവിയില്‍ തുടരണം എന്നാണ് കേരളത്തിലെ കോണ്‍ഗ്രസുകാരുടെ പൊതുവികാരം.
ചെന്നിത്തലയും മുല്ലപ്പളളിയും
ഇക്കാര്യം അറിയിക്കാനും രാഹുലിനെ കടുത്ത തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാനും കോണ്‍ഗ്രസ് നേതാക്കള്‍ ഒരു കൈ നോക്കുകയുണ്ടായി. വയനാട്ടില്‍ എത്തിയ രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ രാജി വിഷയം അവതരിപ്പിക്കാന്‍ പോയ കേരള നേതാക്കള്‍ക്ക് പക്ഷേ നിരാശ മാത്രമായിരുന്നു ഫലം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ എന്നിവരാണ് രാഹുലിനെ പിന്തിരിപ്പിക്കാന്‍ ചെന്നത്.
രാഹുൽ തന്നെ വേണം
കോണ്‍ഗ്രസ് രാജ്യമെമ്പാടും വലിയ പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍ രാഹുലിന് അല്ലാതെ പാര്‍ട്ടിയെ നയിക്കാന്‍ മറ്റാര്‍ക്കും സാധിക്കില്ല എന്ന് നേതാക്കള്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി അധ്യക്ഷനായി തുടരണം എന്നും നേതാക്കള്‍ ആവശ്യപ്പെട്ടു,. എന്നാല്‍ ചെന്നിത്തലയ്ക്കും മുല്ലപ്പളളിക്കും പറയാനുളളത് മുഴുവന്‍ കേള്‍ക്കാന്‍ പോലും രാഹുല്‍ ഗാന്ധി തയ്യാറായില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
ചെവി കൊടുക്കാതെ രാഹുൽ
നമുക്ക് രാജിക്കാര്യം ഒഴികെ മറ്റ് വിഷയങ്ങള്‍ സംസാരിക്കാം എന്നാണത്രേ രാഹുല്‍ ഗാന്ധി നേതാക്കളോട് പറഞ്ഞത്. രാജി തീരുമാനത്തില്‍ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ല എന്നതാണ് രാഹുല്‍ ഗാന്ധിയുടെ ഈ പെരുമാറ്റം സൂചിപ്പിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലും പഞ്ചാബിലും ഒഴികെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് എവിടെയും നേട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല.
രാഹുൽ ഗാന്ധി ഇടപെട്ടില്ലെങ്കിൽ സർക്കാർ വീഴും! മന്ത്രിസഭാ വികസനത്തിൽ കുരുങ്ങി കർണാടക സർക്കാർ