പ്രിയങ്ക പറഞ്ഞത് കള്ളമല്ല; ആ തന്ത്രം നിർദ്ദേശിച്ചത് ഞാനാണ്, വെളിപ്പെടുത്തി രാഹുൽ ഗാന്ധി
Recommended Video
ലക്നോ: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശിൽ നടക്കുന്നത്. ഒറ്റയ്ക്ക് ശക്തി തെളിയിക്കാൻ കോൺഗ്രസും വർഷങ്ങൾ നീണ്ട പിണക്കങ്ങൾ മറന്ന് കൈകൊടുത്ത് മായാവതിയും അഖിലേഷും ബിജെപിക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്നു. തിരഞ്ഞെടുപ്പ് പോരാട്ടങ്ങൾക്ക് തൊട്ട് മുമ്പ് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയ പ്രിയങ്കാ ഗാന്ധിയുടെ നീക്കങ്ങളും ഉത്തർപ്രദേശിൽ നിർണായകമാകും.
മധ്യപ്രദേശിലും വോട്ടുശതമാനം കുത്തനെ മുകളില്‍.... കോണ്‍ഗ്രസിന് 6 മണ്ഡലങ്ങളില്‍ വന്‍ പ്രതീക്ഷ
പ്രാദേശിക പാർട്ടികളെ ഒന്നിച്ച് നിർത്തി ബിജെപിയെ തറപറ്റിക്കാനുള്ള കോൺഗ്രസിന്റെ നീക്കങ്ങൾക്ക് ഉത്തർപ്രദേശിൽ ശക്തമായ തിരിച്ചടിയാണ് എസ്പിയും ബിഎസ്പിയും നൽകിയത്. കോൺഗ്രസിനെ പുറത്ത് നിർത്തി ഇരുവരും സഖ്യം രൂപികരിക്കുകയായിരുന്നു. ഉത്തർപ്രദേശിൽ ചിലയിടത്ത് കോൺഗ്രസിന് ദുർബല സ്ഥാനാർത്ഥികളുണ്ടെന്ന പ്രിയങ്കയുടെ പ്രസ്താവനെ അഖിലേഷും മായാവതിയും തള്ളിക്കളഞ്ഞതിന് പിന്നാലെ ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം നൽകുകയാണ് രാഹുൽ ഗാന്ധി.
പരോക്ഷ പിന്തുണ
ഉത്തർപ്രദേശിൽ മഹാസഖ്യത്തിന് പരോക്ഷ പിന്തുണ നൽകുന്നുണ്ടെന്ന സൂചനയാണ് കഴിഞ്ഞ ദിവസം പ്രിയങ്കാ ഗാന്ധിയുടെ വാക്കുകളിൽ നിന്ന് വ്യക്തമായത്. യുപിയിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ ശക്തമായ മത്സരമാണ് കാഴ്ച വയ്ക്കുന്നതെന്ന് സംശയമില്ല. എവിടെയെല്ലാം അവർ ശക്തരാണോ അവിടെയെല്ലാം അവർ വിജയിക്കും. ജയസാധ്യത കുറഞ്ഞ സ്ഥാനാർത്ഥികൾ ബിജെപിയുടെ വോട്ടുകൾ ഭിന്നിപ്പിക്കാനാകും ശ്രമിക്കുക. കരുതലോടെയായിരുന്നു കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയം എന്നാണ് പ്രിയങ്ക പറഞ്ഞത്.
വിമർശനത്തിന് മറുപടി
കോൺഗ്രസും മഹാസഖ്യവും മത്സരിക്കുന്ന ഇടങ്ങളിൽ ഇരുവരുടെയും വോട്ടുകൾ ഭിന്നിക്കുകയും ഇത് ബിജെപിക്ക് ഗുണം ചെയ്യുമെന്നും വിലയിരുത്തലുകൾ ഉണ്ടായിരുന്നു. കോൺഗ്രസ് നീക്കം ബിജെപിക്ക് ഗുണം ചെയ്യുമോയെന്ന് ചോദ്യത്തിനാണ് ജയസാധ്യത കുറഞ്ഞ സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ മഹാസഖ്യത്തിന്റെ വോട്ട് വിഹിതത്തെ ബാധിക്കില്ലെന്ന് പ്രിയങ്ക വ്യക്തമാക്കിയത്.
