ഇനിയുള്ളത് വെറും 6 മണിക്കൂറുകൾ മാത്രം.. റാഫേൽ വിവാദത്തിൽ രാഹുൽ ഗാന്ധി വീണ്ടും
ദില്ലി: റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട വിവാദം ദേശീയ രാഷ്ട്രീയത്തില്‍ ചൂടുപിടിച്ചിരിക്കുകയാണ്. റാഫേല്‍ ഇടപാടില്‍ വന്‍ അഴിമതി നടന്നുവെന്ന് ആരോപിക്കുന്ന രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ ആക്രമണം നടത്തിക്കൊണ്ടിരിക്കുന്നു. സംയുക്ത പാര്‍ലമെന്റ് സമിതി റാഫേല്‍ ഇടപാട് അന്വേഷിക്കണം എന്ന ആവശ്യമാണ് രാഹുല്‍ ഉന്നയിച്ചിരിക്കുന്നത്.
24 മണിക്കൂറിനകം ജെപിസി രൂപികരിക്കണമെന്നും രാജ്യം ആ തീരുമാനത്തിന് വേണ്ടി കാത്തിരിക്കുന്നു എന്നുമാണ് കഴിഞ്ഞ ദിവസം രാഹുല്‍ ട്വീറ്റ് ചെയ്തത്. കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെറ്റ്‌ലിയെ ഉന്നം വെച്ചുകൊണ്ടുള്ളതായിരുന്നു രാഹുലിന്റെ ആ ട്വീറ്റ്. ഇനി ആറ് മണിക്കൂറുകള്‍ മാത്രമാണ് സമയമുള്ളതെന്ന് ജെറ്റ്‌ലിയെ ഓര്‍മ്മിപ്പിച്ച് രാഹുല്‍ വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്.
രാഹുലിന്റെ പുതിയ ട്വീറ്റ് ഇങ്ങനെയാണ്: ്പ്രിയപ്പെട്ട അരുണ്‍ ജെറ്റ്‌ലി, റാഫേല്‍ ഇടപാട് അന്വേഷിക്കുന്നതിന് ജെപിസി രൂപീകരിക്കുന്നതിനുള്ള സമയപരിധി അവസാനിക്കാന്‍ ഇനി 6 മണിക്കൂറുകള്‍ മാത്രമാണുള്ളത്. യുവ ഇന്ത്യ കാത്തിരിക്കുന്നു. ജെപിസി സംബന്ധിച്ച് താങ്കളെ കേള്‍ക്കുന്നതിനും അനുവാദം നല്‍കുന്നതിനും മോദിജിയേയും അനില്‍ അംബാനിയേയും പറഞ്ഞ് ബോധ്യപ്പെടുത്തുന്ന തിരക്കിലാവും താങ്കളെന്ന് ഞാന്‍ കരുതുന്നു എന്നാണ് രാഹുലിന്റെ പരിഹാസം.
റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും നുണപ്രചാരണം നടത്തുന്നുവെന്നാണ് അരുണ്‍ ജെറ്റ്‌ലി കഴിഞ്ഞ ദിവസം ആരോപിച്ചത്. രാഹുലിനോട് ആരോപണവുമായി ബന്ധപ്പെട്ട് 15 ചോദ്യങ്ങളും ജെറ്റ്‌ലി ചോദിച്ചിരുന്നു. മാത്രമല്ല രാഹുലിനെ വിമര്‍ശിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും രംഗത്ത് വരികയുണ്ടായി.