തള്ളിക്കളഞ്ഞ് അഖിലേഷും മായാവതിയും
പ്രിയങ്കയുടെ പ്രസ്താവനയ്ക്കെതിരെ അഖിലേഷും മായാവതിയും രംഗത്ത് വന്നിരുന്നു. ദുർബലരായ സ്ഥാനാർത്ഥികളെ കോൺഗ്രസ് എവിടെയും നിർത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല. മഹാസഖ്യത്തെ പരാജയപ്പെടുത്താനാണ് കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നതെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ഒരു പാർട്ടിയും ദുർബല സ്ഥാനാർത്ഥികളെ നിർത്താറില്ല, പരാജയം മുന്നിൽക്കണ്ടതുകൊണ്ടാണ് അവർ ഇങ്ങനെ പറയുന്നതെന്നായിരുന്നു അഖിലേഷിന്റെ പ്രതികരണം.
രൂക്ഷ പ്രതികരണവുമായി മായാവതി
അതിരൂക്ഷമായ ഭാഷയിലാണ് മായാവതി പ്രിയങ്കയുടെ വാക്കുകളോട് പ്രതികരിച്ചത്. ബിജെപിയും കോൺഗ്രസും ഒന്നു തന്നെയാണ്, കോൺഗ്രസിന് വോട്ട് ചെയ്താൽ അത് പാഴാകും. രാഹുൽ ഗാന്ധിക്ക് പക്വത ഇല്ലേ? എന്തിനാണ് പ്രധാനമന്ത്രിയെ ആലിംഗനം ചെയ്തത്, എന്ന് തുടങ്ങി രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ മായാവതി കടുത്ത വിമർശനങ്ങൾ ഉയർത്തി.
മരിക്കുന്നതാണ് ഭേദം
മായാവതിയുടെയും അഖിലേഷിൻറെയും പ്രതികരണത്തോട് വൈകാരികമായാണ് പ്രിയങ്കാ ഗാന്ധി പ്രതികരിച്ചത്. ബിജെപിയെ സഹായിക്കുന്നതിലും ഭേദം മരിക്കുന്നതാണെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം. വിനാശകരമായ ഒരു പ്രത്യയശാസ്ത്രം മുന്നോട്ട് വയ്ക്കുന്ന പാർട്ടിയുമായി ഒരിക്കലും സന്ധി ചെയ്യുകയില്ല. ആത്മഹത്യ ചെയ്താലും ബിജെപിയെ സഹായിക്കില്ലെന്ന് പ്രിയങ്ക പ്രതികരിച്ചു.
രാഹുൽ പറയുന്നു
ജയസാധ്യതയില്ലാത്ത മണ്ഡലങ്ങളിൽ ബിജെപി വോട്ടുകൾ പിടിക്കാൻ കഴിയുന്ന സ്ഥാനാർത്ഥികളെയാണ് നിർത്തിയതെന്ന പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവന എൻഡിടിവിക്ക് അനുവദിച്ച അഭിമുഖത്തിൽ രാഹുൽ ഗാന്ധിയും ആവർത്തിച്ചു. ബിജെപിയെ തോൽപ്പിക്കുക എന്നതാണ് നമ്മുടെ പ്രഥമ ലക്ഷ്യമെന്ന് ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസിസി ജനറൽ സെക്രട്ടറിമാരായ പ്രിയങ്കയോടും ജ്യോതിരാദിത്യ സിന്ധ്യയോടും താൻ പറഞ്ഞു.
പിന്തുണ
കോൺഗ്രസിന് ജയസാധ്യതയില്ലാത്ത സീറ്റുകളിൽ മഹാസഖ്യത്തെ പിന്തുണയ്ക്കാൻ ഇരുവർക്കും നിർദ്ദേശം നൽകിയിരുന്നു. ഉത്തർപ്രദേശിൽ മഹാസഖ്യവും കോൺഗ്രസുമാണ് വിജയിക്കാൻ പോകുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
അവരുടെ തീരുമാനം
എന്തുകൊണ്ട് മഹാസഖ്യത്തിൽ നിന്നും പുറത്തായി എന്ന ചോദ്യത്തിന് അത് മായാവതിയോടും അഖിലേഷിനോടും ചോദിക്കണമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ മറുപടി. നിലവിലെ സാഹചര്യത്തിൽ എസ്പിക്കും ബിഎസ്പിക്കും കോൺഗ്രസ് ഭീഷണി ഉയർത്തുന്നുണ്ട്. പക്ഷെ ബിജെപിയെ തുടച്ചുനീക്കുകയാണ് ലക്ഷ്യമെന്ന് മായാവതി ആവർത്തിച്ചു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